28 March 2024, Thursday

Related news

March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024
March 14, 2024

അറുപത്തിഅഞ്ചാം പിറന്നാളില്‍ കേരളം

Janayugom Webdesk
November 1, 2021 1:13 pm

പുഴയും മലയും കായലും കടലും എല്ലാമായി പ്രകൃതിയുടെ വരദാനങ്ങളാല്‍ സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളെ മലയാളം എന്ന ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ച് ഐക്യ കേരളമായി രൂപപെട്ടിട്ട് ഇന്നേക്ക് 65 വര്‍ഷം.കേര വൃക്ഷങ്ങളാല്‍ സമ്പന്നമാണ് കേരളം. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. കേരളം രൂപം കൊണ്ടത് 1956 നവംബര്‍ ഒന്നിനാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും പോരാടി വിജയിച്ച കേരള ജനതയ്‌ക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികമാണ്.ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ. 1947ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് 5 ജില്ലകളെ കോർത്തിണക്കിയുള്ള ഐക്യ കേരളത്തിന്‍റെ പിറവി.

 


ഇതുകൂടി വായിക്കൂ: ഐക്യ കേരളപ്പിറവിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും


 

അങ്ങനെ 1956 നവംബർ ഒന്നിന് കേരളം യാഥാർത്ഥ്യമായി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍. മലയോരവും തീരവും ഇടനാടും ചേര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കേരളം. മലയാളികൾക്ക് എന്നും അവകാശപ്പെടാവുന്ന ഒന്നാണ് കേരളം പാരിസ്ഥികമായും സാമൂഹികമായും ഒരുപടി മുൻപിൽ തന്നെയാണെന്ന്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്. മാത്രമല്ല മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു കാലാവസ്ഥയും നമ്മുടെ കൊച്ചു കേരളത്തിനുണ്ട്. ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ പലയിടത്തും പോരാട്ടങ്ങളും അരങ്ങേറി. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു കേരളപ്പിറവി. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു.

 


ഇതുകൂടി വായിക്കൂ: അച്യുതമേനോനും ഭരണഭാഷയും


 

അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരം നാഗ്പ്പൂരില്‍ ചേര്‍ന്ന കോണ്ഗ്രസ് സമ്മേളനം ഭാഷയുടെ അടിസ്ഥാനത്തില്‍ പ്രൊവിന്‍ഷല്‍ കോണ്ഗ്രസ് കമ്മറ്റികള്‍ രൂപികരിക്കാന്‍ തീരുമാനിച്ചു.

 


ഇതുകൂടി വായിക്കൂ: ഇടതുപക്ഷത്തിന് മുന്നിലെ കടമകൾ


 

ഐക്യകേരളം കെട്ടിപടുക്കാന്‍ കേരളത്തില്‍ അഭിപ്രായ രൂപികരണം നടക്കുന്ന സമയമായിരുന്നു അത് , ഭാഷയുടെ സഹായം ഇല്ലാതെ തന്നെ ജനങ്ങളെ സമരസന്നന്ധരക്കാന്‍ വേണ്ടിയായിരുന്നു 1920 ല്‍ തന്നെ ഇത്തരം നടപടികളുമായി മഹാത്മാഗാന്ധി മുന്നോട്ട് പോയത് .1921 മുതല്‍ തന്നെ തിരുവിതാം കൂറിലെയും കൊച്ചിയിലെയും മലബാറിലെയും കോണ്ഗ്രസ്സുകാര്‍ ഒരു മിച്ചുകൂടി ആശയവിനിമയം നടത്താനും സമരങ്ങളെ ഏകോപിപ്പിക്കാനും തുടങ്ങിയിരുന്നു ഇത് കൂടുതല്‍ ഐക്യത്തിന് കാരണമായി .1928 ല്‍ എറണാകുളത്ത് ഏപ്രിലില്‍ ചേര്‍ന്ന നാട്ടുരാജ്യപ്രജാസമ്മേളനം ഐക്യകേരള പ്രമേയം അംഗീകരിക്കുകയും ചെയ്തു , ഭാരത ഭരണഘടനയ്ക്ക് രൂപം നല്‍കുന്ന സമയത്ത് കേരളത്തെ പ്രത്യേക പ്രവിശ്യ ആക്കണം എന്നു സമ്മേളനം ആവിശ്യപെടുകയും ചെയ്തു . അതെ വര്ഷം മെയില്‍ പയ്യന്നൂരില്‍ നെഹ്രവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്നയോഗത്തിലും ഐക്യകേരളത്തിന്‌ അനുകൂലമായ നിലപാട് സ്വീകരിച്ചു , പിന്നീട് നടന്ന എല്ലാ കോണ്ഗ്രസ് സമ്മേളനത്തിലും ഐക്യകേരളത്തിന്‌ അനുകൂലമായ നിലപാടുകള്‍ തുടര്‍ന്നു.1946 ജൂലൈ 29 കൊച്ചി കേരളവര്‍മ്മ മഹാരാജാവ് കൊച്ചി നിയസഭയ്ക്ക് അയച്ച കത്തില്‍ മലബാറും കൊച്ചിയും തിരുവിതാംകൂറും ചേര്‍ന്ന് പൊതുവായ ഭരണം ഉണ്ടാക്കാനുള്ള ഒരു പദ്ധതി ഉണ്ടാക്കണം , കേരളത്തിന്‍റെ സംസ്കാരം നിലനില്‍ക്കണമെങ്കില്‍ അത് ഒരേ ഭരണത്തില്‍ കീഴില്‍ ആയിരിക്കണം എന്നും കൊച്ചി ദിവാന്‍ ആ കത്തില്‍ എഴുതി .പക്ഷെ ഈ രീതിയിലുള്ള അഭിപ്രായം തിരുവിതാംകൂറിലലെ ഭരണകര്‍ത്താക്കള്‍ക്ക്‌ ഇഷ്ടമായിരുന്നില്ല .

