20 April 2024, Saturday

Related news

March 2, 2024
January 23, 2023
January 20, 2023
December 21, 2022
July 27, 2022
July 6, 2022
June 5, 2022
June 3, 2022
June 3, 2022
June 2, 2022

തൃക്കാക്കരയില്‍ വികസനം ചര്‍ച്ചയാക്കി എല്‍ഡിഎഫ്

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
May 4, 2022 11:47 am

തൃക്കാക്കരയില്‍ വികസനചര്‍ച്ചകള്‍ സജീവമാകുന്നു.രാഷട്രീയപോരാട്ടമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് കാണുന്നു. എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവര്‍ത്തനം സജ്ജമാക്കുന്നത്.തൃക്കാക്കരയുടെ തെരഞ്ഞെടുപ്പുചരിത്രത്തിലെ നാലാം അങ്കമായ ആദ്യ ഉപതെരഞ്ഞെടുപ്പിന് തുടക്കമായിരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാതോമസാണ് മത്സരിക്കുന്നത്.സഹതാപ തരംഗമല്ല വികസനമാണ് ചര്‍ച്ചയാകുന്നത്.ഭരണകക്ഷി എംഎല്‍എആണ് നാടിനാവശ്യമെന്നുതൃക്കാക്കരയിലെ ജനങ്ങള്‍ തരിച്ചറിഞ്ഞിരിക്കുന്നു. 

ആകാശ മെട്രോയും ജലമെട്രോയും കെ റെയിൽ അർധ അതിവേഗ റെയിലിന്റെ ജില്ലയിലെ ഏക സ്‌റ്റേഷനും സംഗമിക്കുമ്പോൾ കൊച്ചിയുടെ യാത്രാഹബ്ബായി മാറാനൊരുങ്ങുകയാണ്‌ കേരളത്തിന്റെ സിലിക്കൺവാലി. മുൻ തെരഞ്ഞെടുപ്പുകളുടെ വിജയപരാജയങ്ങളേക്കാൾ തൃക്കാക്കരയുടെ സമഗ്രവികസനം വിജയം നിർണയിക്കുന്ന തെരഞ്ഞെടുപ്പാകും ഇക്കുറി.വാട്ടർമെട്രോ സ്‌റ്റേഷൻ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കിയെങ്കിലും കാക്കനാട്‌ ഇൻഫോപാർക്കിലേക്കുള്ള മെട്രോറെയിലിന്‌ കേന്ദ്രാനുമതി അനന്തമായി നീളുകയാണ്‌. നിർദിഷ്‌ട കെ – റെയിലിനെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടായി എതിർക്കുകയാണ്‌. 

ഇൻഫോപാർക്കിന്റെ അടുത്തഘട്ടം വികസനത്തിന്‌ തുടക്കമായതും തുതിയൂർ — എരൂർ പാലത്തിനും കാക്കനാട്‌–-തങ്കളം–-മൂവാറ്റുപുഴ റോഡിനും സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതും സംസ്ഥാന സർക്കാരിന്റെ നേട്ടമാണ്‌. തൃക്കാക്കരയുടെ വികസനം മുടക്കുന്ന യുഡിഎഫ്‌–-ബിജെപി ഗൂഢാലോചനയ്‌ക്കെതിരെ എൽഡിഎഫ്‌ കാക്കനാട്ട്‌ ജനകീയ പ്രതിഷേധസംഗമം സംഘടിപ്പിച്ചതോടെ വികസനചർച്ചകൾ പുതിയ ഘട്ടത്തിലേക്ക്‌ നീങ്ങി. ഒരു സീറ്റിന്റെ വ്യത്യാസത്തിലുള്ള ‘സെഞ്ച്വറി’തിളക്കം സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ നേടുകയാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. വികസനത്തിന്‌ ഒപ്പം മതനിരപേക്ഷ രാഷ്‌ട്രീയ’മാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌.

യുഡിഎഫിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം തുറന്നുകാട്ടാനുള്ള നല്ല അവസരമായും ഉപതെരഞ്ഞെടുപ്പിനെ കാണുന്നു. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്നാണ്‌ മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അവകാശ വാദം. എന്നാൽ, പൊന്നാപുരം കോട്ട ഇടിച്ചുനിരത്തുമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇപി ജയരാജൻ തിരിച്ചടിച്ചിട്ടുണ്ട്‌. മണ്ഡലം രൂപീകൃതമായശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തുടർച്ചയായി വിജയിച്ചെങ്കിലും ഇപ്പോൾ പരിമിതികളേറെയാണ്‌. അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പെട്ടെന്ന്‌ സ്ഥാനാർഥിയാക്കിയതും ഇതേ കാരണത്താലാണ്‌. 

