ന്യൂഡൽഹി: 2014 ന് ശേഷം രാജ്യത്ത് 357 തവണ ഇന്റർനെറ്റ് വിച്ഛേദിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായി എന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡേയുടെ ഡാറ്റാ അനലൈസിംഗ് യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2018 ൽ ലോകത്തിലാകെ ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ 67 ശതമാനവും ഇന്ത്യയിലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
യുപിഎ ഭരണത്തിന് ശേഷം നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിയ 2014 ൽ ആറ് തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്. 2015 ൽ 14 തവണയും 2016 ൽ 31 തവണയും ഇന്റർനെറ്റ് വിച്ഛേദിച്ചു.
2017 ആയപ്പോൾ ഇന്റർനെറ്റ് വിച്ഛേദിച്ച സംഭവങ്ങൾ 79 തവണയും 2018 ൽ 134 തവണയും ആയി വർധിച്ചു. 2019 ഡിസംബർ 15 വരെയുള്ള കണക്ക് പ്രകാരം 93 തവണയും ഇന്റർനെറ്റ് ബന്ധം രാജ്യത്ത് പലയിടത്തായി വിച്ഛേദിച്ചു.
കശ്മീരിലാണ് കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് പോലുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചത്. പുൽവാമയിൽ 15 തവണ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 2019 ൽ മാത്രം ജമ്മു കശ്മീരിൽ 93 സ്ഥലങ്ങളിലായി 57 തവണ ഇന്റർനെറ്റ് വിച്ഛേദിച്ചു.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ആഗസ്റ്റ് 5 ന് റദ്ദാക്കിയതിന് ശേഷം പലയിടത്തും ഇപ്പോഴും ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. കശ്മീരിൽ പുൽവാമയെക്കൂടാതെ ഷോപ്പിയാനിൽ 11 തവണ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കുൽഗാം, ബാരാമുള്ള (9), അനന്ത്നാഗ് (8), കുപ്വാര, ശ്രീനഗർ (6), ബുദ്ഗാം (5) എന്നിങ്ങനെയാണ് കണക്കുകൾ.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ചതിൽ രണ്ടാമത്. 18 തവണയാണ് രാജസ്ഥാനിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. അസമിൽ 12 തവണയും ഉത്തർപ്രദേശിൽ 11 തവണയും പശ്ചിമ ബംഗാളിൽ 9 തവണയും ഇക്കാലയളവിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.