കേരളപ്പിറവി ദിനത്തിൽ കസവ് കരയുള്ള മുണ്ടോ സെറ്റ് സാരിയോ ഉടുത്ത് നമ്മൾ തീർത്തും മലയാളികളാവും. മുല്ലപ്പൂ മണം നിറയുന്ന അന്തരീക്ഷത്തിൽ മലയാള ഭാഷയുടെ മാദക സൗന്ദര്യത്തെക്കുറിച്ച് പാട്ടുകൾ പാടും. മലയാള സാഹിത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. സമൂഹ മാധ്യമങ്ങളിൽ മലയാളം നിറയുന്ന ആശംസകൾ പങ്കുവെച്ച് നിർവൃതി കൊള്ളും. എന്നാൽ ഒരു രാത്രി വെളുക്കുന്നതോടെ നമ്മൾ വീണ്ടും മലയാളത്തെ മറക്കും. നമ്മളെ തന്നെ മറക്കും. വേരുകളെക്കുറിച്ച് ഓർക്കാതെ പൊങ്ങു തടികളായി ആറ്റിലൊഴുകും. മലയാളം അറിയാത്ത മലയാളികളായി നമ്മളിൽ പലരും മാറുമ്പോഴാണ് പ്രവീൺ വർമ്മ എന്ന മുന്‍ അധ്യാപകൻ മലയാളത്തെ നെഞ്ചോടു ചേർത്ത്, ഭാഷയുടെ ചരിത്രവും ഭംഗിയും സാധ്യതകളും സൈബറിടത്തിൽ തുറന്നുവെക്കുന്നത്. സൈബറിടത്തിൽ മലയാളവും മലയാള സാഹിത്യവും വികസിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് താളിളക്കം (thaalilakkam. in) എന്ന വെബ് സൈറ്റിന്റെ തുടക്കം. മലയാളത്തെ സ്നേഹിക്കുന്നവർക്കും മലയാളത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും മാത്രമല്ല മലയാളം മറന്നു തുടങ്ങുന്ന ഏതൊരാൾക്ക് മുമ്പിലും മലയാളത്തിന്റെ മധുരം തുറന്നുവെക്കുകയാണ് താളിളക്കം.
പൂളമംഗലം സെഡ് എം ഹൈസ്കൂളിൽ നിന്ന് ഭാഷാധ്യാപകനായി വിരമിച്ച പ്രവീൺ വർമ്മ ബാലുശ്ശേരി മല്ലിശ്ശേരി കോവിലകം കുടുംബാഗംമാണ്. കോവിലകത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവവും സമീപത്തെ പുഴയും പാടവുമെല്ലാം അനുഭവിച്ചറിഞ്ഞ കുട്ടിക്കാലം. ലൈബ്രറിയിൽ ആവേശത്തോടെ വായിച്ച് നെഞ്ചേറ്റിയ മലയാളം പുസ്തകങ്ങൾ. ഹൃദയത്തോട് ചേർന്നു കിടക്കുന്ന ഭാഷയോടുള്ള സ്നേഹമാണ് പ്രവീൺ വർമ്മയെ താളിളക്കത്തിലേക്ക് നയിച്ചത്. പൂർവകാല സാഹിത്യ കൃതികൾ, താളിയോല ഗ്രന്ഥങ്ങൾ, പുരാതന മാസികകൾ എന്നിവയുടെ വലിയൊരു ശേഖരമാണ് താളിളക്കം. കോപ്പി റൈറ്റ് ഇല്ലാത്ത പുസ്തകങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ ഇ- ബുക്ക്/ മൊബൈൽ പതിപ്പുകളാണ് മറ്റൊരു ആകർഷണീയത. അറിവ് നേടുകയെന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും അറിവിന്റെ വിതരണം സ്വതന്ത്രമായിരിക്കണമെന്നും താളിളക്കം വിശ്വസിക്കുന്നു. ലൈബ്രറി, ഭാഷ, സാഹിത്യം, മലയാളം കമ്പ്യൂട്ടിങ്, പുതിയവ, മറ്റുള്ളവ, ലിങ്കുകൾ, മീഡിയ എന്നിങ്ങനെ ക്രമത്തിലാണ് താളിളക്കത്തിൽ വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് പ്രവീൺ വർമ്മ പറയുന്നു.
