തിരുവിതാംകൂറിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന് ദിശാബോധം നൽകുവാനായി ജീവൻ ബലിയർപ്പിച്ച രക്തനക്ഷത്രങ്ങൾക്ക് ആയിരങ്ങളുടെ പ്രണാമം. 75 ആണ്ടുകൾക്ക് മുമ്പ് അമരത്വം നേടിയ യോദ്ധാക്കളുടെ സ്മരണപുതുക്കാൻ ജനം രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകിയെത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന് രണശോഭ പകർന്ന മാരാരിക്കുളത്തെ വീരന്മാരെ സ്മരിക്കാനായി തലമുറഭേദമന്യേയാണ് ജനങ്ങൾ എത്തിയത്.
ഇന്നലെ വൈകിട്ട് വിവിധ വാർഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനമായി എത്തിയവർ മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്ക്, ടി ജെ ആഞ്ചലോസ്, ആർ നാസർ, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, എ എം ആരിഫ് എംപി എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഡി ഹർഷകുമാർ അധ്യക്ഷനായി. വി ജി മോഹനൻ സ്വാഗതം പറഞ്ഞു.
ഐതിഹാസികമായ വയലാർ സമരത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. രാവിലെ ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ(എം) നേതാവ് ജി സുധാകരനും മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എസ് ബാഹുലേയനും കൈമാറുന്ന ദീപശിഖ അത് ലറ്റുകൾ രാവിലെ 11 ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിക്കും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. പകൽ മൂന്നിന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രൻ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കൃഷി മന്ത്രി പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. എൻ എസ് ശിവപ്രസാദ് അധ്യക്ഷത വഹിക്കും. ഇതോടെ 75-ാം പുന്നപ്ര‑വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങും.
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.