രാജ്യത്തെ വിവിധ മേഖലകളിൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരേ വെല്ലുവിളി ഉയരുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മരുഭൂമിയിലെ പച്ചത്തുരുത്താണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരേയുള്ള അക്രമം തടയാൻ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ യാതൊരുവിധ നിയന്ത്രണവും കേരളത്തിലില്ല. മാധ്യമപ്രവർത്തകർക്കു നേരെ വർഗീയ ശക്തികൾ അക്രമങ്ങൾ അഴിച്ചുവിട്ടപ്പോൾ സർക്കാർ മാധ്യമപ്രവർത്തകരോടൊപ്പം നിൽക്കുകയും അക്രമികൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുകയുമാണ് ചെയ്തിട്ടുള്ളത്. ഏതുതരം ആക്രമണത്തിന്റെ കാര്യത്തിലും മാധ്യമങ്ങളുടെ പക്ഷത്താണ് കേരള സർക്കാർ നിലക്കൊണ്ടിട്ടുള്ളത്. മാധ്യമപ്രവർത്തകരുടെ പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ അവർക്കനുകൂലമായാണ് നിലകൊണ്ടിട്ടുള്ളത്. മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിന്റെ ഭാര്യക്ക് ജോലികൊടുക്കുന്ന കാര്യത്തിൽ തീരുമാനമായി.
മാധ്യമസ്വാതന്ത്ര്യത്തിന് ഭരണഘടനാപരമായ പരിരക്ഷ ഭേദഗതിയിലൂടെ ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരാണ്. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താം. അത്തരത്തിലുള്ള ഒരു നിയമം നടപ്പിലാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചുകൊണ്ട് നിയമസഭക്ക് ഒരു പ്രമേയം പാസാക്കുകയും ചെയ്യാം. മാധ്യമസംബന്ധമായി നിയമമുണ്ടാകുന്നത് മാധ്യമസ്വാതന്ത്ര്യത്തെ പരിരക്ഷിക്കുന്നവിധത്തിൽ തന്നെ ആകുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിലേ ഈ ഘട്ടത്തിൽ അത്തരമൊരു ആവശ്യം കേന്ദ്രത്തിന്റെ മുന്നിൽ ഉന്നയിക്കേണ്ടതുള്ളൂ. ഇക്കാര്യം കൂടി ആലോചിച്ചുവേണം ഇന്നത്തെ സവിശേഷ ഘട്ടത്തിൽ മാധ്യമപ്രവർത്തനം സംബന്ധിച്ച നിയമനിർമ്മാണം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. മാധ്യമസ്വാതന്ത്ര്യത്തെ അതിന്റെ ശുദ്ധിയിൽ നിലനിർത്താൻ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്. പെയ്ഡ് ന്യൂസ് പോലുള്ള കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.