27 March 2024, Wednesday

കേന്ദ്രത്തിന് താക്കീതായി തൊഴിലുറപ്പ് തൊഴിലാളികളുടെ ഉജ്വല മാര്‍ച്ച്

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 20, 2023 10:43 pm

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) നേതൃത്വത്തില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ അണിനിരന്ന പാര്‍ലമെന്റ് മാര്‍ച്ച് തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് താക്കീതായി. ജന്തര്‍ മന്തറില്‍ എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തിലേറിയ രണ്ടാം യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവും പുലര്‍ത്താത്ത ജനവിരുദ്ധ നിലപാടുകളും നയങ്ങളും തുടരുന്ന ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും മാറ്റേണ്ടത് അനിവാര്യതയാണെന്നും അമര്‍ജീത് പറഞ്ഞു. 

അന്തസോടെ ജീവിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശം നല്‍കുമ്പോള്‍ തൊഴില്‍ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ജനങ്ങളുടെ കണ്ണീരില്‍ സന്തോഷം കണ്ടെത്തുന്ന തീരുമാനങ്ങളാണ് നോട്ട് നിരോധനമായും ലോക്ഡൗണായും ജിഎസ്‌ടിയായും സര്‍ക്കാര്‍ നടപ്പാക്കുന്നത്. എത്ര സമ്മര്‍ദം ചെലുത്തിയാലും ജനദ്രോഹനയങ്ങള്‍ക്ക് എതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. ദേശീയ തൊഴിലുറപ്പു പദ്ധതി പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ നിലവില്‍ വന്ന പദ്ധതിയാണ്. പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള മോഡി സര്‍ക്കാര്‍ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുകതന്നെ ചെയ്യുമെന്ന് അമര്‍ജിത് കൗര്‍ പറഞ്ഞു.

എഐടിയുസി വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം എംപി, ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ, ആനി രാജ, കശ്മീര്‍ സിങ് ഗതായി, ജയന്താ ദാസ് , നാരായണ്‍ പര്‍വെ, കെ പി രാജേന്ദ്രന്‍, പി സുരേഷ് ബാബു, അഡ്വ. എസ് വേണുഗോപാല്‍, വി രാജന്‍, പ്രമീളാ സുരേഷ്, സീനാ ബോസ്, പി കെ കൃഷ്ണന്‍, ചിന്നക്കുട്ടന്‍, എം എസ് ജോര്‍ജ്, ഉല്ലാസ് കണ്ണോളി, അഡ്വ. പി ബീന, വിജയ വില്‍സണ്‍, കാമരാജ്, ടി എം ഉദയകുമാര്‍, വിജയാ വില്‍സണ്‍, ഷാഹിദാ കല്‍ക്കുളങ്ങര, പി എ അബ്ദുള്‍ കരീം, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ അനിമോന്‍ എന്നിവര്‍ സംസാരിച്ചു.
തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, വേതനം 700 രൂപയാക്കുക തുടങ്ങിയ 11 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെഡറേഷന്റെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചത്. കേരളം, ബിഹാര്‍, യുപി, ഒഡിഷ, പഞ്ചാബ്, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: march of inden­tured work­ers as a warn­ing to the Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.