29 March 2024, Friday

Related news

March 28, 2024
March 21, 2024
March 21, 2024
March 20, 2024
March 18, 2024
March 10, 2024
March 10, 2024
March 9, 2024
March 7, 2024
February 28, 2024

റയിൽവേ സ്റ്റേഷനുകളില്‍ നിന്നും കുടുംബശ്രീ പുറത്തേക്ക്

ജോലികള്‍ സ്വകാര്യകരാറുകാര്‍ക്ക് വിട്ടുനല്‍കി റയിൽവേ 
ബേബി ആലുവ
കൊച്ചി
October 12, 2022 10:42 pm

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ റയിൽവേ സ്റ്റേഷനുകളിൽ നിന്ന് കുടുംബശ്രീ പൂർണമായി പുറത്തേക്ക്. വർഷങ്ങളായി അവർ നിർവഹിച്ചു പോന്ന ജോലികൾ സ്വകാര്യ കരാറുകാരെ റയിൽവേ ഏൽപ്പിച്ചു. സാമൂഹിക പ്രതിബദ്ധത ലക്ഷ്യം എന്ന് അവകാശപ്പെട്ടുകൊണ്ട് 2017 മുതൽ കുടുംബശ്രീയെ പങ്കാളിയാക്കി തുടർന്നു പോന്ന സംവിധാനമാണ് ഇതോടെ ഇല്ലാതാക്കിയത്. ഒപ്പം, സ്ത്രീകളുടെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ 50ൽ താഴെ വരുന്ന ചെറുതും വലുതുമായ റയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിങ്ങിന്റെ മേൽനോട്ടവും ഫീസ് പിരിവും, 10ൽ താഴെ റയിൽവേ സ്റ്റേഷനുകളിലെ എസി ഹാൾ നടത്തിപ്പും കുടുംബശ്രീയുടെ ചുമതലയിലായിരുന്നു. 300ഓളം കുടുംബശ്രീ പ്രവർത്തകർ ഈ ജോലികളുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമായും കുടുംബശ്രീക്കാണ് പങ്കാളിത്തമെങ്കിലും ലേബർ സൊസൈറ്റികളും ഇതിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. 

പുതിയ തീരുമാനത്തിൽ കുടുംബശ്രീയും ലേബർ സൊസൈറ്റികളുമില്ല. സ്വകാര്യ പുറംകരാറുകാർ മാത്രം. റയിൽവേ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കള്ളക്കളിയാണ് ഈ മാറ്റത്തിനു പിന്നിലെന്ന ആക്ഷേപം വ്യാപകമായി ഉയരുകയാണ്. പഴയ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന്, കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ യഥാസമയം കുടുംബശ്രീ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടത്, ഒത്തുകളിയുടെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുടക്കത്തിൽ മൂന്ന് മാസത്തേക്ക് തിരുവനന്തപുരം സ്റ്റേഷനിൽ മാത്രമായി തുടങ്ങിയ പദ്ധതി, റയിൽവേക്ക് വരുമാന മാർഗവും യാത്രക്കാർക്ക് ഉപകാരപ്രദവുമാണെന്ന് കണ്ടതോടെ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ജോലികൾ സ്വകാര്യ കരാറുകാർക്കാണ് നൽകിയത്. പിന്നീടാണ്, കുടുംബശ്രീ വന്നത്. കുടുംബശ്രീയുടെ കരാർ കാലാവധി അവസാനിക്കാറായപ്പോഴാണ് കോവിഡിന്റെ വരവ്. അതോടെ, എസി വെയ്റ്റിങ് ഹാളുകൾ റയിൽവേ അടച്ചു. 

വാഹന പാർക്ക് ഇനത്തിലുള്ള വരുമാനം കുറയുക കൂടി ചെയ്തത്, കുടുംബശ്രീയുടെ സാന്നിധ്യത്തെ നേരത്തേ മുതൽ അതൃപ്തിയോടെ കണ്ടിരുന്നവർക്ക് നല്ല അവസരമായി. താല്പര്യപത്രം ക്ഷണിക്കപ്പെടുമ്പോൾ സ്വകാര്യ കരാറുകാരെക്കൊണ്ട് ഏറ്റവും കുറഞ്ഞ നിരക്ക് എഴുതിക്കുകയും, അവർക്ക് കരാർ ഉറപ്പിച്ച് കുറെ കഴിയുമ്പോൾ, കുറച്ചെഴുതിയ തുകയിൽ വർധനയുണ്ടാക്കി കരാറുകാരെ സഹായിക്കുന്ന തന്ത്രവും പ്രയോഗിക്കാറുണ്ടെന്ന് പരാതിയുണ്ട്. 

Eng­lish Summary:Kudumbashree came out from the rail­way stations

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.