20 May 2025, Tuesday
KSFE Galaxy Chits Banner 2

Related news

May 20, 2025
May 20, 2025
May 20, 2025
May 20, 2025
May 20, 2025
May 19, 2025
May 19, 2025
May 19, 2025
May 18, 2025
May 18, 2025

എന്റെ കേരളം വിപണന മേള; മൂന്നാം ദിനവും ശ്രദ്ധ നേടി സ്റ്റാളുകള്‍

Janayugom Webdesk
കോട്ടയം
April 27, 2025 6:03 pm

മണ്ണും ജലവും സംരക്ഷിക്കാം;മേളയിൽ സ്റ്റാറായി കയർ ഭൂവസ്ത്രം

കേരളത്തിന്റെ പരമ്പരാഗത വ്യവസായത്തിന്റെ ഗുണമേന്മ വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണനമേളയിലെ കയർവകുപ്പ് സ്റ്റാൾ. കയർ വകുപ്പിന്റെ വിവിധങ്ങളായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവുമായി മേളയിൽ വേറിട്ട കാഴ്ച ഒരുക്കുകയാണ് കയർ വകുപ്പ്. പ്രകൃതി വിഭവങ്ങളായ മണ്ണും ജലവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കയർ വകുപ്പ് വികസിപ്പിച്ചെടുത്ത കയർ ഭൂവസ്ത്രമാണ് ഇവിടുത്ത പ്രധാന ആകർഷണം. പൊതുതോടുകളുടെയും കുളങ്ങളുടെയും വശങ്ങളിൽ കയർഭൂവസ്ത്രം വിരിക്കുന്നതോടെ ആ പ്രദേശത്തെ മണ്ണൊലിപ്പ് തടയുന്നതിനൊപ്പം ജലവും മണ്ണും ജൈവ സമ്പത്തും സംരക്ഷിക്കാൻ കഴിയും.


തോടുകളും കുളങ്ങളും വെട്ടി വൃത്തിയാക്കിയതിനുശേഷം വെട്ടിക്കയറ്റുന്ന മണ്ണുംചെളിയും മഴയിലും മറ്റും വശങ്ങളിലൂടെ ഇടിഞ്ഞുവീഴാതെ സംരക്ഷിക്കാനാണ് കയർഭൂവസ്ത്രം വശങ്ങളിൽ വിരിക്കുന്നത്. വലിയ റോളുകളായി എത്തിക്കുന്ന കയർ ഭൂവസ്ത്രം തോടുകളുടെയും കുളങ്ങളുടെയും വശങ്ങളുടെ അളവിനനുസരിച്ച് മുറിച്ചെടുത്ത് ചെറിയ കുറ്റികൾ ഉപയോഗിച്ച് ഉറപ്പിക്കും. തുടർന്ന് ഇതിനിടയിലായി പുല്ലുകൾ വെച്ചുപിടിപ്പിക്കും. മൂന്നു വർഷംവരെ കയർ ഭൂവസ്ത്രം വശങ്ങളിൽ നിലനിൽക്കും. വശങ്ങളിൽ വച്ചുപിടിപ്പിക്കുന്ന ചെടികൾ വളർന്നുകഴിയുമ്പോൾ കയറുകൾ ദ്രവിച്ചുപോകുന്നതിനാൽ മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല.
ഇതോടൊപ്പം കയർ ഫെഡിന്റെ കീഴിൽ വിപണന മേളയും ഇവിടെയുണ്ട്. കയർ നിർമിത മെത്തകൾ, ചവിട്ടികൾ, ചെടിച്ചട്ടികൾ, ചകിരിവളം എന്നിവ പത്തുമുതൽ അൻപത് ശതമാനം വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. അതോടൊപ്പം ചകിരിയിൽ നിന്ന് എങ്ങനെയാണ് കയർ ഉൽപ്പിദിപ്പിക്കുന്നത് എന്നതിന്റെ പ്രദർശനവും കാണാം.

നമുക്കൊന്ന് ഇടുക്കി ഡാമിൽ പോയാലോ?

