ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട് വിഷമിക്കുമ്പോഴും കടലാസിൽ തീർത്ത കരകൗശല വസ്തുക്കൾ വിറ്റു ലഭിച്ച 4350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അതുല്യ. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ അതുല്യ തീരുമാനമെടുത്തത്. ജനിച്ച നാൾ മുതൽ അസുഖങ്ങൾ കൂടെയുള്ള അതുല്യക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ തീരുമാനമാണ് ഇതെന്ന് മാതാപിതാക്കൾ.
ഇടക്കൊച്ചി കുമ്പളംഫെറി വരിക്കശ്ശേരി അശോകന്‍ — അമ്പിളി ദമ്പതികളുടെ മകളാണ് അതുല്യ. 35 വർഷമായി മരുന്നുകളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഹൃദയത്തിന്റെ വാൽവിന് തകരാർ എന്നായിരുന്നു ജനിച്ചപ്പോൾ അറിഞ്ഞത്. ആറു മാസം പ്രായമായപ്പോൾ ആദ്യ ശസ്ത്രക്രിയ നടത്തി. വാൽവിന്റെ പ്രശ്നങ്ങൾ പരിഹരിച്ചുവെങ്കിലും അസുഖങ്ങൾ വീണ്ടും പിന്തുടർന്നു. അഞ്ചാം ക്ലാസുവരെ സ്കൂളിൽ പോകാനായി. അതിനു ശേഷം പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽ തന്നെ.
ഈ സമയത്താണ് പേപ്പർ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മാണം തുടങ്ങിയത്. ഇതിൽ അതുല്യക്ക് ഗുരുനാഥൻമാരില്ല. കണ്ണിൽ കാണുന്നതെല്ലാം പേപ്പറിൽ മെനഞ്ഞെടുക്കും. ടിവി പരിപാടികളിൽ കാണുന്ന വസ്തുക്കൾ നിമിഷ നേരത്തിൽ പേപ്പറിൽ തീർക്കും. പിന്നീട് വീട്ടുകാരും നാട്ടുകാരും പ്രോത്സാഹനവുമായി അതുല്യ യോടൊപ്പം ചേർന്നു. വീടു മുഴുവൻ പേപ്പർ വിസ്മയങ്ങൾ നിറഞ്ഞപ്പോൾ സന്ദർശകർ വന്നു തുടങ്ങി.
കാണാനെത്തുന്നവർ ഇഷ്ടപ്പെട്ട സാധനങ്ങൾ എടുത്ത് പണം നൽകും. ഇത്തരത്തിൽ പലപ്പോഴായി ലഭിച്ച തുകകൾ കൂട്ടി വച്ചാണ് അതുല്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. എപ്പോഴും ടെലിവിഷൻ ശ്രദ്ധിക്കുന്ന അതുല്യ വാർത്താ ചാനലുകളും സ്ഥിരമായി കാണാറുണ്ട്. അടുത്തിടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അതുല്യയെ വേറിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് പിതാവ് അശോകൻ പറഞ്ഞു. പണം നൽകാൻ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചതും അതുല്യ തന്നെ ആയിരുന്നു. തുക ജോൺ ഫെർണാണ്ടസ് എം എൽഎ ഏറ്റുവാങ്ങി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.