തിരുവനന്തപുരം: ശ്രീകാര്യത്ത് വാഹനാപകടത്തിൽ പരുക്കേറ്റ അമ്മയേയും കുഞ്ഞിനേയും കാറുടമ ആശുപത്രിയിൽ എത്തിക്കാതെ വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് സംഭവം. ശ്രീകാര്യത്ത് റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും സജി മാത്യുവിന്റെ കാർ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ രേഷ്മയ്ക്കും കുഞ്ഞിനും സാരമായി പരിക്കേറ്റു. കുഞ്ഞിന്റെ മുഖം മുഴുവൻ റോഡിൽ ഉരഞ്ഞ് പൊട്ടി. യുവതിയ്ക്കും സാരമായ പരിക്കേറ്റു. വീണ് കുഞ്ഞിനെ എടുക്കാൻ ശ്രമിച്ച യുവതിയെ കണ്ട സജി മാത്യു വണ്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ചു. അതേസമയം, അത് വഴി എത്തിയ രണ്ട് ബൈക്കുകാർ കാർ തടഞ്ഞു നിർത്തി. ചോരയൊലിച്ച് റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കൾ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിർബന്ധിച്ചു.
ഈ നിർബന്ധം മൂലം രക്ഷപ്പെടാൻ ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് സജി മാത്യു ഇവരെ ആശുപത്രിയിൽ കൊണ്ടാക്കാൻ തയ്യാറായത്. എന്നാൽ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് ചോരയൊലിപ്പിച്ച് നിൽക്കുന്ന കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ‘ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കിൽ ഇപ്പോൾ ഇവിടെ ഇറങ്ങിക്കോളാ‘ൻ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇവിടെ ഇറങ്ങി. അപ്പോൾ വന്ന് നിന്ന ഒരു ഓട്ടോയിൽ കയറി കിംസ് ആശുപത്രിയിൽ പോകുകയായിരുന്നു.
ആരാണ് ഇടിച്ചതെന്നതടക്കം ഒരു വിവരങ്ങളും യുവതിയ്ക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. പക്ഷേ കാർ നമ്പർ നോട്ട് ചെയ്ത് വച്ചിരുന്നു. ഇതടക്കം ചേർത്ത് ശ്രീകാര്യം പൊലീസിൽ യുവതിയും ഭർത്താവും പരാതി നൽകി. ഒന്നാം തീയതിയും മറ്റ് പല തവണകളിലുമായി പരിക്കേറ്റ യുവതിയെയും പ്ലാസ്റ്റിക് സർജറി ചെയ്ത് ചികിത്സയിൽ കഴിയുന്ന രണ്ട് വയസ്സുകാരനെയും വിളിച്ച് വരുത്തുകയല്ലാതെ പൊലീസ് കേസിൽ ആരാണ് വണ്ടിയിടിച്ചതെന്ന് അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
വേറെ നിവൃത്തിയില്ലാതെയാണ് കുഞ്ഞിന്റെ അച്ഛൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇനി ഇത്തരം അനുഭവം ആർക്കും ഉണ്ടാകാതിരിക്കാനാണിത് എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് ഇന്ന് മാത്രമാണ് പൊലീസ് ആരാണ് വണ്ടിയോടിച്ചതെന്ന് കണ്ടെത്തി ഇവരുടെ മൊഴിയെടുക്കാൻ തയ്യാറായത്. പ്രവാസിയായ സജി മാത്യുവിന്റെ കാറാണ് യുവതിയെയും കുഞ്ഞിനെയും ഇടിച്ചിട്ടതെന്ന് പൊലീസ് സംഭവം വിവാദമായതിന് ശേഷമാ അന്വേഷിച്ച് കണ്ടെത്തിയത്. കൊട്ടാരക്കര സദാനന്ദപുരം സ്വദേശിയാണ് സജി മാത്യു. സജിയുടെ ഭാര്യയുടെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാസിയായ സജി തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിനാണ് എത്തിയതെന്നാണ് സജി ഇപ്പോൾ പൊലീസിനോട് പറയുന്നത്. സംഭവം സാമൂഹ്യമാധ്യമങ്ങളിലടക്കം ചർച്ചയായപ്പോൾ, കഴക്കൂട്ടം പൊലീസ് സജി മാത്യുവിന്റെ മൊഴിയെടുക്കുകയാണ്.
you may also like this video
English summary: mother and child left at road after being hit by a car in sreekaryam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.