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമിനെ കുറവൻ കുറത്തി മലയിടുക്കുകളിലൂടെ സഞ്ചരിച്ച് അടുത്ത് കാണാണോ? എങ്കിൽ കെ.എസ്.ഇ.ബി. യുടെ ‘എന്റെ കേരളം’ പ്രദർശന വിപണമേളയിലെത്തിയാൽ മതി.
വെർച്വൽ റിയാലിറ്റിയുടെ സഹായത്താൽ നിങ്ങളെ ഇടുക്കി ഡാമിൽ കൊണ്ട് പോകും. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ നിർമ്മിച്ച ഇടുക്കി ഡാമിന്റെ മുകൾഭാഗം വരെ വെർച്വൽ റിയാലിറ്റിയിലൂടെ പോയി കാണാം. പെരിയാറിനു കുറുകെ നിർമിച്ച അണക്കെട്ടും വൃഷ്ടി പ്രദേശവും ജലവൈദ്യുത പദ്ധതിയും കണ്ട് മനസ്സിലാക്കാം. 1976 ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മിഷൻ ചെയ്ത ഡാമിന്റെ ചരിത്ര വിശേഷങ്ങളും മനസ്സിലാക്കാം. നാലുമിനിട്ട് നീണ്ടു നിൽക്കുന്നതാണ് വെർച്വൽ റിയാലിറ്റി വിശദാംശങ്ങൾ.

കെ.എസ്.ഇ.ബിയുടെ വരാനിരിക്കുന്ന പുതിയ പ്രോജക്ടായ പി.എസ്.എച്ച് (പമ്പ് സ്റ്റോറേജ് ഹൈഡ്രോപവർ) മാതൃകയും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. വൈദ്യുതിക്കുവേണ്ടി ബാറ്ററി പോലെ പ്രവർത്തിക്കുന്ന ഒരു സാങ്കേതികവിദ്യയാണിത്. ഓഫ് പീക്ക് മണിക്കൂറുകളിൽ താഴെയുള്ള ജലശയത്തിൽനിന്നു മുകളിലുള്ള ജലാശയത്തിലേക്ക് വെള്ളം പമ്പ് ചെയ്ത്, പിന്നീട് വൈദ്യുതി ആവശ്യകത കൂടുമ്പോൾ ആ വെള്ളം തിരികെ ഒഴുക്കി ടർബൈനുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും.
കൂടാതെ കേരളത്തിന്റെ വൈദ്യുതി മേഖലയും ജലവൈദ്യുത പദ്ധതിയും അണക്കെട്ടുകളും കെ.എസ്.ഇ.ബി. യുടെ പരാതി പരിഹാരനമ്പർ വരെ കോർത്തിണക്കിയ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് അപ്പോൾത്തന്നെ സമ്മാനവും കിട്ടും.

അങ്ങാടിമരുന്നു പെട്ടിയും ഡിജിറ്റലായി

പണ്ടുകാലത്ത് ഔഷധങ്ങൾ സൂക്ഷിച്ചിരുന്ന അങ്ങാടിമരുന്നു പെട്ടി പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുകയാണ് ഭാരതീയ ചികിത്സാ വകുപ്പ്.
ഡിജിറ്റലായാണ് പരിചയപെടുത്തൽ. അങ്ങാടിമരുന്നു പെട്ടിയിൽ ഓരോ കളങ്ങളിലായി ഔഷധങ്ങൾ നിരത്തി വെച്ച് ഓരോന്നിന്റെയും പേരും ഒപ്പം ക്യൂ ആർ കോഡും നൽകിയിട്ടുണ്ട്. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ ബന്ധപ്പെട്ട ഔഷധത്തിന്റെ ശാസ്ത്രീയ നാമവും ഗുണവും അത് എന്ത് ചികിത്സയ്ക്കാക്കാണ് ഉപയോഗിക്കുന്നത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ അറിയാം. നാഗമ്പടത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ദേശീയ ആയൂഷ് മിഷന്റെ സ്റ്റാളിലുള്ള പെട്ടിയിൽ ചെഞ്ചല്യം, അമുക്കുരം, പാച്ചോറ്റി, ജടാമാഞ്ചി, നവര അരി, ഞെരിഞ്ഞിൽ തുടങ്ങി അറുപതിലധികം മരുന്നുകളുണ്ട്. പ്രസൂതി രോഗചികിത്സ, കൗമാരം, പഞ്ചകർമ്മം പാലിയേറ്റീവ് ‚യോഗ എന്നിവയുടെ സ്‌പെഷ്യൽ ഒ.പി.യും ദിവസവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്റ്റാൾ സന്ദർശിക്കുന്നവർക്കായി ദ്രാക്ഷാദി കഷായം, ചുക്ക്,ചക്കര എന്നിവ ചേർത്തുള്ള പാനകം എനർജി ഡ്രിങ്കും സൗജന്യമായി ഭാരതീയ ചികിത്സാ വകുപ്പ് നൽകുന്നുണ്ട്.

