24 April 2024, Wednesday

Related news

March 26, 2024
March 23, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024
January 6, 2024
December 30, 2023
December 27, 2023
December 26, 2023

കോവളവും സമീപബീച്ചുകളും നവീകരിക്കുന്ന പദ്ധതിക്ക് അംഗീകാരം

ഡെവലപ്പ്മെന്റ് ഓഫ് കോവളം ആന്റ് അഡ്ജസന്റ് ബീച്ചസ് പദ്ധതിക്കാണ് മന്ത്രിസഭയുടെ അംഗീകാരം
web desk
തിരുവനന്തപുരം
February 23, 2023 2:03 pm

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുള്ള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടക്കുക.

ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിർത്തി നിർണയം, തെങ്ങിൻ തോട്ടഭൂമി ഏറ്റെടുക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതൽ വികസനം, തെങ്ങിൻ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമർപ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി വാപ്കോസ് (WAPCOS)നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നൽകി.

തസ്തിക

കണ്ണൂർ ജില്ലയിലെ നടുവിൽ പോളിടെക്നിക് കോളജ് ആരംഭിക്കുന്നതിന് 35 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഹയർ സെക്കന്‍ഡറി സ്കൂൾ ജൂനിയർ (ഇംഗ്ലീഷ്) വിഭാഗത്തിൽ 110 തസ്തികകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ അധ്യയന വർഷത്തേക്കാണ് ഇത്. 2017ലെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അധികമായതും നിലവിൽ സർവീസിൽ തുടരുന്നതുമായ തസ്തികകളും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനം നൽകേണ്ട 47 തസ്തികകളും ഉൾപ്പെടെയുള്ളതാണ് 110 തസ്തികകൾ. സ്ഥിരം ഒഴിവ് വരുമ്പോൾ ഇവർക്ക് പുനർനിയമനം നൽകും.

ചികിത്സാ ചിലവ് സർക്കാർ വഹിക്കും

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊല്ലം പുന്നല വില്ലേജ് ഓഫീസറായ ടി അജികുമാറിന്റെടെ ചികിത്സാചെലവ് പൂർണമായും സർക്കാർ വഹിക്കാൻ തീരുമാനിച്ചു.

Eng­lish Sam­mury: ker­ala gov­ern­ment min­istry’s Deci­sions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.