ലൈബ്രറിയിലെ കാഴ്ചകൾ
പേരു പോലെ തന്നെ വിശാലമായൊരു ലൈബ്രറിയാണ് താളിളക്കത്തിലെ ലൈബ്രറി വിഭാഗം. ഓൺലൈൻ ലൈബ്രറി വിഭാഗത്തിൽ എഴുത്തച്ചന്റെയും വള്ളത്തോളിന്റെയും ശ്രീനാരായണഗുരുവിന്റെയും ചങ്ങമ്പുഴയുടെയും ഉൾപ്പെടെയുള്ള കൃതികൾ വായിക്കാൻ കഴിയും. പഴയകാല സംസ്കൃതം, തമിഴ് കൃതികൾ മലയാള ലിപിയിൽ തന്നെ വായനക്കാർക്ക് മുമ്പിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അംബാഷ്ടകം, അകുലവീരതന്ത്രം, അക്ഷരരാമായണം, അഗ്നിപുരാണം തുടങ്ങിയ സംസ്കൃതം കൃതികളും അകനാനൂറു, അഴകരന്താതി, അചാരക്കോവൈ, അത്തിചൂടി തുടങ്ങിയ നിരവധി തമിഴ് കൃതികളും ഇവിടെയുണ്ട്.
ഓഫ് ലൈനിൽ മലയാള പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പുകൾ, കേരള സാഹിത്യ അക്കാദമിയുടെ ഡിജിറ്റൽ ലൈബ്രറിയിൽ നിന്നെടുത്ത ശീർഷകങ്ങൾ എന്നിവയെല്ലാം ലഭ്യമാണ്. മലയാളത്തിന്റെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന വിവിധ പ്ലാറ്റ്ഫോമുകളുടെ വെബ് സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇവിടെയുണ്ട്. ഓഫ് ലൈൻ റിസോഴ്സുകൾ ഡൗൺ ലോഡ് ചെയ്തെടുക്കാനും കഴിയും.
മലയാള ഭാഷാ ചരിത്രം സമയരേഖയിൽ
ചരിത്രവുമായി ബന്ധപ്പെട്ടാണ് സമയരേഖകൾ ഉണ്ടാവാറുള്ളത്. മലയാള ഭാഷാ ചരിത്രത്തെ സമയരേഖയിൽ ഉൾപ്പെടുത്തുക എന്ന പരീക്ഷണമാണ് താളിളക്കത്തിൽ പ്രവീൺ വർമ്മ നടത്തുന്നത്. മലയാള സാഹിത്യ സമയരേഖയിൽ എഡി 825 മുമ്പുള്ള എഴുത്തുകാരിൽ തുടങ്ങി പുതിയ കാലം വരെയുള്ള എഴുത്തുകാരിലൂടെയുള്ള സഞ്ചാരമാണ് സാധ്യമാകുന്നത്. അകമ്പൻ മലാതനാർ മുതൽ ബെന്യാമിൻ വരെ ഇവിടെ വായനക്കാർക്ക് മുമ്പിലെത്തുന്നു. ഇത്തരത്തിൽ ഭാഷയെക്കുറിച്ചുള്ള സമഗ്രമായ അറിവാണ് താളിളക്കത്തിലെ ഭാഷ എന്ന വിഭാഗം പങ്കുവെക്കുന്നത്. സംഘകാലം മുതൽ സമകാലികരായ സാഹിത്യകാരൻമാരെയും അവരുടെ കൃതികളെയും ഇവിടെ പരിചയപ്പെടുത്തുന്നു.
