ഒരിക്കൽ
ഉള്ളിന്റെയുള്ളിലെ
സ്നേഹപരാഗത്തുമ്പികൾ
ഇണ ചേർന്നു
മരണം വരെ പിരിയില്ലെന്ന്
ഉറക്കെ വിശ്വസിച്ചു
പൂക്കളിൽ ചെന്നിരിക്കുമ്പോഴും
തേൻ കുടിക്കുമ്പോഴും
ഇലച്ചാർത്തിലുറങ്ങുമ്പോഴും
തങ്ങളിൽ ചിന്തകൾ പങ്കുവച്ചു
കാറ്റിനോടും കിളികളോടും
കഥകൾ കൈമാറി
കടലിന്റെയൊടുങ്ങാത്ത
സൗന്ദര്യം കണ്ടാസ്വദിച്ചു
കാണാത്ത ലോകങ്ങളിൽ
പറന്നു നടന്നു
പച്ചപ്പരവതാനികളിൽ
വിരിവച്ചഭിരമിച്ചു
നക്ഷത്രപ്പൂക്കളുടെയുയരത്തിൽ
പറക്കാൻ ശ്രമിച്ചു
പുതിയൊരു സ്വപ്നലോകം
കെട്ടിപ്പടുക്കാൻ നോക്കി
അവധിക്കാലങ്ങളിലൊരുമിച്ച്
ആറ്റിനക്കരെയുള്ള
വിസ്മയ നികുഞ്ജത്തിൽ
വിശ്രമിച്ചു
വിരുന്നുകാരായ ദേശാടനക്കിളി-
കളുമൊത്തുല്ലസിച്ചു
പിന്നീടൊരിക്കൽ
അങ്ങകലെ മലമടക്കുകളിൽ
ആകാശം മുട്ടും തരത്തിൽ
ഒരു ചുവന്ന ഗോളം കണ്ടപ്പോൾ
അതിലാകർഷണം പൂണ്ടു
ഇരുവരും അവിടേയ്ക്ക് പറന്നെത്തി
അത്, കത്തിക്കാളുന്ന
തീഗോളമായിരുന്നെന്ന്
പാവം തുമ്പികളറിഞ്ഞില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.