കേരളത്തിന്റെ കിഫ്ബി കേന്ദ്രത്തിനും വഴികാട്ടിയായി മാറുന്നു. കിഫ്ബി മാതൃകയിൽ ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷൻ (ഡിഎഫ്‌ഐ) രൂപീകരിക്കുന്നതിനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.
കേരളത്തിലെ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന നയം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് കിഫ്ബിയുടെ അതേ ലക്ഷ്യങ്ങളും വ്യവസ്ഥകളും ഉള്ള ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ രൂപീകരിക്കുന്നതെന്നതും ശ്രദ്ധേയം. വികസന പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം സമാഹരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി.
ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ബജറ്റിലാണ് കേരളത്തിന്റെ പദ്ധതി കടമെടുത്ത് ഡിഎഫ്ഐ രൂപീകരണം പ്രഖ്യാപിച്ചത്. ധനബിൽ 2021, ഡിഎഫ്ഐ രൂപീകരിച്ചുകൊണ്ടുള്ള നാഷണൽ ബാങ്ക് ആന്റ് ഫിനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്മെന്റ് ബിൽ, എൻസിടി ഭേദഗതി ബിൽ എന്നിവ ഇന്ന് അവതരണത്തിനും ചർച്ചയ്ക്കുമായി ലോക്‌സഭയിൽ എത്തുന്നുണ്ട്.
മൂന്ന് വര്‍ഷത്തിനകം എറ്റവും കുറഞ്ഞത് അഞ്ചു ലക്ഷം കോടി ഡിഎഫ്‌ഐ വഴി വികസന പദ്ധതികള്‍ക്കായി എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. മൂന്ന് ലക്ഷം കോടി രൂപ അടുത്ത വര്‍ഷം ഇതിനായി ഡിഎഫ്‌ഐ സമാഹരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് തുടക്കത്തില്‍ ഡിഎഫ്‌ഐ പ്രവര്‍ത്തിക്കുക. പിന്നീട് ഘട്ടംഘട്ടമായി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും.
ഡിഎഫ്‌ഐയ്ക്ക് പത്ത് വര്‍ഷത്തേക്ക് ചില നികുതിയിളവുകള്‍ അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് പണം സമാഹരിക്കാന്‍ ഡിഎഫ്‌ഐക്ക് കഴിയും. ഡയറക്ടര്‍ ബോര്‍ഡിലെ 50 ശതമാനം പേര്‍ നോണ്‍ ഒഫീഷ്യല്‍ അംഗങ്ങളും ആയിരിക്കും. 20,000 കോടി രൂപയുടെ പ്രാഥമിക മൂലധനവുമായാണ് ഡിഎഫ്‌ഐ പ്രവര്‍ത്തനം തുടങ്ങുക. കേന്ദ്ര സര്‍ക്കാര്‍ 2020–25 കാലയളവില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത് 111 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ്. 7,000 പദ്ധതികള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. കിഫ്ബി മാതൃകയിൽ ഇതിനാവശ്യമായ പണം കണ്ടെത്തുക എന്നതാണ് ഡിഎഫ്ഐ രൂപീകരണത്തിലൂടെ കേന്ദ്രസർക്കാരും ലക്ഷ്യമിടുന്നത്.
ENGLISH SUMMARY: kiifb model introduced in loksabha on today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.