
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു . ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സേവ് കേരള ബ്രിഗേഡ് എന്ന സംഘടന നല്‍കി ഹർജിയാണ് പരിഗണിച്ചത്. 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയാണ് ഹര്‍ജിയിലുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യുന്നതിനായി അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സിഡന്റ് റസൽ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിക്കാർ പറയുന്നു. മുല്ലപ്പെരിയാർ രാജ്യത്തെ പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് വാദത്തിനിടെ പറഞ്ഞു. അണക്കെട്ടിന്‍റെ കാലപ്പഴക്കം സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 10 ദശലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഹർജിയിൽ കൂടൂതൽ ആഴത്തിൽ വാദം കേൾക്കണമെന്ന് കാട്ടിയാണ് കോടതി നോട്ടീസ് അയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.