April 1, 2023 Saturday

Related news

April 1, 2023
March 31, 2023
March 29, 2023
March 27, 2023
March 26, 2023
March 25, 2023
March 20, 2023
March 18, 2023
March 17, 2023
March 16, 2023

ഇത്തവണയും കേരളത്തിന് എയിംസ് ഇല്ല; അഭ്യർത്ഥന പരിഗണിക്കാതെ കേന്ദ്ര സർക്കാർ

കെ കെ ജയേഷ്
കോഴിക്കോട്
February 1, 2023 8:42 pm

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നായുള്ള വർഷങ്ങളായുള്ള കേരളത്തിന്റെ അഭ്യർത്ഥന പരിഗണിക്കാതെ കേന്ദ്ര സർക്കാർ. എയിംസ് സ്ഥാപിക്കാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം സംസ്ഥാന സർക്കാർ ഇതിനകം പൂർത്തിയാക്കിയിരുന്നു. ബജറ്റിൽ എയിംസ് പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കാത്തിരുന്ന കേരളത്തിന്റെ പ്രതീക്ഷകൾ തകരുകയായിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതോടെ തന്നെ കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് കിനാലൂരിൽ അതിന്റെ മുന്നൊരുക്കങ്ങൾ എല്ലാം സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിരുന്നു. 

കിനാലൂരിൽ വ്യവസായ വളർച്ചാ കേന്ദ്രത്തിന് കീഴിലുള്ള 142 ഏക്കറിലധികം ഭൂമി വ്യവസായ വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറുകയും, ഇതിന് പുറമെ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികളും പ്രദേശത്ത് പൂർത്തിയായിട്ടുണ്ട്. കിനാലൂർ, കാന്തലാട് വില്ലേജുകളിൽ ഉൾപ്പെടെ സ്വകാര്യ ഭൂമിയുടെ സർവ്വേ നടപടികൾ പൂർത്തിയാക്കുകയും സാമൂഹികാഘാത പഠനം ഉൾപ്പെടെ നടത്തുകയും ചെയ്തിട്ടുണ്ട്. ഇരിട്ടിയിലെ ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളെജ് നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി സ്ഥലമെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കേണ്ടത്. സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിലുള്ള ചർച്ചകളും ഏറെ മുന്നോട്ട് പോയിട്ടുണ്ട്. 

കോഴിക്കോട് നഗരത്തിൽ നിന്ന് 31 കിലോമീറ്ററും നിർദ്ദിഷ്ഠ മലയോര ഹൈവേയിൽ നിന്ന് എട്ടരക്കിലോമീറ്ററും മാത്രമാണ് കിനാലൂരിലേക്കുള്ളത്. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ പ്രയാസമില്ലെന്നതും കിനാലൂരിന് അനുകൂല ഘടങ്ങളായിരുന്നു. കാസർക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ എയിംസിനായി ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയാണ് കിനാലൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സർക്കാറിനെ പ്രേരിപ്പിച്ചിരുന്നത്. 

വർഷങ്ങളായി എയിംസ് അനുവദിക്കുമെന്ന് പറഞ്ഞ് കേരളത്തെ കബളിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. കുടിവെള്ളവും റോഡ് സൗകര്യവുമുള്ള ഇരുന്നൂറ് ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇതുപ്രകാരം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ രണ്ടു വർഷം കഴിഞ്ഞപ്പോൾ എയിംസ് പരിഗണനയിൽ ഇല്ലെന്നായിരുന്നു കേന്ദ്ര നിലപാട്. പിന്നീട് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും കേരളത്തിൽ നിന്നുള്ള എംപിമാരുമെല്ലാം ഈ ആവശ്യം ശക്തമാക്കിയതോടെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ തുടർന്നും മറ്റ് സംസ്ഥാനങ്ങൾക്ക് എയിംസിന് കേന്ദ്രാനുമതി ലഭിച്ചെങ്കിലും കേരളത്തിന്റെ കാര്യം മാത്രം നീണ്ടുപോവുകയായിരുന്നു. 

എല്ലാ സംസ്ഥാനങ്ങൾക്കും എയിംസ് എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലായിരുന്നു ഇത്തവണ പ്രതീക്ഷ. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് അനുവദിക്കാൻ കേന്ദ്രം പദ്ധതി തയ്യാറാക്കിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയം തുടർ നടപടികളിലേക്കുപോയ സാഹചര്യത്തിൽ ബജറ്റിൽ ഇത്തവണ പ്രഖ്യാപനം ഉണ്ടാവുമെന്ന് തന്നെയായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ കേന്ദ്രം കേരളത്തിന്റെ ആവശ്യത്തിന് നേരെ ഇത്തവണയും മുഖം തിരിക്കുകയായിരുന്നു. ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനം വരുന്നതോടെ പ്രദേശത്താകെയും സമഗ്ര വികസനത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കിനാലൂർ പ്രദേശവാസികൾ. പൂർണ്ണമായും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച പ്രദേശവാസികളും ഏറെ നിരാശയിലാണ്. 

Eng­lish Sum­ma­ry: Ker­ala does not have AIIMS this time too; Cen­tral Govt regard­less of request

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.