പട്ടാപ്പകല്‍ വീട്ടില്‍ കയറി ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രി പോലിസ് പിടിയിലായി. ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ സ്വദേശി ഷമിംബീവി (60)യാണ് പിടിയിലായത്. ഇടവെട്ടി വലിയജാരം നീലിയാനിയ്ക്കല്‍ മുജീബിന്റെ ഒന്നരവയസുള്ള പെണ്‍കുട്ടിയെയാണ് പര്‍ദ ധരിച്ചെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
കുട്ടിയെ കുളിപ്പിച്ച് ഹാളിലിരുത്തിയ ശേഷം മുത്തശ്ശിയായ ബീവി മുറിക്കുള്ളിലേക്ക് പോയ സമയം പർദ്ദ ധരിച്ചെത്തിയ സ്ത്രീ ഹാളില്‍ കയറി കുട്ടിയെ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. ഈ സമയം ഹാളിലേക്കെത്തിയ മുത്തശി കുട്ടിയെ കാണാതായതോടെ മുറ്റത്തേക്ക് ഓടിയെത്തിയപ്പോള്‍ സ്ത്രി കുട്ടിയെ തോളിലിട്ട് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ സ്ത്രിയുടെ പര്‍ദയില്‍ പിടിച്ച് വലിക്കുകയും ബഹളംവെക്കുകയും ചെയ്തു. പിടിവിടീക്കാന്‍ ശ്രമിച്ച സ്ത്രീ ഫലം കാണാതെ വന്നതോടെ കുട്ടിയെ മുറ്റത്തു കിടന്ന കാറിന്റെ ബോണറ്റിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ മുത്തശ്ശി പര്‍ദയില്‍ നിന്നും പിടിവിട്ട് കുട്ടിയെ കൈയ്യിലെടുക്കുന്നതിനിടെ ഈ സ്ത്രി അവിടെ നിന്നും കടന്നു കളഞ്ഞിരുന്നു.
ബീവി കുട്ടിയുമായി അയല്‍ വീട്ടിലെത്തി കാര്യം പറയുകയും നാട്ടുകാര്‍ സംഘമായി ചേര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മാര്‍ത്തോമ ഭാഗത്തേ ഒരു വീട്ടില്‍ കയറി ഭിക്ഷാടനം നടത്തുന്നതിനിടെ നാട്ടുകാര്‍ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. മൂന്ന് ദിവസമായി ഈ പ്രദേശത്ത് ഇവര്‍ കറങ്ങി നടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച ആയതിനാല്‍ മിക്കവരും പള്ളിയില്‍ പോകുന്ന സമയം നോക്കിയാണ് ഇവര്‍ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്നും തിരുമ്മല്‍ പഠിച്ചതിന്റെ കീറിയ സര്‍ട്ടിഫിക്കറ്റ് പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവര്‍ താമസിക്കുന്ന കരിങ്കുന്നം ഭാഗത്ത് പരിശോധന നടത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍, പണം എന്നിവ കണ്ടെത്തി. എന്നാല്‍ ഇവരുടെ യഥാര്‍ഥ മേല്‍വിലാസം കണ്ടെത്തുന്ന യാതൊരു രേഖകളും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവരുടെ സമീപവാസികളെ ചോദ്യം ചെയ്തതില്‍നിന്ന് ഇവര്‍ കരിങ്കുന്നത്തെത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളുവെന്ന് ഇവര്‍ പോലീസിന് മൊഴി നല്കി.മുഖത്തിനും ഇടതു ചെവിയോട് ചേര്‍ന്നും പരിക്കേറ്റ കുട്ടിയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. കുട്ടിയുടെ പിതാവ് പ്രവാസിയും മാതാവ് എറണാകുളത്തെ സ്വകാര്യ ഐടി. കമ്പനിയിലെ ജീവനക്കാരിയാണ്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. സജീവ് ചെറിയാന് പറഞ്ഞു.
English summary: kidnapping women arrest
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.