മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റേതെന്ന് സ്വതന്ത്ര ഫോറൻസിക് സയൻസ് പരിശോധനാ കേന്ദ്രമായ ട്രൂത്ത് ലാബ്‌സിന്റെ റിപ്പോര്‍ട്ട്. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തെത്തുടര്‍ന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നും സുപ്രീം കോടതി റിപ്പോർട്ട് തേടി. ആരോപണവിധേയമായ ടേപ്പുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് നൽകിയ റിട്ട് ഹർജിയിലാണ് നടപടി. ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മാർച്ച് 24ന് ഹർജിയിൽ വാദം കേൾക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏക സമ്പൂർണ സ്വതന്ത്ര ഫോറൻസിക് സയൻസ് പരിശോധനാ കേന്ദ്രമാണ് ട്രൂത്ത് ലാബ്സ്. അവിടെ ടേപ് പരിശോധിച്ചെന്നും ശബ്ദം 93 ശതമാനം ബിരേന്‍ സിങ്ങിന്റെ ശബ്ദവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായും കുക്കി സംഘടനയ്ക്കായി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മെയ്തി സമുദായത്തിന് അറസ്റ്റിൽ നിന്ന് സംരക്ഷണം ഉറപ്പുനൽകിയതായും സംസ്ഥാന ആയുധശേഖരത്തിൽ നിന്ന് വസ്തുക്കൾ മോഷ്ടിക്കാൻ അനുവദിച്ചതായും മുഖ്യമന്ത്രി അവകാശപ്പെടുന്നതാണ് ടേപ്പിലുള്ളത്.
ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കുന്ന മറ്റേതൊരു സർക്കാർ ഏജൻസിയെക്കാളും ട്രൂത്ത് ലാബ്‌സ് റിപ്പോർട്ട് വിശ്വസനീയമാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. എന്നാല്‍ ഓഡിയോ ക്ലിപ്പുകൾ അന്വേഷണത്തിനായി സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അയച്ചിട്ടുണ്ടെന്നും എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മണിപ്പൂർ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തുടര്‍ന്ന് ശബ്ദ സന്ദേശം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സീല്‍ ചെയ‍്ത കവറില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
രഹസ്യയോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ സംസാരം ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. അതേസമയം ശബ്ദസന്ദേശം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സമാധാന ശ്രമങ്ങള്‍ താറുമാറാക്കുന്നതിനും വര്‍ഗീയ കലാപം ആളിക്കത്തിക്കുന്നതിനും വേണ്ടി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുകയാണെന്നും സംസ്ഥാന പൊലീസും സര്‍ക്കാരും വാദിക്കുന്നു. 2023 മേയില്‍ തുടങ്ങിയ മെയ്തി-കുക്കി കലാപത്തില്‍ ഇതുവരെ 258 പേരാണ് കൊല്ലപ്പെട്ടത്, 59,000 പേര്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ‍്തു. ഈ വര്‍ഷവും ഇടയ്ക്കിടെ സംഘര്‍ഷമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.