 


ഇതുകൂടി വായിക്കൂ: ചരിത്രത്തിൽ ഇടംപിടിച്ച കേരള നിയമസഭ


 

തുടര്‍ന്നു കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഐക്യകേരളം എന്ന ആശയം സഫലീകരിക്കാന്‍ കെ പി കേശവമേനോന്‍റെ നേതൃത്വത്തിലും കെ കേളപ്പന്‍റെ നേതൃത്വത്തിലും യോഗങ്ങള്‍ നടന്നു.1946 ല്‍ ദിവാന്‍ സി പി രാമസ്വാമി സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി വാദിക്കാന്‍ ആരംഭിച്ചു അമേരിക്കന്‍ മോഡല്‍ ഭരണഘടന മുന്നോട്ട് വയ്ക്കുകയും ചെയ്തു പക്ഷെ 1947 ജൂലൈ 25 നു ദിവാന്‍ സി പി രാമസ്വാമിക്ക് വെട്ടേറ്റത്തോടെ സാമി നാട് വിട്ടു പോയി അത് കൊണ്ട് തന്നെ ഐക്യകേരളം രൂപികരിക്കാനുള്ള പ്രധാന പ്രതിബന്ധം നീങ്ങി. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി നിലവില്‍ വന്നു. രണ്ട് സഭയിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി 178 അംഗങ്ങളുള്ള തിരുകൊച്ചി സഭ രൂപീകരിച്ചു. സര്‍ദാര്‍ വല്ലെഭായ് പട്ടേലിന്‍റെ നേതൃത്വത്തില്‍ നടന്ന നാട്ടു രാജ്യങ്ങളുടെ കൂട്ടിചെര്‍ക്കലിന്റെ ആദ്യപടിയായാണ് ഇത് നടന്നത് , തിരുവിതാംകൂറും കൊച്ചിയും ഒന്നായി തിരു – കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ തിരുവിതാംകൂര്‍ രാജാവ് രാജപ്രമുഖനായി. സ്വതന്ത്രനന്തിര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം വേണമെന്നുള്ള മുറവിളി പലയിടത്തും ഉയര്‍ന്നു തെലുങ്കാനയിലാണ് രൂക്ഷമായ പ്രക്ഷോഭം നടന്നത്.1954 ല്‍ സംസ്ഥന പുനസംഘടനപ്രശനം പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് ഫസല്‍ അലി ചെയര്‍മാനായി ഒരു കമ്മീഷനെ നിയമിച്ചു , കേരളത്തിലും ഈ കമ്മീഷന്‍ എത്തി തെളിവെടുപ്പ് നടത്തി 1954 ജൂണില്‍ കമ്മീഷന്‍ കേരളത്തിലെത്തി . സി അച്യുതമേനോനും കെ സി ജോര്‍ജ്ജും കമ്യുണിസ്റ്റ്പാര്‍ട്ടിയെ പ്രതിനിധീകരിച്ചു കമ്മീഷനില്‍ മുന്നില്‍ എത്തി തെളിവ് നല്‍കി , തിരു കൊച്ചിയും മലബാറും കാസര്‍ഗോഡും ചേര്‍ന്ന കേരളമാണ് ഇവര്‍ മുന്നോട്ട് വച്ച ആവശ്യം. ഗോകര്‍ണവും കന്യാകുമാരിയും ഇല്ലാതെ കാസര്‍ഗോഡ് താലൂക്കും മലബാറും തിരുകൊച്ചിയും ചേര്‍ന്ന് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവില്‍ വന്നു കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നായിരുന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.തിരു കൊച്ചി, തിരുവിതാംകൂർ രാജവംശങ്ങളുടെ ഭരണത്തിനും അതോടെ അറുതിയായി. ആദ്യ തിരഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.