16 April 2024, Tuesday

Related news

May 17, 2023
March 14, 2023
January 13, 2023
July 25, 2022
July 23, 2022
July 14, 2022
May 27, 2022
May 24, 2022
April 2, 2022

ഇറച്ചി ഉല്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് കേരളം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
March 14, 2023 11:42 pm

ആഭ്യന്തര ഇറച്ചി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുകയാണെന്ന് മൃഗസംരക്ഷണ‑ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി വിവിധങ്ങളായ പദ്ധതികൾക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ (കെപ്കോ), മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എംപിഐ), എൻജിഒ സംരംഭമായ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതികളുടെ നിർവഹണ ചുമതല. സംസ്ഥാന സർക്കാരിന്റെ കേരള പുനർനിർമ്മാണ പദ്ധതി വിഹിതവും(22.50 കോടി രൂപ) നബാർഡിന്റെ സാമ്പത്തിക സഹായവും (43.32 കോടി രൂപ) പ്രയോജനപ്പെടുത്തി 65.82 കോടി രൂപ ചെലവിലാണ് ഏഴ് വൻ പദ്ധതികൾ ഉടൻ ആരംഭിക്കുന്നത്.

വിവിധ ജില്ലകളിലായി ഇറച്ചി സംസ്കരണ ഫാക്ടറികളോടൊപ്പം കോഴി വേസ്റ്റുകൾ പ്രയോജനപ്പെടുത്തി പെറ്റ് ഫുഡ് നിർമ്മാണ ശാലകളും സ്ഥാപിക്കും. കൊല്ലം (കോട്ടുക്കൽ), എറണാകുളം ( ഇടയാർ) ജില്ലകളിൽ ഇറച്ചിക്കോഴി സംസ്കരണശാലകളും കൊല്ലം (കോട്ടുക്കൽ), എറണാകുളം (എടയാർ), പാലക്കാട്( നെന്മേനി) ജില്ലകളിൽ പെറ്റ് ഫുഡ് റെൻഡറിങ് പ്ലാന്റുകളും പാലക്കാട് കോട്ടുത്തറയില്‍ ബ്രോയിലർ ബ്രീഡർ ഫാം ഉൾപ്പെടെയുള്ള ഹാച്ചറി കോംപ്ലക്സും ആണ് പദ്ധതികൾ.

2018ല്‍ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച പദ്ധതികൾ ആണിവയെങ്കിലും വകുപ്പ് മന്ത്രി എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ ഫലവത്തായതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണാനുമതി ലഭ്യമാക്കി ഈ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും. രണ്ടുവർഷ കാലയളവിനുള്ളിൽ എല്ലാ പദ്ധതികളും പ്രവർത്തനസജ്ജമാക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അങ്ങനെ ഈ പദ്ധതികൾ പ്രവർത്തനസജ്ജം ആകുന്നതോടുകൂടി ഗുണഭോക്താക്കൾക്ക് സുരക്ഷിതവും ശാസ്ത്രീയവും ആയ സംസ്കരിച്ച കോഴിയിറച്ചി മിതമായ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും, അതോടൊപ്പം കോഴി കർഷകർക്കും ഈ മേഖലയ്ക്കും പുത്തൻ ഉണർവ് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.