വീ ഷാൽ ഓവർ കം വീ ഷാൽ ഓവർകം.… അശുഭ വാർത്തകളുടെ നടുവിലിരിക്കുമ്പോഴും എല്ലാം ശരിയാകുന്ന ഒരു ദിവസം സ്വപ്നം കണ്ടാണ് പിയറി ചൗസിവും കൂട്ടുകാരും ഇങ്ങനെ പാടുന്നത്. സ്വന്തം നാട്ടിൽ നൂറുകണക്കിനാളുകൾ കൊറോണ ബാധിച്ചു മരിക്കുന്നു. ഇന്ത്യയിൽ രോഗം പടർന്നുപിടിക്കുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ ഫോൺ കോളുകളിലും സോഷ്യൽ മീഡിയ സന്ദേശങ്ങളിലും നിറഞ്ഞു നിൽക്കുന്നത് ആശങ്കകളാണ്. എല്ലാവരോടും ഇവർ ആവർത്തിക്കുന്നു-കേരളത്തിൽ ഞങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമാണ്. കേരളം കാണാനുള്ള യാത്രക്കിടെയാണ് മാർച്ച് 16ന് ഫ്രാൻസിൽ എൻജിനീയറായ പിയറിയും ഭാര്യ മറീൻ സെൻഡ്രിയറും കൊറോണ നീരിക്ഷണത്തിലായത്. കെ എസ് ആർ ടി സി ബസിൽനിന്നും പാലാ ജനറൽ ആശുപത്രിയിലെത്തിക്കുമ്പോൾ തലേന്ന് ഇതേ രീതിയിൽ എത്തിയ സ്പെയിൻകാരായ ഡേവിഡ് റൂയിസ് മാർട്ടിനെസും ലിയ മാത്താസ് ഇ വീലയും അവിടെയുണ്ടായിരുന്നു. ആർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെങ്കിലും വിദേശത്തുനിന്ന് എത്തിയവരായതിനാൽ മുൻകരുതലിന്റെ ഭാഗമായി ക്വാറന്റയിൻ നിർദേശിക്കുകയായിരുന്നു.
ആശുപത്രിയിൽ കഴിയുന്നതിനുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ ജില്ലാ ഭരണകൂടം പകരം താമസ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയായി. വിദേശികളെ കൊറോണ നിരീക്ഷണത്തിൽ സുരക്ഷിതമായി താമസിപ്പിക്കാനും ഭക്ഷണം നൽകാനും ആരും സന്നദ്ധരാകാത്ത സാഹചര്യത്തിലാണ് ഇവർക്കായി പ്രത്യേക സൗകര്യമൊരുക്കിയത്. പിന്നീട് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ച് നാലുപേരുടെയും സാമ്പിളുകൾ ശേഖരിച്ചു. ഫലം നെഗറ്റീവായിരുന്നു. വിമാന സർവീസുകൾ നിലയ്ക്കുകയും മടക്കയാത്ര മുടങ്ങുകയും ചെയ്തതോടെ ഇവരുടെ ലോകം ഇവിടുത്തെ മുറികളിൽ ഒതുങ്ങി.
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ക്വാറന്റയിൻ പൂർത്തിയാക്കി. നല്ല ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയതിനും തങ്ങളുടെ ആരോഗ്യ സ്ഥിതി കൃത്യമായി വിലയിരുത്തുന്നതിനും സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും നന്ദി പറയുകയാണിവർ. ഫ്രഞ്ച്, സ്പെയിൻ എംബസികൾ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്നാണ് കൂട്ടുകാർ ധരിച്ചിരുന്നത്. അവിടുത്തേക്കാൾ സുരക്ഷിതനാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഞങ്ങൾ സാഹചര്യം മനസിലാക്കിയിരുന്നില്ല. ഇപ്പോൾ സ്ഥിതി സങ്കീർണമാണ്. എല്ലാവരും താമസിക്കുന്നിടത്ത് തുടരുക. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുക‑പിയറി പറഞ്ഞു. കോട്ടയത്തെ താമസ സ്ഥലം മറ്റൊരു വീടു പോലെയാണ് തോന്നുന്നതെന്ന് മറീൻ സെൻഡ്രിയറും ലിയ മാത്താസും പറഞ്ഞു. പ്രതിസന്ധിയുടെ നാളുകൾക്കുശേഷം നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പിലാണ് ഇവർ.
English Summary: lock down- foreigners safe in kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.