ഭാഷയെ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നവർക്കായി നിഘണ്ടു, വ്യാപകരണം വിഭാഗങ്ങളിലായി ബെഞ്ചമിൻ ബെയ്‌ലിയുടെയും ഹെർമൻ ഗുണ്ടർട്ടിന്റെയും മലയാളം, ഇംഗ്ലീഷ് നിഘണ്ടുകൾ മുതൽ സായാഹ്ന ശബ്ദതാരാവലി, ഓളം ഡിക്‌ഷണറി, ബൈലിംഗ്വൽ ഡിക്‌ഷണറി വരെ ലഭ്യമാണ്. ജോസഫ് പീറ്റിന്റെയും ഗുണ്ടർട്ടിന്റെയും ഗർത്തുവേറ്റിന്റെയും മലയാള വ്യാകരണ ഗ്രന്ഥങ്ങളും ബാല വ്യാകരണം, വ്യാകാരണമിത്രം, കേരള ഭാഷ വ്യാകരണം, ധാതുപാഠം, വൃത്തങ്ങൾ തുടങ്ങി ഭാഷാ പഠിതാക്കൾക്കുള്ള അമൂല്യ ശേഖരങ്ങളും ഇവിടെയുണ്ട്. വാചസ്പത്യം, ശബ്ദകല്പദ്രുമം എന്നീ സംസ്കൃത നിഘണ്ടുകൾ മലയാളത്തിൽ അന്വേഷിച്ച് അർത്ഥമറിയാനും കഴിയും.
സാഹിത്യലോകത്തേക്ക് തുറന്ന ജാലകം
എ ആർ രാജരാജവർമ്മയുടെ അരയുകാരം, ഉദയവർമ്മ കടത്തനാട്ട് ഇളയതമ്പുരാന്റെ കവിചരിത്രം സംഗ്രഹം തുടങ്ങിയ പഴയകാല രചനകൾ വായിക്കണമെങ്കിൽ സൈറ്റിലെ സാഹിത്യം എന്ന വിഭാഗത്തിലെത്താം. പഴയകാല മാസികകളിൽ വന്ന കവിതകൾ, കഥകൾ, ഉപന്യാസങ്ങൾ, പുസ്തക നിരൂപണങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. വിവിധ ഗവേഷണ പ്രബന്ധങ്ങൾ, പ്രധാനപ്പെട്ട എഴുത്തുകാരെക്കുറിച്ചുള്ള വിവരങ്ങൾ, പുസ്തക നിരൂപണം, എഴുത്തുകാരുടെ സൈറ്റുകൾ, എഴുത്തുകാർ വെബ് ലോകത്ത്, എഴുത്തുകാരുടെ ഡയറക്ടറി, പുസ്തക ഡയററി തുടങ്ങിയ വിവരങ്ങളും ഇവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ അവാർഡുകൾ നേടിയ എഴുത്തുകാരെക്കുറിച്ചുള്ള വിവരങ്ങളും പ്രത്യേകമായി ചേർത്തിട്ടുണ്ട്. ഭാഷാ പഠനത്തിന്റെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. ടി ബി വേണുഗോപാലപ്പണിക്കരുടെ മലയാളത്തിലെ വ്യാകരണികതാപാദനം ഉൾപ്പെടെയുള്ള രചനകൾ ഭാഷാ ചിന്ത എന്ന ശീർഷകത്തിൽ വായിക്കാവുന്നതാണ്.
മാനവിക്രമ ഏട്ടൻ തമ്പുരാനെ തേടിയുള്ള യാത്ര
കോഴിക്കോട്ട് ജീവിച്ചിരുന്ന മാനവിക്രമ ഏട്ടൻ തമ്പുരാനെ തേടിയുള്ള യാത്രയായിരുന്നു ഏറ്റവും ശ്രമകരമെന്ന് പ്രവീൺ വർമ്മ പറയുന്നു. അദ്ദേഹത്തിന്റെ കൃതികൾ തേടി ഒരുപാട് അലഞ്ഞു. എസ് കെ പൊറ്റക്കാടിനും മുമ്പ് മലയാളത്തിൽ യാത്രാവിവരണം എഴുതിയ ആളാണ് മാനവിക്രമ ഏട്ടൻ തമ്പുരാൻ. എന്നാൽ സാഹിത്യ അക്കാദമയിൽ ഉൾപ്പെടെ അന്വേഷിച്ചെങ്കിലും കൃതികളൊന്നും കണ്ടെത്താൻ കഴിയില്ല. ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നാണ് ഒടുവിൽ ഒരു പുസ്തകം കണ്ടുപിടിച്ചത്. നിരന്തരമായ അന്വേഷണം അമേരിക്കയിലെ അദ്ദേഹത്തിലെ പേരക്കുട്ടിയിലേക്ക് നീണ്ടു. അദ്ദേഹത്തിൽ നിന്നാണ് മറ്റ് പുസ്തകങ്ങളിലേക്ക് എത്തിച്ചേർന്നതെന്നും പ്രവീൺ പറയുന്നു. മാനവിക്രമ ഏട്ടൻ തമ്പുരാൻ ഉൾപ്പെടെ മൂന്ന് പ്രാചീന എഴുത്തുകാരുടെ വിവരങ്ങൾ പ്രവീൺ വർമ്മ ഇതിനോടകം ശേഖരിച്ച് താളിളക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതുതായി ചെയ്ത പ്രവർത്തനങ്ങളാണ് പുതിയവ എന്ന വിഭാഗത്തിലുള്ളത്. ഇവിടെയാണ് പെട്ടരഴിയത്തു വലിയ രാമനിളയത്, മാനവിക്രമ ഏട്ടൻ തമ്പുരാൻ, ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ എന്നിവരുടെ ജീവിതവും അവരുടെ കൃതികളെയും പ്രവീൺ വർമ്മ പരിചയപ്പെടുത്തുന്നത്. ഒരു മാസം ഒരു എഴുത്തുകാരൻ എന്ന വിഭാഗത്തിൽ കൂടുതൽ പഴയകാല എഴുത്തുകാരുടെ ജീവിതത്തിലേക്കുള്ള യാത്രയിലാണ് ഇദ്ദേഹമിപ്പോൾ.
മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെ മംഗളശ്ലോകാവലി, അവിവേകിചരിതം നാലു വൃത്തം, കേരള ചരിത്രഗീതം തുടങ്ങി പതിനൊന്ന് കൃതികൾ താളിളക്കത്തിൽ വായിക്കാം. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സീതാസ്വയംവരം, സ്യമന്തകം, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ മധുരമംഗലം ഭാഷാ നാടകം തുടങ്ങിയ പ്രചീന നാടകങ്ങളിലേക്കും താളിളക്കത്തിലൂടെ സഞ്ചരിക്കാം. നാടകം, സാഹിത്യ ചരിത്രം തുടങ്ങി വിവിധ കോളജുകൾ ഡിജിറ്റൈസേഷന്റെ ഭാഗമായി തയ്യാറാക്കിയ വിവരങ്ങൾ ഉൾപ്പെടെ സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കലാരൂപങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ ലഭ്യമാകും.
താളിളക്കത്തിനൊപ്പമുള്ള സഞ്ചാരം
ഏറെക്കാലമായി താളിളക്കത്തിനൊപ്പമാണ് പ്രവീൺ വർമ്മയുടെ യാത്ര. പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തിയും വെബ് സൈറ്റ് പതിവായി അപ്ഡേറ്റ് ചെയ്തും മലയാളത്തിന്റെ ചരിത്രവും വർത്തമാനവും എം കെ പ്രവീൺ വർമ്മ മലയാളത്തെ സ്നേഹിക്കുന്നവർക്ക് മുന്നിൽ സമർപ്പിക്കുന്നു. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിന് നൂതന ആശയം ആവിഷ്കരിച്ച് അവതരിപ്പിച്ചതിന് മലയാള മിഷൻ നൽകുന്ന ഭാഷാ പ്രതിഭാ പുരസ്ക്കാരം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. താളിളക്കത്തിന് പുറമെ മലപ്പുറം ജില്ലയിലെ യുപി തല മലയാളാധ്യാപക കൂട്ടായ്മ തയ്യാറാക്കിയ മമ ആപ്പ്, കീരവാണി ദ്വൈവാരിക ഡിജിറ്റൽ പത്രം, മലയാളം വെർച്വൽ ലാബ് തുടങ്ങിയ ഭാഷാ സാങ്കേതിക സംവിധാനങ്ങളാണ് പ്രവീൺ വർമ്മയെ പുരസ്കാരത്തിന് അർഹനാക്കിയത്. സാങ്കേതിക ഭാഷാപരമായ മൊബൈൽ ആപ്ലിക്കേഷനായ എഴുത്താശാൻ, എഴുത്തുപുര എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. കോഴിക്കോട് മാങ്കാവിലാണ് ഇപ്പോൾ താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.