വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള ജീവഹാനിയും നാശനഷ്ടങ്ങളും വ്യാപകമായ സാഹചര്യത്തില്‍ 1972ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ തേടി കേരളം. കേന്ദ്ര നിയമ പ്രകാരം വന്യജീവി ആക്രമണങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് സംസ്ഥാന ഭേദഗതി സാധ്യതകള്‍ ആരായുന്നത്. സംസ്ഥാനം ഉദ്ദേശിക്കുന്ന ഭേദഗതികൾ അടങ്ങുന്ന കരട് ബില്ലും തയ്യാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പുമായി ചർച്ച നടത്തി.
ജനങ്ങൾ തടിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിൽ വന്യജീവികൾ പ്രവേശിക്കുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ജില്ലാകളക്ടറുടെയോ വനം ചീഫ് കൺസർവേറ്ററുടെയോ റിപ്പോർട്ട് കൂടി പരിഗണിച്ച് എത്രയും വേഗം മൃഗത്തെ കൊല്ലുന്നതിനോ മയക്കുവെടിവച്ച് പിടിക്കുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതാണ് ഒരു ഭേദഗതി. ‘മനുഷ്യജീവന് അപകടകരമായ വന്യജീവി’ എന്ന് കേന്ദ്ര നിയമത്തിൽ ഉപയോഗിച്ചിട്ടുള്ളത് വ്യക്തമല്ലാത്തതിനാൽ വനത്തിനും സംരക്ഷിത പ്രദേശങ്ങൾക്കും പുറത്തുവന്ന് ആക്രമിക്കുന്ന വന്യജീവികളെ മനുഷ്യജീവന് അപകടകരമായ വന്യജീവി എന്ന് വ്യക്തമാക്കാനുള്ള വ്യവസ്ഥയും നിർദേശിക്കുന്നു.
പട്ടിക രണ്ടിൽ പെട്ട വന്യജീവികളുടെ എണ്ണം, ജനനനിയന്ത്രണം, മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകൽ തുടങ്ങി വിവിധ ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകാനുള്ള വ്യവസ്ഥയും കരട് ബില്ലിലുണ്ട്. കാട്ടുപന്നി, കുരങ്ങുകൾ തുടങ്ങിയ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകാനും വ്യവസ്ഥയുണ്ട്.
നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.