19 March 2024, Tuesday

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

കേരളപിറവി: തലസ്ഥാന നഗരമാകെ ഒരു പ്രദര്‍ശനവേദിയാകും

Janayugom Webdesk
September 19, 2023 10:58 pm

കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച കേരളീയം എന്ന പേരില്‍ മലയാളത്തിന്‍റെ മഹോത്സവം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. അതിനായി വ്യത്യസ്തമായ പരിപാടികളാണ് ഒരുക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തിലെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്‍റെ പ്രധാന അജണ്ട. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം, ഭാവി കേരളത്തിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. 25 അന്താരാഷ്ട്ര സെമിനാറുകളാണ് 5 ദിനങ്ങളിലായി നടത്തുന്നത്.
ഇതോടൊപ്പം, കേരളത്തിന്‍റെ നേട്ടങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന എക്സിബിഷനുകള്‍ ഉണ്ടാകും. പത്തോളം പ്രദര്‍ശനങ്ങള്‍ വിവിധ വേദികളിലായി നടത്തും. തലസ്ഥാന നഗരമാകെ ഒരു പ്രദര്‍ശനവേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക.

കലാ, സാംസ്കാരിക പരിപാടികള്‍, ട്രേഡ് ഫെയറുകള്‍, ഫ്ളവര്‍ ഷോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ സംസ്കാരം അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഒരുക്കും. തിരുവനന്തപുരം നഗരത്തെ ദീപാലങ്കൃതമാക്കിയും ചരിത്രസ്മാരകങ്ങളെ അലങ്കരിച്ചും വര്‍ണകാഴ്ച ഒരുക്കും.

കേരള നിയമസഭാ മന്ദിരത്തില്‍ കഴിഞ്ഞ തവണ വിജയകരമായി നടത്തിയ പുസ്തകോത്സവം ഇത്തവണ കേരളീയത്തിന്‍റെ ഭാഗമായാകും സംഘടിപ്പിക്കുന്നത്. നിയമസഭാ മന്ദിരം തന്നെയാണ് വേദി.

കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികള്‍ കേരളീയത്തിന്‍റെ ഭാഗമാകണം എന്നാണ് ആഗ്രഹിക്കുന്നത്. ഒപ്പം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരുന്ന ബൃഹത്തായ സംഗമമായി ഇതിനെ മാറ്റണം എന്നാണ് കാണുന്നത്. നമ്മുടെ ടൂറിസത്തിനും ഇത് വലിയ തോതില്‍ ഗുണം ചെയ്യും.

കേരളീയത്തിന് തുടര്‍പതിപ്പുകള്‍ ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.