ഇന്ത്യയിലേ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. എന്നാൽ ആഴ്ചകൾ പിന്നിടുമ്പോൾ കൊറോണക്കെതിരെയുള്ള കേരളാ മോഡൽ പ്രതിരോധം മാതൃകയാവുകയാണ്. അതിജീവനത്തിന്റെ കേരള മോഡൽ ഇതിനു മുൻപും ശ്രദ്ധേയമാണ്. കൊറോണക്കെതിരെയുള്ള പഴുതടച്ച ഇടപെടലുകളെ ലോകം തന്നെ ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞു. കേരളത്തിൽ കൊറോണ വൈറസ് ബാധ 2020 ജനുവരി 30 നാണ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധത്തില്‍ കേരളം ആശാവഹമായ പുരോഗതി കൈവരിച്ചെങ്കിലും പലയിടത്തും പുതിയ കേസുകള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഓരോദിവസവും പുറത്ത് വരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തിലുള്ള വ്യത്യാസം കേരളത്തിലെ കൊവിഡിനെ സംബന്ധിച്ച കൃത്യമായ വിലയിരുത്തലിന് തടസമാകുന്നുണ്ട്. ഒരുദിവസം പുതിയ രോഗികളുടെ എണ്ണം കുറവാണെങ്കില്‍ അടുത്തദിവസം കൂടുതലാകുന്നതാണ് പ്രശ്നം.
സംസ്ഥാനത്തൊരിടത്തും സമൂഹവ്യാപനത്തിന്റെ ദൃശ്യങ്ങളുണ്ടായില്ലെങ്കിലും രോഗപ്പകര്‍ച്ചയ്ക്കുള്ള സാദ്ധ്യത ഇപ്പോഴും നിസാരമായി കാണാനാകില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രോഗലക്ഷണങ്ങളുണ്ടായപ്പോള്‍തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രോഗത്തെ പ്രതിരോധിക്കാനാവശ്യമായ കരുതല്‍ നടപടികള്‍ സംസ്ഥാനം കൈക്കൊണ്ടതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം. നിലവിൽ 327 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽ 266 പേർ ഇപ്പോൾ ചികിത്സയിലാണ്.
ഇന്ന് മാത്രം 13 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ റിപ്പോർട്ട് ചെയ്തതിൽ ഭൂരിഭാഗം രോഗികളും വിദേശത്തു നിന്ന് വന്നവരാണ്. പ്രധാനമായും ഇവരിൽ നിന്ന് തന്നെയാണ് രോഗ പകർച്ച സംഭവിച്ചിരിക്കുന്നതും. ആദ്യം പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുള്ള രോഗികൾ എല്ലാവരും തന്നെ ഇപ്പോൾ സുഖം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ രണ്ട് മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇനി സൂക്ഷിച്ചു കൈകാര്യം ചെയ്യണ്ടത് ഗള്‍ഫില്‍നിന്നും ഡല്‍ഹി നിസാമുദ്ദീനില്‍നിന്നും വന്നവരെയും അവര്‍ ബന്ധപ്പെട്ടവരെയുമാണ്. മൂന്നാഴ്ചവരെ കോവിഡ് 19 വൈറസുകള്‍ക്ക് ഇന്‍കുബേഷന്‍ പീരിഡുണ്ടെന്നിരിക്കെ പിന്നീട് വൈറസ് ബാധിതരായവരും വരും ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. രോഗം ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം അജ്ഞാതമായി തുടരുകയാണെങ്കിലും കുടുംബാംഗങ്ങളിലോ നാട്ടുകാരിലോ പോസിറ്റീവ് കേസുകള്‍ കണ്ടെത്താത്തത് ആശ്വാസകരമാണ്. എങ്കിലും ഇവിടെയും രോഗ വ്യാപന സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴത്തെ നിലയില്‍ കര്‍ശനമായ സാമൂഹ്യനിയന്ത്രണം തുടര്‍ന്നാല്‍ സമൂഹത്തില്‍ പ്രതിരോധം വര്‍ദ്ധിക്കുന്ന മുറയ്ക്ക് കൊവിഡ് 19 കേരളത്തില്‍ നിന്ന് അപ്രത്യക്ഷമാകും. അതെപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവിനെ ആശ്രയിച്ചിരിക്കും. കൊറോണ ചികിത്സയിൽ നമ്മുടെ കേരളത്തിലെ രീതികൾ ലോക നിലവാരത്തിൽ തന്നെയാണ്.
സൗത്ത് കൊറിയയിൽ രോഗികളിൽ നിന്നും സാമ്പിൾ ശേഖരിക്കാൻ വേണ്ടി അവർ സ്ഥാപിച്ച കിയോസ്കുകൾ വെറും രണ്ടാഴ്ച്ച വ്യത്യാസത്തിൽ ആണ് സംസ്ഥാനത്ത് സ്ഥാപിച്ചത്
കാസര്‍കോട്, കണ്ണൂര്‍, എറണാകുളം പോലെ രോഗത്തിന്റെ തീവ്രത വര്‍ദ്ധിച്ച എട്ട് ജില്ലകളെ ഹോട്ട് സ്പോട്ടുകളാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടങ്ങളില്‍ വരുംദിവസങ്ങളിലും ഇപ്പോഴത്തെ നിയന്ത്രണങ്ങളോ അല്ലെങ്കില്‍ കുറച്ച് കൂടി കര്‍ശനമായ നടപടികളോ കൈക്കൊണ്ടാലേ രോഗപ്പകര്‍ച്ച തടയാനാകൂ. അതിനായി ഡോക്ടര്‍മാരുള്‍പ്പെടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുന്നതിനൊപ്പം റാപ്പിഡ് പരിശോധനാ സംവിധാനവും കൊറോണ ബാധിതരെ പ്രവേശിപ്പിക്കാന്‍ കൂടുതല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വേണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു.
ലോക്ക് ഡൗണിനു ശേഷവും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും . ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
English summary: kerala’s corona treatment is model for world countries
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.