സാധാരണക്കാരെ സംസ്ഥാന ബജറ്റ് കൈവിടില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കും. വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക നീക്കിയിരിപ്പ് ഉണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണനയും കൂടുതൽ മൂലധന നിക്ഷേപവും ബജറ്റിൽ ഉണ്ടാകും. കേന്ദ്ര നിലപാട് എന്ന വെല്ലുവിളിയെ അതിജീവിക്കുന്നതാകും സംസ്ഥാന ബജറ്റെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു .
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഘട്ടത്തിലാണ് സർക്കാർ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ പോകുന്നത്. എന്നാൽ കേന്ദ്ര വെല്ലുവിളി സംസ്ഥാനത്തെ ബാധിക്കാത്ത തരത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി ക്ഷേമ പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും സർക്കാർ നടത്തില്ല. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കണം എന്നതിൽ തർക്കമില്ലെന്നും വർദ്ധനവ് എപ്പോൾ എങ്ങനെ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വരുമാന വർദ്ധനവിൽ നിലവിലെ സർക്കാർ നടപടികൾ തുടരും. ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.കൂടുതൽ മൂലധന നിക്ഷേപത്തിന് ബജറ്റ് വഴിയൊരുക്കും. നെല്ല് – റബ്ബർ എന്നിവയ്ക്ക് ബജറ്റ് പ്രത്യേക പരിഗണന നൽകും. മനുഷ്യ വന്യജീവി സംഘർഷത്തിൽ നിയമനിർമ്മാണത്തിന് വേണ്ടി സജീവ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 7നാണ് സംസ്ഥാന ബജറ്റ് കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.