എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാർഷികാഘോഷം ഇന്ന് കാസര്‍കോട് തുടങ്ങാനിരിക്കെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ വിവരിക്കുന്ന ‘വിജയ വഴിയില്‍ കേരളം മുന്നോട്ട്’ എന്ന ലഘുലേഖയും നവകേരളത്തിന്റെ വിജയമുദ്രകള്‍ എന്ന കൈപ്പുസ്തകവും സര്‍ക്കാര്‍ പുറത്തിറക്കി. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൈവരിച്ച നേട്ടങ്ങളും വിഴിഞ്ഞം രാജ്യാന്തര തുറമുഖം, വ്യവസായ സംരംഭക വര്‍ഷം, റവന്യൂ, കൃഷി, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം അടക്കമുള്ള എല്ലാ വകുപ്പുകളുടെയും നേട്ടങ്ങളുടെ സംക്ഷിപ്ത വിവരണമാണ് ലഘുലേഖയിലുള്ളത്. ഏറ്റവും മികച്ച നേട്ടമായി എടുത്തുകാട്ടുന്നത് കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖമാണ്. മേയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കാനിരിക്കുന്ന വിഴിഞ്ഞത്തെ സ്വപ്നങ്ങളിലിട്ട നങ്കൂരം എന്നാണ് വിശേഷിപ്പിക്കുന്നത്. 66 ശതമാനം നിയമനവുമായി രാജ്യത്ത് ഏറ്റവുമധികം പിഎസ്‌സി നിയമനങ്ങൾ നടന്നത് കേരളത്തിലാണെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു. ഈ വര്‍ഷം 8,297 നിയമന ശുപാർശകള്‍ നല്‍കി. ഈ സര്‍ക്കാരിന്റെ കാലത്ത് 1.14 ലക്ഷം ശുപാര്‍ശകളാണ് നല്‍കിയത്. പതിനായിരത്തലധികം പുതിയ തസ്തികകളും സൃഷ്ടിച്ചു. നോർക്ക വഴി നാലായിരത്തോളം റിക്രൂട്ട്മെന്റുകൾ നടത്തിയെന്നും 2,378 യുവ പ്രൊഫഷണലുകൾക്ക് വിദേശ ജോലിക്കുള്ള വഴി തുറന്നു. ഐഎസ്ആർഒയുമായി സഹകരിച്ച് ശാസ്ത്ര സാങ്കേതിക രംഗത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു.
വയനാട് ടൗണ്‍ഷിപ്പിന്റെ ഭാഗമായി 434 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം നവംബറോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇതില്‍ 69.59 ശതമാനം കുടുംബങ്ങളെയും അതില്‍ നിന്ന് മോചിപ്പിച്ചു. എട്ട് വർഷത്തിനിടയിൽ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു. 1.42 ലക്ഷം പട്ടയങ്ങള്‍ കൂടി ഉടൻ വിതരണം ചെയ്യും. സർക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങൾ എല്ലാവരിലേക്കും എത്തിച്ചു, സമഗ്ര ഭൂവിവരം ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായും കേരളത്തെ മാറ്റി. നാല് വര്‍ഷത്തിനിടെ 30 ലക്ഷത്തോളം പേര്‍ക്കായി 7,000 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. സംരഭക വര്‍ഷം പദ്ധതിയിലൂടെ 22,764 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാനായി. ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലൂടെ 1.75 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചു.
കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായ സര്‍ക്കാര്‍ നെല്‍ക്കൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്കും പച്ചക്കറി കൃഷി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ചു. നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍ നിന്ന് 34 രൂപയാക്കി. റബ്ബര്‍ സബ്സിഡി 600 കോടി രൂപയായും താങ്ങുവില 180 രൂപയായും ഉയര്‍ത്തി. ഏറ്റവും മികച്ച ക്രമസമാധാന നിലയിലുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനായെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ പിടികൂടുന്നതിലും മുൻപന്തിയിലാണെന്നും രേഖ പറയുന്നു. രാജ്യത്തെ ഭക്ഷ്യസുരക്ഷാ സൂചികയില്‍ രണ്ടാം തവണയും കേരളം ഒന്നാമതെത്തി. തെരുവോരത്ത് താമസിക്കുന്നവര്‍ക്ക് റേഷൻ കാര്‍ഡ് പദ്ധതി നടപ്പാക്കി. ഇതുവരെ 5.20 ലക്ഷം റേഷൻ കാര്‍ഡുകള്‍ വിതരണം ചെയ്തു. പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു. അഖിലേന്ത്യാ തലത്തില്‍ രണ്ടാം സ്ഥാനമാണ് സംസ്ഥാനത്തിന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.