ലോക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും അവർ ശ്മശാനത്തില്‍ ഉപേക്ഷിച്ച പഴങ്ങൾ ഭക്ഷണമാക്കേണ്ട ഗതികേടിൽ. ന്യൂഡൽഹിയിൽ നിന്നാണ് ലോക്ഡൗൺ കാലത്തെ ദുരിതക്കാഴ്ച. ഡല്‍ഹിയിലെ പ്രധാന ശ്മശാനമായ നിഗംബോദ്ഘട്ടില് ചടങ്ങുകളുടെ ഭാഗമായി ഉപേക്ഷിച്ച പഴങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ പെറുക്കിയെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
യമുനാനദിയുടെ തീരത്ത് കഴിയുന്ന തൊഴിലാളികളാണ് ശ്മശാനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പഴങ്ങളില്‍ ചീഞ്ഞുപോകാത്തവ ശേഖരിക്കുന്നത്. വാഴപ്പഴങ്ങള്‍ പെട്ടെന്ന് ചീഞ്ഞുപോകില്ലെന്നും അതിനാല്‍ ഒന്നോ രണ്ടോ ദിവസം അത് കഴിച്ച് ജീവന് നിലനിര്‍ത്താമെന്നും തൊഴിലാളികള്‍ പറയുന്നു. സ്ഥിരമായി ഭക്ഷണം ലഭിക്കാറില്ലെന്നും അതുകൊണ്ടാണ് ശ്മശാനത്തിലെ പഴങ്ങള്‍ എടുക്കേണ്ടിവന്നതെന്നും തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികള്‍ ഉത്തര ഡല്‍ഹിയില്‍ യമുന തീരത്തും പാലത്തിന്റെ അടിയിലുമായാണ് അഭയം തേടിയിരിക്കുന്നത്. അടുത്തുള്ള ഗുരുദ്വാരയില്‍നിന്നാണ് ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നത്. അതേസമയം കുടിയേറ്റ തൊഴിലാളികൾക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞദിവസം സത്യവാങ്മൂലം നൽകിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.