27 March 2024, Wednesday

Related news

October 26, 2023
August 2, 2023
March 21, 2023
March 20, 2023
February 8, 2023
January 23, 2023
January 8, 2023
December 5, 2022
December 1, 2022
July 7, 2022

വികസനം സുസ്ഥിരം; കേരളം ദാരിദ്ര്യമില്ലാത്ത സംസ്ഥാനം, സാമൂഹ്യസുരക്ഷയിലും ഒന്നാമത്

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കുറയ്ക്കുന്ന കേന്ദ്രനടപടിയില്‍ 
വിമര്‍ശനവുമായി ഗവര്‍ണറുടെ നയപ്രഖ്യാപനം
ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
January 23, 2023 10:58 pm

ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും വികസനത്തുടര്‍ച്ച ഉറപ്പാക്കുന്ന നിര്‍ദേശങ്ങളില്‍ ഊന്നിയും ഗവര്‍ണറുടെ നയപ്രഖ്യാപനം. സുസ്ഥിര വികസന സൂചികകളിലെ കേരളത്തിന്റെ മുന്നേറ്റം വിളിച്ചറിയിച്ചും സാമ്പത്തിക വളർച്ച (സ്ഥിരവിലകളില്‍ 12 ശതമാനവും നടപ്പുവിലകളില്‍ 17 ശതമാനവും) ചൂണ്ടിക്കാട്ടിയും ജനാധിപത്യ സംവിധാനം കൂടുതല്‍ ദുര്‍ബലമാക്കുന്ന കേന്ദ്രനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുവാനുള്ള കേന്ദ്രനടപടികൾ ആരോഗ്യ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ മേഖലകളിലെ ഇടപെടല്‍ ശേഷിയെ പരിമിതപ്പെടുത്തുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. പിന്നാക്ക വിഭാഗത്തിലെയും ന്യൂനപക്ഷങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയ കേന്ദ്രതീരുമാനം അപകടമാണ്. സാമ്പത്തിക അച്ചടക്കം നടപ്പിലാക്കേണ്ടിവരുമ്പോള്‍ കേന്ദ്ര സർക്കാരിന് ബാധകമാക്കാത്ത മാനദണ്ഡങ്ങൾ സംസ്ഥാനങ്ങള്‍ക്ക് ബാധകമാക്കരുത്.

സാമൂഹ്യമേഖലകളില്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം ഭാരിച്ചതാണ്. അതിനാല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകണം. നിയമനിർമ്മാണ മേഖലകളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം സഹകരണ ഫെഡറൽ സംവിധാനത്തിന് ശുഭകരമല്ല. ജനങ്ങളുടെ താല്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ ജനങ്ങളുടെ അധികാരവും അഭിപ്രായവും പ്രതിനിധീകരിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ നിയമമാകുന്നു എന്നുറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ ദാരിദ്ര്യം, രാജ്യത്തെ ഏറ്റവും കുറവായ 0.7 ശതമാനം മാത്രമാണ്. ചുരുക്കത്തില്‍ ദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി.

പാരിസ്ഥിതിക ആശങ്കകളെ നേരിടുന്നതിലും സാമൂഹ്യസുരക്ഷ നല്‍കുന്നതിലും കേരളം മെച്ചപ്പെട്ട നിലയിലാണെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിതി ആയോഗിന്റെ തുടര്‍ച്ചയായുള്ള അംഗീകാരവും കേരളത്തിനൊപ്പമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പരിഗണനയില്‍ രാജ്യത്തെ മികച്ച സംസ്ഥാനമാണ്. പ്രസവ‑ശിശുമരണ നിരക്ക് കുറഞ്ഞു. ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കി. ഭവനരഹിതര്‍ക്ക് വീടു നല്‍കുന്നതില്‍ ലൈഫ് മിഷന്‍ നേട്ടമുണ്ടാക്കി. എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. പുനര്‍ഗേഹത്തിലൂടെ മത്സ്യത്തൊഴിലാളി പുനരധിവാസം ഉറപ്പാക്കി. എസ്‌സി‌/എസ്‌ടി വിഭാഗത്തിന് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കി വരുന്നു. ആര്‍ദ്രം മിഷന്‍ അടിസ്ഥാന ചികിത്സ മേഖലയില്‍ പുരോഗതി ഉണ്ടാക്കി.

തോട്ടം മേഖലയ്ക്ക് 2023ല്‍ പ്രത്യേക പരിഗണന നൽകുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. തൊഴില്‍ ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും. ഇതിനായി നോളജ് ഇക്കോണമി മിഷന്‍ ബൃഹത്തായ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. നിക്ഷേപം സുഗമമാക്കുന്നതില്‍ വലിയ നേട്ടം സാധ്യമായി. നിക്ഷേപ രംഗത്ത് പരിഷ്കരണങ്ങള്‍ തുടരും. തുടര്‍നടപടികളുടെ ഭാഗമായി നിയമങ്ങളും ചട്ടങ്ങളും ആധുനീകരിക്കുകയും ഭേദഗതി വരുത്തുകയും ചെയ്യും. കുടുംബശ്രീ നേട്ടങ്ങളെ പ്രശംസിച്ച ഗവര്‍ണര്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.

അന്വേഷണ ഏജന്‍സികള്‍ പ്രൊഫഷണലിസത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല. അര്‍ത്ഥവത്തായ സഹകരണ ഫെഡറലിസം പരിപോഷിപ്പിക്കുന്ന അനുകൂല സമീപനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കമായുള്ള നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂര്‍ 12 മിനിറ്റ് നീണ്ടു. രാവിലെ ഒമ്പതിന് സഭാകവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് ഗവർണറെ സ്വീകരിച്ചു.

Eng­lish Sum­ma­ry: 8th ses­sion of ker­ala leg­isla­tive assembly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.