1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനിയന്‍ ഇതിഹാസ താരം മറഡോണയണിഞ്ഞ ജേഴ്സി ലേലം ചെയ്തു. 70 കോടി 90 ലക്ഷം രൂപയ്ക്കാണ് ജഴ്സി ലേലം ചെയ്തത്. കായിക മേഖലയില്‍ ഒരു സ്മരണികയ്ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്. ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്റെ കൈവശമായിരുന്നു മറഡോണയുടെ ജേഴ്സി. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഹോഡ്ജുമായി മറഡോണ കുപ്പായം കൈമാറ്റം ചെയ്യുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ വിവാദമായ ‘ദൈവത്തിന്റെ കൈ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോള്‍ നേടിയത്. അതിന് ശേഷം മിനിറ്റുകള്‍ വ്യത്യാസത്തിലാണ് മറഡോണ ‘നൂറ്റാണ്ടിലെ ഗോള്‍’ എന്ന് വിശേഷിപ്പിക്കുന്ന ഗോളും നേടിയത്. അഞ്ചോളം ഇംഗ്ലീഷ് കളിക്കാരെ വെട്ടിച്ചാണ് ഫിഫ നൂറ്റാണ്ടിലെ ഗോളായി തിരഞ്ഞെടുത്ത ഈ ഗോള്‍ നേടിയത്. എന്നാല്‍ ആരാണ് ഇത്രയും തുക മുടക്കി ഈ ജേഴ്‌സി സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം ലേലത്തിന് എതിരെ മറഡോണയുടെ മകള്‍ രംഗത്തെത്തിയിരുന്നു.
ഈ ജേഴ്സി മറഡോണ ആദ്യ പകുതിയില്‍ ഉപയോഗിച്ചതാണെന്നും ദൈവത്തിന്റെ കൈ ഗോള്‍ ഉള്‍പ്പെടെ നേടിയപ്പോള്‍ മറ്റൊരു ജേഴ്സിയാണ് അണിഞ്ഞിരുന്നതെന്നുമാണ് മറഡോണയുടെ മകള്‍ അഭിപ്രായപ്പെട്ടത്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വാഴ്‌ത്തപ്പെടുന്ന ഡിഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് കായികലോകത്തോട് വിടപറഞ്ഞിരുന്നു.
English Summary:Maradona’s ‘hand of God’ jersey sold for a record amount
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.