March 21, 2023 Tuesday

Related news

December 6, 2022
November 25, 2022
November 24, 2022
October 19, 2022
August 14, 2022
August 13, 2022
August 10, 2022
August 9, 2022
August 8, 2022
August 7, 2022

മണിക്‌തല ബോംബു കേസ്

മിഥിലാ മിഥുൻ
 സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ്, ആക്കുളം, തിരുവനന്തപുരം
March 2, 2020 7:05 am

ഖുദിറാമിന്റെയും പ്രഫുല്‍ ചോക്കിയുടെയും രക്തസാക്ഷിത്വം ബംഗാളിനെ വീണ്ടും ഒരു സമരഭൂമിയാക്കി മാറ്റി. പൊലീസും അര്‍ദ്ധസൈനിക വിഭാഗവും തെരുവുകളില്‍ റോന്തുചുറ്റി. ഖുദിറാമിന്റെയും പ്രഫുല ചോക്കിയുടെയും നാമം ഉച്ചരിക്കുന്നതുപോലും കുറ്റകരമാണെന്ന് വരുത്തിക്കൊണ്ട് പൊലീസ് സര്‍വത്ര നരവേട്ട നടത്തി. ബോംബിനും കൈത്തോക്കുകള്‍ക്കും വേണ്ടി വീടുകളില്‍ തെരച്ചില്‍ നടത്തുന്നതിനിടയില്‍ ഒരു ബോംബു നിര്‍മ്മാണ കേന്ദ്രം പൊലീസുകാര്‍ കണ്ടുപിടിച്ചു. അവിടെയുണ്ടായിരുന്ന നിരവധി പേരെ പൊലീസ് പിടികൂടുകയും ഗൂഢാലോചന കേസ് ചുമത്തുകയുമുണ്ടായി. അവരെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തി. അവരില്‍ ഒരാളെ മാപ്പുസാക്ഷിയാക്കുകയും പൊലീസിനനുകൂലമാംവിധം സാക്ഷി പറയിക്കുകയും ചെയ്തു.

അലിപ്പൂര്‍ ഗൂഢാലോചന കേസ് 

ഈ സംഭവങ്ങള്‍ നടന്നത് മണിക്‌തല എന്ന സ്ഥലത്തുവച്ചായതിനാല്‍ ഇതിനെ മണിക്‌തല ബോംബു കേസ് എന്നറിയപ്പെടുന്നു. കേസില്‍ അരവിന്ദ ഘോഷും അനുജന്‍ ബരിന്‍ ഘോഷും അരവിന്ദന്റെ 16ഉം 18ഉം പ്രായമുള്ള പല ശിഷ്യന്മാരും പ്രതികളായിരുന്നു. തെളിവില്ലെന്ന കാരണത്താല്‍ അരവിന്ദ ഘോഷിനെ കോടതി നിരുപാധികം വിട്ടെങ്കിലും സഹോദരന്‍ ബരീന്‍ ഘോഷും ശിഷ്യവൃന്ദവും സമരാനുകൂലികളും ശിക്ഷിക്കപ്പെട്ടു. ബരീന്‍ ഘോഷിന് ജീവപര്യന്തം നാടുകടത്തല്‍ ശിക്ഷയാണ് ലഭിച്ചത്. കെട്ടിച്ചമച്ച ഇത്തരമൊരു കേസില്‍ മാപ്പുസാക്ഷിയായിരുന്ന നരേന്‍ ഗോസാമിന്‍ എന്ന ചതിയനെ കനൈലാല്‍, സത്യേന്ദ്രപാക്ഷി എന്നീ വിപ്ലവകാരികള്‍ ചേര്‍ന്ന് വെടിവച്ചുകൊന്നു. അവരെ രണ്ടു പേരെയും പിന്നീട് തൂക്കിക്കൊന്നു.

അരവിന്ദ് ഘോഷ്

അരവിന്ദ ഘോഷിന്റെ ജീവിതസരണിയുടെ സുപ്രധാന വഴിത്തിരിവായി മാറുകയായിരുന്നു ഈ സംഭവം. അദ്ദേഹത്തിന് മനംമടുപ്പുണ്ടാക്കി. സഹോദരന്‍ ബരിന്‍ ഘോഷും കുറെ ശിഷ്യ സമൂഹവും കള്ളക്കേസില്‍ കുടുങ്ങി നാടുകടത്തപ്പെടേണ്ടി വന്നതിലുള്ള ദുഃഖമായിരുന്നു ഈ മനംമാറ്റത്തിനു കാരണമായത്. ഒരു വിരക്തനെപോലെ അരവിന്ദന്‍ പ്രസ്ഥാനത്തില്‍ നിന്നെല്ലാം മാറിനിന്നു. രാഷ്ട്രീയം തന്നെ വേണ്ടെന്നുവച്ചു. ഒടുവില്‍ സന്യാസം സ്വീകരിച്ചുകൊണ്ട് ബംഗാള്‍ വിട്ടു. പിന്നീടദ്ദേഹം എത്തിച്ചേര്‍ന്നത് ദക്ഷിണേന്ത്യയിലെ ഫ്ര‍ഞ്ച് അധീന പ്രദേശമായ പോണ്ടിച്ചേരിയില്‍ (പുതുച്ചേരി). അവിടെ കടലോരത്ത് ഒരു ആശ്രമം സ്ഥാപിച്ച് ആത്മീയ കാര്യങ്ങളില്‍ വ്യാപൃതനായി. ഒരു സന്യാസിവര്യനായാണദ്ദേഹം പിന്നീടുള്ള കാലം ജീവിച്ചത്. അരവിന്ദ ഘോഷ് സ്ഥാപിച്ച പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമം ഇന്ന് വിശ്വപ്രസിദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.