28 March 2024, Thursday

Related news

May 18, 2023
November 30, 2022
August 17, 2022
September 30, 2021
September 26, 2021
August 16, 2021

വാതിൽപ്പടി സേവനം വിജയിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം: മന്ത്രി വി അബ്ദുറഹ്‌മാൻ

Janayugom Webdesk
ആലപ്പുഴ
September 30, 2021 6:08 pm

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വാതിൽപ്പടി സേവന പദ്ധതി വിജയകരമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ നിർദേശിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന 50 പഞ്ചായത്തുകളിലെ നിർവ്വഹണത്തിന്റെ കാര്യക്ഷമത കൂടി പരിഗണിച്ചായിരിക്കും മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക. ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാണ് കേരളം. ക്ഷേമ പെൻഷനുകൾ സുതാര്യമായി വീടുകളിൽ എത്തിച്ചു നൽകുന്നത് നിരവധി പേർക്ക് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ രമേശ് ചെന്നിത്തല എം എൽ എ അധ്യക്ഷനായി. നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം എ എം. ആരിഫ് എം പി നിർവ്വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ മുഖ്യാതിഥിയായി. സന്നദ്ധ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ രേഖ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു വിതരണം ചെയ്തു. ചലച്ചിത്ര താരം ടി പ. മാധവൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം എം അനസ് അലി, കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പൊന്നമ്മ എന്നിവർ പങ്കെടുത്തു.

അശരണർക്ക് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന വാതിൽപ്പടി സേവന പദ്ധതി ജില്ലയിൽ കരുവാറ്റയ്ക്കു പുറമെ തിരുവൻവണ്ടൂർ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. വയോജനങ്ങൾ, കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, അഗതികൾ തുടങ്ങിയവരിൽ നിന്നും വാർഡ് തല നിർവഹണ സമിതികൾ കണ്ടെത്തിയതും ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതുമായ 528 ഗുണഭോക്താക്കൾക്കാണ് തുടക്കത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.

ക്ഷേമപെൻഷനുകൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹയാത്തിനും അപേക്ഷ സമർപ്പിക്കൽ, മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകൽ എന്നിങ്ങനെ അഞ്ച് സേവനങ്ങളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഇതിനു പുറമേ കരുവാറ്റ പഞ്ചായത്തിൽ സാന്ത്വന പരിചരണ പ്രവത്തനങ്ങളുടെ ഭാഗമായുള്ള സേവനങ്ങൾ, ഗ്രാമപഞ്ചായത്ത് ഓഫീസ് മുഖേനയുള്ള സേവനങ്ങൾ, ടെലി മെഡിസിൻ സൗകര്യം എന്നിവ കൂടി നൽകും.

ആശുപത്രികളിൽ കൂട്ടിരിപ്പ് സഹായം വേണ്ടവർക്ക് ലഭ്യമാക്കും. വീടുകളിലെ രോഗീപരിചരണത്തിന് ഹോം നഴ്സിംഗ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തും. ഇതിന് ആവശ്യമായ പണം സ്പോൺസർഷിപ്പിലൂടെയും സംഭാവനകളിലൂടെയും കണ്ടെത്തും. ഇതിനായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് നവംബർ ഏഴിന് ജനകീയ ഫണ്ട് ശേഖരണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.