സ്ഥാനാർഥി മോഹികളുടെ അപസ്വരത്തിന്‌ തടയിടുകയാണ്‌ ലക്ഷ്യം. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും നടത്തിയ ആസൂത്രിത നീക്കമാണിത്‌. പരമ്പരാഗതമായി എ ഗ്രൂപ്പിന്‌ നീക്കിവച്ച സീറ്റാണ്‌ തൃക്കാക്കര. ഉമ വന്നാൽ മറ്റുള്ളവർ പിൻവാങ്ങുമെന്നാണ്‌ കോൺഗ്രസ്‌ വിലയിരുത്തൽ. ഉമ മത്സരിക്കുന്നത്‌ ഗുണം ചെയ്യില്ലെന്നും സാമുദായിക പരിഗണനകൂടി കണക്കിലെടുക്കണമെന്നും മുൻ എംഎൽഎ ഡൊമനിക്‌ പ്രസന്റേഷൻ ചൊവ്വ രാവിലെ അഭിപ്രായപ്പെട്ടിരുന്നു. മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജയിൻ തുടങ്ങിയവരും സ്ഥാനാർഥിയാകാൻ രംഗത്തുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന്‌ നേതൃത്വത്തിൽ വന്ന കെ സുധാകരനും വി ഡി സതീശനും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ നിർണായകമാണ്‌. ഇവിടം നഷ്‌ടമായാൽ ഇരുവരുടെയും നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും. 

പുനഃസംഘടനാ തർക്കവും അംഗത്വ വിതരണത്തിലെ അനിശ്ചിതത്വവും ചേരിതിരിവ്‌ രൂക്ഷമാക്കിയ സാഹചര്യത്തിൽ യുഡിഎഫിന്‌ ഉപതെരഞ്ഞെടുപ്പ്‌ അഗ്‌നിപരീക്ഷയാകും.ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പുകൾ നടന്ന പഴയ എറണാകുളം മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ കുറച്ചുഭാഗങ്ങളും കൂട്ടിച്ചേർത്ത്‌ 2008ലാണ്‌ തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്‌. കൊച്ചി കോർപറേഷനിലെ 21 വാർഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റി പൂർണമായും ഉൾപ്പെടുന്ന ഈ നഗരകേന്ദ്രീകൃത മണ്ഡലത്തിൽ മൂന്ന്‌ തെരഞ്ഞെടുപ്പുകളിലും യുഡിഎഫാണ്‌ ജയിച്ചത്‌. എന്നാൽ, ഈ പ്രദേശം ഉൾക്കൊള്ളുന്ന പഴയ എറണാകുളം നിയമസഭ, ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഒന്നൊഴികെ എല്ലാം എൽഡിഎഫാണ്‌ വിജയിച്ചത്‌.

2011ൽ ആദ്യ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ബെന്നി ബഹനാൻ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫിലെ എം ഇ ഹസൈനാരെ പരാജയപ്പെടുത്തി. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ എറണാകുളം പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി ഹൈബി ഈഡന്‌ മണ്ഡലം 17,314 വോട്ടിന്റെ ഭൂരിപക്ഷമേ നൽകിയുള്ളൂ. 2016ൽ ബെന്നി ബഹനാനെ മാറ്റി, ഇടുക്കി പാർലമെന്റ്‌ സീറ്റ്‌ നിഷേധിക്കപ്പെട്ട പി ടി തോമസിന്‌ ഇവിടെ സീറ്റ്‌ നൽകി. മുൻ എംപിയും എംഎൽഎയുമായി ഡോ. സെബാസ്‌റ്റ്യൻ പോളായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി.ഭൂരിപക്ഷം 11,996 വോട്ടായി കുറഞ്ഞെങ്കിലും പി ടി തോമസ്‌ വിജയിച്ചു.2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹൈബി ഈഡനായിരുന്നു ഇവിടെയും ലീഡ്‌. 2021ലെ തെരഞ്ഞെടുപ്പിൽ പി ടി തോമസ്‌ തന്നെ വീണ്ടും ജനവിധി തേടി. എൽഡിഎഫ്‌ സ്വതന്ത്രൻ ഡോ. ജെ ജേക്കബ്ബിനെ 15,483 വോട്ടുകൾക്ക്‌ പരാജയപ്പെടുത്തി. 

മൂന്ന്‌ തെരഞ്ഞെടുപ്പിലും ബിജെപി ഒരേ സ്ഥാനാർഥിയെ പരീക്ഷിച്ചെങ്കിലും ഒരു തവണമാത്രമാണ്‌ കാര്യമായി വോട്ട്‌ പിടിച്ചത്‌. 2011ൽ സ്ഥാനാർഥി എസ്‌ സജി 5935 വോട്ട്‌ നേടി. 2016ൽ 21,247 വോട്ട്‌ നേടി നില മെച്ചപ്പെടുത്തിയെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15,483 വോട്ടുമാത്രമാണ്‌ കിട്ടിയത്‌. ട്വന്റി–-20 സ്ഥാനാർഥിക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13,897 വോട്ട്‌ ലഭിച്ചു. 2011ൽ 1,59,877 ആയിരുന്നു മണ്ഡലത്തിലെ ആകെ വോട്ടർമാർ. ’21ൽ ഇത്‌ 1,69,153 ആയി. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ച സാഹചര്യമാണ് തൃക്കാക്കരയില്‍ ഉണ്ടാകുവാന്‍ പോകുന്നത്.കേരളം വികസന കുതിപ്പിലാണ്. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും. സിൽവർ ലൈൻ ജനവികാരം എൽഡിഎഫിന് അനുകൂലമാക്കും.

Eng­lish Summary:LDF dis­cuss­es devel­op­ment in Thrikkakara

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.