കോൺഗ്രസ് ഓഫീസിൽ നേതാവിന് ക്രൂരമർദ്ദനം. കായംകുളം സൗത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റും ഭരണിക്കാവ് മുൻ മണ്ഡലം പ്രസിഡന്റുമായ ഭരണിക്കാവ് പള്ളിക്കൽ കട്ടച്ചിറ ദിലീപ് സദനത്തിൽ ദിലീപാണ് കോൺഗ്രസിന്റെ ഭരണിക്കാവ് ഓഫീസിൽ വച്ച് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും മർദ്ദനത്തിന് ഇരയായത്. വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ ദിലീപ് പരാതി നൽകി. കുട്ടച്ചിറ ചെറുമൺ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗവും പട്ടികജാതി വിഭാഗക്കാരനുമായ ദിലീപ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അക്രമത്തിനിരയായത്. കോയിക്കൽപന്തയ്ക്ക് സമീപമുള്ള ഓഫീസിൽ മണ്ഡലം പ്രവർത്തകരുടെ കമ്മിറ്റി കൂടുകയായിരുന്നു. ചർച്ച തുടങ്ങിക്കഴിഞ്ഞാണ് ദിലീപ് പങ്കെടുക്കാനെത്തിയത്.
വേദിയിലിരുന്നവരുടെ വീഡിയോ എടുത്ത തന്നെ മണ്ഡലം പ്രസിഡന്റും സംഘവും അസഭ്യം പറയുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ഷർട്ടിന് ഷർട്ടിന്റെ കോളറിന് പിടിച്ച് പിന്നോട്ട് വലിക്കുകയും പോക്കറ്റിൽ ഇരുന്ന മൊബൈൽ പിടിച്ചു വാങ്ങിച്ച ശേഷം, ഫോണിന്റെ ലോക്ക് മാറ്റി കൊടുത്തില്ലെങ്കിൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ചെറുമൺ ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗത്വം രാജി വെയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി. ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും ഡോക്യൂമെന്റുകളും അനുവാദമില്ലാതെ ഡീലീറ്റ് ചെയ്തു. യോഗത്തിൽ ഉണ്ടായിരുന്ന മറ്റ് പ്രവർത്തകർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.അവർ ഫോൺ തിരികെ വാങ്ങിത്തന്നു.
ഓഫീസിൽ നിന്ന് ഇറങ്ങിവന്നപ്പോൾ വീണ്ടും അസഭ്യം പറയുകയും മേലിൽ ഓഫീസിൽ കയറരുതെന്ന് പറഞ്ഞ് തലയ്ക്കും പുറത്തും അടിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണ് എന്ന് അറിഞ്ഞു കൊണ്ടാണ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആക്രമിച്ചതെന്നും പരാതിയിൽ പറയുന്നു. ദളിത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന താൻ നാളുകളായി കടുത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നും നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ഭരണിക്കാവ് പഞ്ചായത്തിലെ ഇടതുപക്ഷ അംഗം പ്രസിഡന്റായ ചെറുമൺ ക്ഷേത്രത്തിലെ ഉപദേശക സമിതിയുമായി താൻ സഹകരിച്ച് പ്രവർത്തിക്കുന്നതാണ്ഒടുവിലത്തെ പ്രകോപനത്തിന് കാരണമെന്നും ദിലീപ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.