കൊറോണ വ്യാപനം തടയാൻ വേണ്ടി നടപ്പാക്കിയ നിയന്ത്രണങ്ങൾ മൂലം പാലിന്റെ പ്രാദേശിക വില്പന കുറഞ്ഞെങ്കിലും പ്രതിസന്ധിയില്ലാതെ പാൽ സംഭരണം തുടരുന്നു. ക്ഷീര സഹകരണസംഘങ്ങളിൽ നിന്നുള്ള പ്രാദേശികവില്പനയിൽ ചെറിയ തോതിൽ കുറവുണ്ടായെന്നതൊഴിച്ചാൽ പാൽസംഭരണം തടസമില്ലാതെ നടക്കുന്നുണ്ട്. 80,000 ത്തിലധികം ലിറ്റർ പാലാണ് കോട്ടയം ജില്ലയിലെ കർഷകരിൽ നിന്ന് ദിനംപ്രതി മിൽമ സംഭരിക്കുന്നത്. 240ഓളം വരുന്ന ക്ഷീര സഹകരണസംഘങ്ങൾ വഴിയാണ് പാൽസംഭരണം. ഇതിൽ 40,000ത്തിലധികം ലിറ്റർ പാൽ പ്രാദേശികമായി സംഘങ്ങളിലൂടെ തന്നെ വിറ്റഴിക്കുകയാണ് പതിവ്. അധികമായി വരുന്ന പാൽ മിൽമക്ക് കൈമാറുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക വില്പനയ്ക്ക് ശേഷം അധികമായി വന്ന 40000ത്തോളം ലിറ്റർ പാൽ സംഭരിച്ചതായി മിൽമ അധികൃതർ വ്യക്തമാക്കി. പലദിവസങ്ങളിലും 80000ത്തിലധികം ലിറ്റർ പാൽ സംഘങ്ങൾ വഴി സംഭരിക്കുന്നുണ്ട്. ഇതിൽ പകുതിയോളം പാൽ പ്രാദേശികമായി വിൽപ്പന നടക്കുകയും ചെയ്യുന്നുണ്ട്.
മലബാർ മേഖലയിലെ പല ജില്ലകളിലും പാൽസംഭരിക്കുന്നത് മിൽമ നിർത്തിവെക്കുന്ന സാഹചര്യമുണ്ടായെങ്കിലും കോട്ടയത്ത് ഇത്തരമൊരു സാഹചര്യമില്ലന്ന് ജില്ലാ ക്ഷീരവികസനവകുപ്പ്, മിൽമ അധികൃതർ വ്യക്തമാക്കി. മിൽമക്ക് ആവശ്യമായ പാൽ ജില്ലയിൽനിന്ന് ലഭിക്കാത്ത സാഹചര്യമാണെന്നും ഇവർ പറഞ്ഞു. മറ്റ് റീജിയണുകളിൽ വില്പന കുറഞ്ഞതിനാൽ അവിടെ അധികമായി വരുന്ന പാൽ കോട്ടയത്ത് വിതരണത്തിന് എത്തിച്ചാണ് ജില്ലയിലെ ആവശ്യകത പരിഹരിക്കുന്നത്. നിലവിൽ പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്താൻ ജില്ലക്ക് കഴിഞ്ഞിട്ടില്ല. മഹാപ്രളയത്തിനുപിന്നാലെ പാൽ ഉല്പാദനത്തിൽ ജില്ലയിൽ വൻ കുതിച്ചുചാട്ടമുണ്ടായിരുന്നു. മൊത്തം ഉൽപ്പാദനം ഒരുലക്ഷം കവിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞവർഷത്തോടെ ഇത് കുറവുണ്ടായി. വേനൽകടുത്തതോടെ പാൽഉല്പാദനത്തിൽ വന്ന കുറവ് സംഭരണത്തിലും ഉണ്ടായിരുന്നു. നിലവിൽ ശരാശരി 80, 000 ത്തോളം ലിറ്ററാണ് ജില്ലയിലെ പാൽ ഉല്പാദനം.
ഫെബ്രുവരിയിൽ ശരാശരി പ്രതിദിനം 83,885 ലിറ്റർ പാലായിരുന്നു ക്ഷീരസഹകരണസംഘങ്ങളിലൂടെ നൽകിയത്. മാർച്ച് ഇത് 80, 000 ലിറ്റായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ലോക്ഡൗണോടെ ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങളിൽനിന്നുളള്ള പ്രാദേശികവില്പനയിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. ഫെബ്രുവരി മാസം ശരാശരി 44,281ലിറ്റർ പാലായിരുന്നു സൊസൈറ്റികൾ വഴി പ്രാദേശികമായി വിറ്റഴിച്ചിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇതിൽ വില്പന അൽപം കുറവുണ്ടായിട്ടുണ്ട്. സംഘങ്ങൾക്ക് സമീപമുള്ള വീടുകളിലേക്കും കടകളിലേക്കും സൊസൈറ്റികളിൽനിന്ന് പാൽ വാങ്ങുന്നത് പതിവായിരുന്നു. ചായക്കടകൾ അടച്ചുപൂട്ടലിലായതോടെ ഇത്തരത്തിലുള്ള ആവശ്യം കുറഞ്ഞു. ഇതാണ് പ്രാദേശിക വില്പനയെ ചെറിയ രീതിയിലെങ്കിലും ബാധിച്ചത്. ഈ അധികപാൽ കൂടി നിലവിൽ മിൽമസംഭരിക്കുന്നുണ്ട്. ലോക്ഡൗണിന് മുമ്പ് 38,000–40, 000 ലിറ്റായിരുന്നു പ്രതിദിനം മിൽമ സംഘങ്ങളിൽനിന്ന് ശേഖരിച്ചിരുന്നത്. ലോക്ഡൗൺ വന്നതോടെ ഇത് 43,000 ലിറ്ററായിട്ടാണ് വർധിച്ചിരിക്കുന്നത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.