തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമ സാധുത ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശമനുസരിച്ചാകാം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണമായ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സ്ഥാനവുമില്ല.
പുതിയ നിയമം കേരളത്തെ ഒരുവിധത്തിലും ബാധിക്കില്ല. കാരണം, കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ല. ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതിനും പരാതി പറയുന്നതിലും പ്രശ്‌നമില്ല. എന്നാല്‍ കേരളത്തെ ബാധിക്കാത്ത വിഷയങ്ങളില്‍ ഇത്തരം പ്രതികരണം നടത്തുന്നത് സമയനഷ്ടമുണ്ടാക്കും- ഗവര്‍ണര്‍ വിശദീകരിച്ചു. കേന്ദ്രം പാസാക്കിയ പൗരത്വ നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശ സമത്വത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു നിയമസഭ പ്രമേയം പാസാക്കിയത്. വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടു രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നതു മത‑രാഷ്ട്രീയ സമീപനമാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
you may also like this video
English summary: kerala governor arif mohammed khan against kerala assembly resolution on caa
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.