27 March 2024, Wednesday

മൊട്ടിനുള്ളിലെ വസന്തം

രമ്യ
February 19, 2023 1:03 pm

നിതാന്ത നിദ്രയിലാണ്ടുപച്ച-
പ്പുൽത്തലപ്പുപോലും മൂകം
വിരിഞ്ഞുനിന്ന പൂച്ചില്ലയൊന്നതിൽ-
നിന്നുതിർന്നുവീണു തളിരില
ഈ അർധരാത്രിയും
വെളിച്ചംവീശി
കൂരിരിട്ടുന്നുകൂട്ടായി
ഒരു കൊച്ചു കന്യക
നിദ്രവന്നിരുകൺകളിൽ
പുണരാൻ വെമ്പിനിൽക്കുന്നു-
വെന്നാകിലും
നീ പൂക്കുന്ന നിമിഷത്തെ
കാണാനായി കാത്തുനിൽക്കുന്നു-
വെന്ന് ചൊല്ലീയുൾത്തടം
പുൽത്തലപ്പിലമർന്നിരുന്നീ
തണുപ്പുള്ളതിലൊട്ടുമേയേശാതെ
നിൻവസന്തം കാത്തിരിക്കുന്നു
ഒരുമാത്രനിൻചിരി
കാണുവാനായീക്കൂരിരുട്ടിലും
അക്ഷമയായങ്ങിരിക്കെ-
ഞെട്ടി, എൻ കൺകളെ
ഞാൻ വിശ്വസിക്കുകെങ്ങനെ?
നീ വിരിഞ്ഞുവോ, സ്വപ്നമായിരുന്നോ?
കൺതുറന്നിരിക്കിലും ഞാൻ
കാണാതെപോയിതോ?
മയക്കത്തിലെൻ കൺകൾ
അടഞ്ഞതോ? നീ കാട്ടിയ
മായാവിലാസമോ?
നീ വിരിഞ്ഞു കഴിഞ്ഞു.
ഒരു മാത്ര ഞാനറിയാതെ
വസന്തവും പെയ്തുപോയ്
രഹസ്യമായി നിന്നിലലിഞ്ഞതോ
മറ്റാരും കാണാതെ
നിന്നെപ്പുണർന്നതോ
ഈ രാവിലിപ്പോൾ അവളൊറ്റയ്ക്ക്
നിൻ നേർക്കു ചോദ്യ-
ശരങ്ങൾ ഉയിർക്കയോ?
അപ്രതീക്ഷിത ദുഃഖം
അവളിൽപ്പെട്ടെന്നുയിർത്തു
നിൻമലർചന്തം കാണുമ്പോൾ
വിടരാനായാർത്ത
ചിരിച്ചന്തം വാടി-
ക്കണ്ണീർപ്പൊയ്ക, കവിളിൽ
ഒലിച്ചിറങ്ങി, അഗാധദുഃഖം.
വിടാരാതിരുന്നെങ്കിൽ ഒരു മാത്ര
നീ മൊട്ടായ്ത്തന്നെ നിന്നിരുന്നെങ്കിലൂം പൂവേ
വളർന്നുപോയ പൈതങ്ങൾതൻ
താതൻ തന്നാശകൾ പോലെ
ആശിക്കാതിരിക്ക, ഈ-
ഉലകത്തിൽ നിത്യദുഃഖത്തിലേക്കൊട്ടും-
പൊകാതിരിക്കാനൊരു മാർഗം മാത്രം
ആശകൾ നൽകാതിരിക്ക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.