കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പണം തട്ടിയതായി പരാതി. കോഴിക്കോട്ടെ യൂനിവേർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ദീപക് സുരേഷ്, പിതാവ് ടി. കെ. സുരേഷ് ബാബു എന്നിവരാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ എന്നിവർക്കെതിരെ വാർത്താസമ്മേളനത്തിൽ പരാതി ഉന്നയിച്ചത്. വ്യാപാരികൾക്കായി ഓൺലൈൻ ഐ. ടി സംവിധാനമൊരുക്കാൻ ചുമതലപ്പെടുത്തി കമീഷൻ ഇനത്തിൽ 35 ലക്ഷം രൂപ നേതാക്കൾ തട്ടിയതായാണ് പരാതി. 2012ൽ വ്യാപാരികൾക്ക് ഇ കൊമേഴ്സ് സംവിധാനമൊരുക്കാൻ യൂനിവേർ സാലൂഷൻസിന് ചുമതല നൽകുകയും ഇതിനായി 35ലക്ഷം നസ്റുദ്ദീൻ കൈപ്പറ്റിയെന്നുമാണ് ആരോപണം. പത്തുലക്ഷം വ്യാപാരികളിൽ നിന്ന് പണം വാങ്ങി ഇത് ലഭികരമാക്കാമെന്ന ഉറപ്പിൻമേലാണ് പണം നൽകിയതെന്നും ഇവർ ആരോപിക്കുന്നു.
ഒരു ലക്ഷം രൂപ ചെക്കായും 34 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി കോഴിക്കോട്ടുവെച്ച് നൽകിയെന്നും ഇവർ പറയുന്നു. നസിറുദ്ദീനുവേണ്ടി ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവനാണ് തുക കൈപറ്റിയത്. എന്നാൽ ഏഴുവർഷമായിട്ടും പദ്ധതിയിൽ വ്യാപാരികളെ ചേർക്കാൻ നടപടിയുണ്ടായില്ലെന്നും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വ്യാപാരികളെ വിട്ട് ആക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ഇരുവരും പറഞ്ഞു.
ഇതുസംബന്ധിച്ച് ഡി. ജി. പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
ഡി. ജി. പിക്ക് നൽകിയ പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവി മുഖേനെ നടക്കാവ് പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും സിറ്റി പൊലീസ് മേധാവിയെകണ്ട് പരാതി ഉന്നയിച്ചപ്പോൾ അന്വേഷിക്കാമെന്ന് ഉറപ്പുപറഞ്ഞിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഐ. എസ്. ആർ. ഒയിൽ നിന്ന് വിരമിച്ച പിതാവിന്റെയും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച മാതാവിന്റെയും റിട്ടയർമെന്റ് തുകയും വിവിധയിടങ്ങളിൽ നിന്ന് വായ്പയെടുത്തുമാണ് ഓൺലൈൻ സംവിധാനമൊരുക്കാൻ തുക മുടക്കിയത്. എന്നാൽ ഇന്ന് കടം കാരണം കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ദീപക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഴുവൻ ജില്ല പ്രസിഡന്റുമാർക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.