വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും ഭൂസംബന്ധമായ കേസിൽ വിധി വന്നാൽ മണിക്കൂറുകൾക്കുള്ളിൽ നിർമ്മാണത്തിനുള്ള തുടർപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും റവന്യു മന്ത്രി കെ രാജൻ.
1133 വീടുകൾ നിർമ്മിക്കാൻ സഹായ വാഗ്‌ദാനം ലഭിച്ചു. പുനരധിവാസത്തിന് തയ്യാറായി വന്ന സ്‌പോണ്‍സര്‍മാര്‍ വിവിധ അളവുകളിലുള്ള വീടുകളുടെ നിര്‍മ്മാണ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. ഏകീകരണ സ്വഭാവം വേണമെന്നതിനാല്‍ സ്‌പോണ്‍സര്‍മാരുടെ യോഗം മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ക്കും. ദുരന്തബാധിതരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ടൗൺഷിപ്പ് എന്നതിലേക്ക് എത്തിയത്. സർവകക്ഷി യോഗവും അത് അംഗീകരിച്ചു. രണ്ട് എസ്റ്റേറ്റുകളിലായി എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് ടൗണ്‍ ഷിപ്പുകളാണ് പുനരധിവാസത്തിനായി ഒരുക്കുന്നത്. ഈ എസ്‌റ്റേറ്റുകൾ ഏറ്റെടുക്കാൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരവും നൽകി.
കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ അർഹതപ്പെട്ട സംഖ്യ കോടതി പറയുന്ന സമയത്ത് നൽകാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ പണം ലഭിക്കുമോ എന്ന ആശങ്കകൊണ്ടാകാം ഉടമകൾ കോടതിയെ സമീപിച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനരധിവാസത്തിനായി 25 എസ്റ്റേറ്റുകളാണ് കണ്ടെത്തിയത്. അതിൽ ജോൺ മത്തായി സമിതി സുരക്ഷിതമെന്ന് കണ്ടെത്തിയ ഒമ്പതില്‍ ഏറ്റവും അനുയോജ്യമായതാണ് നെടുമ്പാല, എൽസ്‌റ്റൺ എന്നിവ.
കേന്ദ്രത്തിന് കണക്ക് നൽകുന്നതിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് 17ന് നൽകിയത് 1202 കോടി നഷ്ടം കണക്കാക്കിയുള്ള 33 പേജുള്ള നിവേദനമാണ്. നവംബർ 13ന് 603 പേജുള്ള വിശദമായ പിഡിഎൻഎ (പോസ്‌റ്റ് ഡിസാസ്‌റ്റർ നീഡ്‌സ് അസസ്‌മെന്റ്‌സ്) റിപ്പോർട്ടും നൽകി. 17 സെക്ടറുകളിലായി 2221.033 കോടി രൂപയാണ് പുനർനിർമ്മാണ ചെലവായി കണക്കാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.