24 April 2024, Wednesday

100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ

Janayugom Webdesk
June 16, 2022 8:33 pm

ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലറ്റുകൾ നടത്തുന്ന വനിതകളും ഉള്‍പ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

79 ലക്ഷം കിലോ ചിക്കൻ ഈ കാലയളവിൽ ഉല്പാദിപ്പിച്ച് ഔട്ട്‌ലറ്റുകളിലൂടെ വിപണനം നടത്തി. പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ കേരള ചിക്കന്റെ സ്വീകാര്യത വർധിച്ചിട്ടുണ്ട്.

നിലവിൽ തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി ആകെ 270 ബ്രോയിലർ ഫാമുകളും 94 ചിക്കൻ ഔട്ട്‌ലറ്റുകളും പ്രവർത്തിക്കുന്നു. വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി നടത്തിപ്പ്.

പദ്ധതി ഗുണഭോക്താക്കളാകുന്ന കുടുംബശ്രീ വനിതകൾക്ക് സാമ്പത്തിക സഹായമടക്കം പിന്തുണയാണ് കുടുംബശ്രീ നൽകുന്നത്. ഗുണഭോക്താവിന് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്‌സിൻ എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും.

കോഴിക്കുഞ്ഞിന് 45 ദിവസം പ്രായമാകുമ്പോൾ ഇവയെ ഔട്ട്‌ലറ്റുകളിലെത്തിക്കും. ഇപ്രകാരം ഓരോ 45 ദിവസം കഴിയുമ്പോഴും വളർത്തുകൂലി ഇനത്തിൽ ഓരോ സംരംഭകർക്കും ശരാശരി അമ്പതിനായിരം രൂപ വരുമാനം ലഭിക്കും. ഔട്ട്‌ലറ്റ് നടത്തുന്നവർക്ക് ശരാശരി 87,000 രൂപ വീതവും ലഭിക്കും.

2017 നവംബറിൽ തുടക്കമിട്ട പദ്ധതി പ്രകാരം ഇതുവരെ സംരംഭകർക്ക് വളർത്തുകൂലി ഇനത്തിൽ 9.30 കോടി രൂപയും ഔട്ട്‌ലറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്ക് 11.05 കോടി രൂപയും വരുമാനമായി ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം 50 സംരംഭകർക്ക് മൃഗസംരക്ഷണ വകുപ്പിൽ നിന്നും സബ്‌സിഡി ഇനത്തിൽ 24 ലക്ഷം രൂപയും ലഭ്യമായി. 42.68 ലക്ഷം കോഴിക്കുഞ്ഞുങ്ങളെയും കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്.

Eng­lish summary;Kudumbasree Ker­ala Chick­en gain turnover of Rs 100 crore

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.