കൊടകര കുഴൽപ്പണകേസിൽ നിന്ന് തലയൂരാന്‍ ബിജെപി മെനഞ്ഞ കഥ പൊളിഞ്ഞു. പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകന്‍ ധർമ്മരാജൻ,യുവമോർച്ച മുൻ സംസ്ഥാന ഖജാൻജി സുനിൽ നായിക് എന്നിവര്‍ സമര്‍പ്പിച്ച ഹർജി കോടതി തള്ളി. കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമ്മരാജന്റെ ഡ്രൈവർ ഷംജീർ സമർപ്പിച്ച ഹർജിയും തള്ളി. പണം തങ്ങളുടേതാണെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിയാത്തതിനാലാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അലിഷാ മാത്യു ഹർജികൾ തള്ളിയത്.
രേഖകൾ ഹാജരാക്കാൻ സമയം ആവശ്യപ്പെട്ടതിനാൽ ജൂൺ 23 മുതൽ പലതവണ ഇതിന് കോടതി അവസരം നല്കിയിട്ടും രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ ഒരു വ്യവസായിക്ക് കൈമാറാന്‍ മുംബൈയില്‍ നിന്ന് കൊടുത്തുവിട്ട പണമാണിതെന്നും ബിജെപി ഇലക്ഷന്‍ ഫണ്ടുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേസിന്റെ തുടക്കത്തില്‍ ധര്‍മ്മരാജന്‍ വാദിച്ചത്. ബിജെപിയെയും കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെയും രക്ഷപ്പെടുത്താനായിരുന്നു ഈ വാദം. ഹര്‍ജി തള്ളിയതോടെ ബിജെപിയുടെ ഈ തന്ത്രമാണ് പൊളിഞ്ഞത്. ഏപ്രിൽ മൂന്നിന് നടന്ന കവർച്ചയിൽ 500 മീറ്റർ അകലെ പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്നിട്ടും ഏപ്രിൽ ഏഴിനാണ് കാർ ഡ്രൈവറായ ജംഷീർ കൊടകര പൊലീസിൽ പരാതി നല്കിയത്. ഇത് തന്നെ സംശയത്തിന് ഇട നല്കിയിരുന്നു. കേസ് അത്ര പ്രാധാന്യമില്ലാത്തതാണെന്നും അതിനാലാണ് ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കാത്തതെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതാണ് ഈ ഹവാല ഇടപാടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ വാദിച്ചു. പണം കള്ളക്കടത്താണെന്ന് തെളിയിക്കുന്നതാണ് കാറിലെ രഹസ്യ അറയെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. കറൻസി നശിച്ചു പോകുന്ന വസ്തുവല്ലെന്നും അതിനാൽ കേസ് തീരും വരെ സുരക്ഷിതമായി സൂക്ഷിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ മൂന്നിന് പുലർച്ചെ 4.40നാണ് കൊടകരയിൽ കാർ തട്ടിക്കൊണ്ട് പോയി അതിലുണ്ടായിരുന്ന മൂന്നരക്കോടി കവർന്നത്. ഇതിൽ 1.4 കോടി അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഈ തുക വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ധർമ്മരാജനും സുനിൽ നായികും കോടതിയെ സമീപിച്ചിരുന്നത്. കവർച്ച ചെയ്യപ്പെട്ടതിൽ മൂന്നേകാൽ കോടി ധർമ്മരാജന്റേതും 25 ലക്ഷം സുനിൽ നായികിന്റേതുമാണെന്നാണ് കോടതിയിൽ സത്യവാങ്മുലം നല്കിയിരുന്നത്. ബാക്കി പണം കണ്ടെത്താനുള്ള രണ്ടാം ഘട്ട അന്വേഷണം പുരോഗമിക്കുകയാണ്.
English summary; kodakara hawala
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.