March 26, 2023 Sunday

Related news

July 23, 2021
June 13, 2020
May 16, 2020
May 6, 2020
May 4, 2020
May 4, 2020
April 17, 2020
April 16, 2020

ഇനിയും തീരുമാനം നീണ്ടുപോയാല്‍ അഭയാര്‍ത്ഥികളെ പോലെ ഇവിടെ കഴിയുന്നവരുടെ ശവകൂമ്പാരങ്ങള്‍ക്കു മീതെ വിമാനങ്ങള്‍ പറത്തേണ്ടിവരും

Janayugom Webdesk
ദുബായ്
May 4, 2020 12:39 pm

കോവിഡ് എന്ന മഹാമാരി അനുദിനം കവരുന്നത് നിരവധി ജീവനുകളാണ്. എന്നാല്‍ കോവിഡ് ബാധിച്ച് മരിക്കുന്നതിലും ഭീകരമായ അവസ്ഥയാണ് കോവിഡ് ഭീതി മൂലം അല്ലെങ്കില്‍ കോവിഡിന്റെ അനന്തരഫലങ്ങള്‍മൂലം മരണത്തിന് കീഴടങ്ങുക എന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ഇത്തരം വാര്‍ത്തകള്‍ വരുന്നു. കോവിഡ് സ്ഥിരീകരിച്ചയാള്‍ പിന്നീട് മറ്റൊരു ലോകത്താണ്. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായാണ് രോഗബാധിതരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത്. എന്നാല്‍ പെട്ടന്നുള്ള ഈ ഒറ്റപ്പെടല്‍ പലരിലും കോവിഡ് രോഗ ഭീതിയേക്കാള്‍ വലിയ മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നവയാണ്. പ്രവാസികളുടെ ഇത്തരമൊരു അവസ്ഥയെ കുറിച്ച് ദുബായില്‍ മാധ്യമപ്രവര്‍ത്തകയായ വനിത വത്സ പറയുന്ന ചില കാര്യങ്ങള്‍ ഇങ്ങനെ.

രോഗം ബാധിച്ചില്ലെങ്കില്‍ പോലും കോവിഡ് ഭീതി മാനസികമായി പലരെയും തളര്‍ത്തുന്നു എന്നും അത് അവരുടെ ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുന്നു എന്നതിനും ഏറ്റവും വലിയ ഉദാഹരണമാണ് ദുബായില്‍ ജോലിനോക്കിയിരുന്ന കാസര്‍കോട് സ്വദേശി നാരായണന്റെ ആത്മഹത്യ. ഒപ്പം താമസിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത് നാരായണനെ മാനസികമായി തളര്‍ത്തിയെന്നു തന്നെയാണ് ഒപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. തനിക്കും കോവിഡ് വരുമെന്നുള്ള ഭയം ഒറ്റപ്പെടലിന്റെ വേദന ഇനി എന്ത് എന്ന ചിന്ത. ഇത്തരത്തില്‍ കോവിഡ് മഹാമാരി മനുഷ്യജീവനെ കവരുന്നത് പലവഴിക്കാണ്. കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലുമെല്ലാം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന അവസ്ഥ. പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ ആത്മഹത്യയും കോവിഡ് മൂലം ബിസിനസില്‍ സംഭവിച്ച തകര്‍ച്ചയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഇത്തരത്തില്‍ കോവിഡ് പിടിച്ചുലച്ച ജീവിതങ്ങള്‍ നിരവധിയാണ്.

പ്രവാസികളുള്‍പ്പെടെ ഇത്തരത്തില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. നാടുകാണാതെ ഉറ്റവരെയും ഉടയവരെയും കാണാതെ ചികിത്സകിട്ടാതെ ഈ കോവിഡ് ഭീകരനു മുന്നില്‍ കീഴടങ്ങേണ്ടി വരുമെന്ന് കരുതുമ്പോള്‍ തന്നെ ജീവിതം അവസാനിപ്പിക്കാമെന്ന ചിന്തയിലേക്കാണ് പലരെയും കൊണ്ടുപോകുന്നത്. ഇത് സൃഷ്ടിക്കുന്നത് വളരെ അപകടകരമായ അവസ്ഥയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരത്തില്‍ മരണമടയുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. എല്ലാ പ്രവാസികളെയും തിരികെ കൊണ്ടുവരാന്‍ നടപടികള്‍ എടുക്കുന്നു എന്നു പറയുമ്പോഴും ഇപ്പോഴും പല നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയാണ് അന്തിമ തീരുമാനം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരാന്‍ സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞു കഴിഞ്ഞു. രോഗഭീതിമൂലമുള്ള ആത്മഹത്യകള്‍, മാനസികസമ്മര്‍ദ്ദം മൂലമുള്ള മറ്റനവധി മരണങ്ങള്‍ വേറെ. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, മാധ്യമങ്ങള്‍, വിവിധ ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ പരമാവധി സമ്മര്‍ദ്ദം ചെലുത്തിയുള്ള കാത്തിരിപ്പിലാണ്. ഇനിയും തീരുമാനം നീണ്ടുപോയാല്‍ അഭയാര്‍ത്ഥികളെപോലെ ഇവിടെ കഴിയുന്നവരുടെ ശവകൂമ്പാരങ്ങള്‍ക്കുമീതെ വിമാനങ്ങള്‍ പറത്തേണ്ടിവരുമെന്നാണ് വനിത വത്സ പറഞ്ഞു വയ്ക്കുന്നത്.

Eng­lish Sum­ma­ry: mind­set of pravasi malayali

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.