28 March 2024, Thursday

കോഴിക്കോട് അഞ്ചാംപനി പടരുന്നു; 24 പേര്‍ക്ക് രോഗബാധ

Janayugom Webdesk
കോഴിക്കോട്
January 15, 2023 12:46 pm

കോഴിക്കോട് അഞ്ചാം പനി പടരുന്നു. നാദാപുരം ഉള്‍പ്പെടെയുള്ള പ്രദേശത്താണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് 24 പേര്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നാദാപുരം പഞ്ചായത്തില്‍ മാത്രം പതിനെട്ട് പേര്‍ക്കാണ് രോഗബാധയുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെ രോഗബാധിതരില്‍ ഉണ്ടായ വര്‍ധനവ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കി. 340 പേര്‍ നാദാപുരത്ത് വാക്സിന്‍ സ്വീകരിക്കാന്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഇതില്‍ 65 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം വാക്സിന്‍ സ്വീകരിച്ചതെന്നും അധികൃതര്‍ പറയുന്നു. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില്‍ വൈറസുകളും ഉണ്ടാകും. ഇവ സാധാരണ പ്രതലങ്ങളില്‍ മണിക്കൂറുകളോളം നിലനില്‍ക്കും. ഇത്തരം വൈറസ് നില്‍ക്കുന്ന പ്രതലങ്ങളില്‍ തൊട്ടതിന് ശേഷം അപ്പോള്‍ തന്നെ ആ വിരലുകള്‍കൊണ്ട് വായയിലോ മൂക്കിലോ തൊടുകയോ കണ്ണ് തിരുമ്മുകയോ ചെയ്താലും രോഗം പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. രോഗി ഉപയോഗിച്ച പാത്രം അപ്പോള്‍ തന്നെ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.

പനി, മൂക്കൊലിപ്പ്, തുമ്മല്‍, ജലദോഷം, വരണ്ട ചുമ, ചില സന്ദര്‍ഭങ്ങളില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം, കണ്ണ് ചുവക്കുക, കണ്ണില്‍ നിന്നും വെള്ളം വരുക, വായക്കുള്ളില്‍ കാണുന്ന വെളുത്ത മണ്‍ത്തരികള്‍ പോലെയുള്ള പൊട്ടുകള്‍, ചെവിയുടെ പിന്നില്‍ നിന്നും ആരംഭിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന മണ്ണു വാരി വിതറയപോലെയുള്ള ചുവന്ന പാടുകള്‍ എന്നിവയാണ് അഞ്ചാം പനയുടെ ലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുന്ന ചികിത്സയാണ് സ്വീകരിക്കുക. അങ്ങനെ രോഗത്തില്‍ നിന്ന് രക്ഷിച്ചെടുക്കുകയാണ് വഴി.

Eng­lish Sum­ma­ry: Kozhikode measles out­break; 24 peo­ple infected

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.