വിന്റേജ് ടാക്കീസ് @നാഗമ്പടം

പഴയകാല സിനിമകൾ തിയേറ്റർ ആംബിയൻസിൽ വീണ്ടും കാണണോ? എങ്കിൽ ഇനി തീയേറ്റർ റീ റിലീസിങിനായി കാത്തിരിക്കേണ്ട. കോട്ടയം നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണനമേളയിലെത്തിയാൽ മതി. സംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ നേതൃത്വത്തിൽ മിനി തീയേറ്റർ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ ടെക്‌നോളജിയിൽ പഴയകാല സിനിമകൾ പഴയ സിനിമാകൊട്ടകയുടെ ആംബിയൻസിൽ ഇരുന്ന് കാണം. അതും സൗജന്യമായി. രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെ പ്രദർശനം ഉണ്ട്. ദിവസേന അഞ്ച് ഷോകളാണുള്ളത്. എൽ.ഇ.ഡി. വാളിലാണ് പ്രദർശനം.

ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986‑ൽ പ്രദർശനത്തിനെത്തിയ എം.ടി.- ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ പ്രദർശനത്തിനുണ്ട്. ഒരു തീയറ്ററിൽ തുടർച്ചയായി 405 ദിവസം ഓടിയ സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന ഗോഡ് ഫാദർ, സത്യൻ,പ്രേം നസീർ,ഷീല, അടൂർഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ തകഴി ശിവശങ്കരപ്പിള്ളയുടെ നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമായ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ, ജോൺ ഏബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ആലീസിന്റെ അന്വേഷണം, പി.എ. ബക്കറിന്റെ കബനീനദി ചുവന്നപ്പോൾ, ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഐ. വി. ശശിയുടെ 1921 എന്നീ ചലച്ചിത്രങ്ങൾ സിനിമാ പ്രേമികൾക്കായി പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനം 30 ന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനത്തോടെ സമാപിക്കും.

എന്റെ കേരളം പ്രദർശനവിപണന മേളയിൽ വിലക്കുറവുമായി ഖാദി ബോർഡ്

ഖാദിയെ അടുത്തറിയാനും ഖാദിവസ്ത്രങ്ങൾ വാങ്ങാനും അവസരമൊരുക്കി ഖാദി ബോർഡ്. എന്റെ കേരളം പ്രദർശന വിപണന മേളയിൽ വമ്പിച്ച വിലക്കുറവാണ് ഖാദിവകുപ്പ് ഒരുക്കിയിരിക്കുന്നത്. ഷർട്ടുകൾ, മുണ്ടുകൾ, സാരികൾ, ബെഡ് ഷീറ്റുകൾ എന്നിവ 30 ശതമാനം വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്.


പട്ടുസാരികൾ, കോട്ടൺ സാരികൾ എന്നിവ പലനിറത്തിലും ഡിസൈനുകളിലും ലഭ്യമാണ്. പുതു തലമുറയുടെ മാറുന്ന അഭിരുചികൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ഖാദി നൽകുന്നത്. ഖാദി വസ്ത്രങ്ങൾക്ക് പുറമേ വില്ലേജ് ഇൻഡ്‌സ്ട്രീസിന്റെ ഉൽപ്പനങ്ങളും വിൽക്കുന്നുണ്ട്. ചെറുകിട വ്യവസായത്തിലുടെ ഉൽപാദിപ്പിക്കുന്ന എണ്ണ, സോപ്പ്, ചന്ദനത്തിരി തുടങ്ങിയ സാധനങ്ങളും വാങ്ങാം.

ആവേശമായി ആടിയും പാടിയും ആശാ സംഗമം

ആടിയും പാടിയും ആശാവർക്കർമാരും ആരോഗ്യ പ്രവർത്തകരും എന്റെ കേരളം പ്രദർശനമേളയുടെ ഞായറാഴ്ച പകലിനെ ആവേശത്തിലാറാടിച്ചു. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ആശ — ആരോഗ്യ പ്രവർത്തക സംഗമത്തിലാണ് ജീവനക്കാരും ആശാപ്രവർത്തകരും കലാവിരുന്നൊരുക്കിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ് മീഡിയ ഓഫീസർ സി.ജെ. ജെയിംസിന്റെ ശബ്ദത്തിൽ ‘കുറി വരച്ചാലും കുരിശു വരച്ചാലും…’ എന്ന ഗാനാലാപത്തോടെ തുടങ്ങിയ പരിപാടിയിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകരും ജീവനക്കാരും ആരെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.

പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരടക്കമുള്ള ജീവനക്കാർ അവതരിപ്പിച്ച സുംബാ നൃത്തത്തിനൊപ്പം സദസ്സിലിരുന്നവരും ആവേശത്തോടെ ചുവടുവെച്ചു.

ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അവതരിപ്പിച്ച സംഘനൃത്തവും തിരുവാർപ്പ് കുടുംബാരോഗ്യകേന്ദ്രത്തിലെ ജ്യോതി ഹരികുമാറിന്റെ ഫ്യൂഷൻ ഡാൻസും വെളിയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ആശാ പ്രവർത്തക സ്‌നേഹാ സജിയുടെ നാടോടിനൃത്തവും കൈയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

ഡി.എം.ഒ. ഓഫീസ് ജീവനക്കാരൻ മാത്യു, കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അപർണ്ണ, എയ്ഞ്ചൽ ജെയിംസ്, ദേശീയ ആരോഗ്യ പദ്ധതി പി. ആർ.ഒ. അഭിലാഷ് രാജേന്ദ്രൻ, നെടുംകുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക ലത, സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക ഫിനിമോൾ, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക തുളസി ബിജു, കോട്ടയം ടി.ബി. സെന്ററിലെ ജീവനക്കാരി മിനി, പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി ദിവ്യ എന്നിവർ ഗാനമാലപിച്ചു. വാകത്താനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവർത്തക സുരേഖ കവിത ചൊല്ലി.

ആശാ പ്രവർത്തകരെ ആദരിച്ചു
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ മികവ് തെളിയിച്ച ആശാ പ്രവർത്തകരെ സംഗമത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ എന്നിവർ മെഡലുകൾ അണിയിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ചടങ്ങിൽ പങ്കെടുത്തു.

നാടൻ കോഴികളും മുട്ടകളും വൻ വിലക്കുറവിൽ

എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്രായിൽ എഗ്ഗർ നഴ്‌സറി സ്റ്റാളിൽ തിരക്കേറുന്നു. കോഴിക്കുഞ്ഞുങ്ങളും നാടൻ മുട്ടയും വാങ്ങാൻ ഒട്ടേറെപ്പേരാണ് ഇവിടെ എത്തുന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട സങ്കരയിനം കോഴികളാണ് വിൽപനയ്ക്കുള്ളത്. പൊതുജനങ്ങൾക്കും നഴ്സറികളിലേയ്ക്കും കുറഞ്ഞ നിരക്കിലാണ് കോഴികൾ നൽകുന്നത്. 45 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിലാണ് നഴ്‌സറിയിൽ നിന്ന് വിൽക്കുന്നത്.


ഒരു വർഷം 240 മുതൽ 260 വരെ മുട്ടകൾ ഗ്രാമശ്രീ കോഴികളിൽനിന്ന് ലഭിക്കും. പുല്ലും കോഴിത്തീറ്റയുമാണ് ഇവയ്ക്ക് പ്രധാനമായും നൽകുന്നത്. മുട്ട ഉത്പാദന വർധനവിനാണ് പുല്ല് നൽകുന്നത്. 25 സെന്റ് സ്ഥലമെങ്കിലും കുറഞ്ഞത് ഉള്ളവർക്കും 500 ചതുരശ്രയടിയെങ്കിലും ഫ്‌ളോർ സ്‌പെയ്‌സുളള പൗൾട്രി ഷെഡും മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവയുടെ ലൈസൻസ്, മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നിന്ന് പരിശീലനം മൃഗസംരക്ഷണവകുപ്പിന്റെ ലൈസൻസ്, വകുപ്പു നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ 45–60 ദിവസം പ്രായമായ കോഴികളെ സർക്കാർ നിരക്കിൽ ലഭ്യമാക്കണം എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോഴിക്കുഞ്ഞുങ്ങളെ നൽകുന്നത്.

ഹൈ-ടെക്കായി പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ്: മേളയിൽ സേവനവും ലഭ്യം

എന്റെ കേരളം പ്രദർശന വിപണന മേളയിൽ സേവനരംഗത്ത് മാതൃകയായി പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ്. മേള കാണാനും ആസ്വദിക്കാനുമെത്തുന്നവർക്ക് പ്രയോജനകരമായി മാറുകയാണ് പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ്. റേഷൻ മസ്റ്ററിംഗ് നടത്താത്ത എ.എ.വൈ . കാർഡുകാർക്കും പി.എച്ച്.എച്ച്. കാർഡുകാർക്കും മേളയിലെത്തിയാൽ സൗജന്യമായി ഈ സേവനം ലഭിക്കും. അതോടൊപ്പം റേഷൻ കാർഡ് സംബന്ധമായ ഏത് സംശയവും പരിഹരിച്ചു നൽകുന്നുമുണ്ട്.

പുതിയ റേഷൻ കാർഡ് എടുക്കൽ, കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് പൊതുവിതരണ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും പകരം ഡിജിറ്റലായി ഇവയെങ്ങനെ നേടാമെന്നും സ്റ്റാളിൽ വിശദീകരിച്ചു നൽകും. അതോടൊപ്പം കെ — സ്റ്റോറുകളിലെ നിത്യോപയോഗ സാധനങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. കെ-സ്റ്റോറുകളായി മാറുന്ന റേഷൻ കടകളിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ സ്റ്റാളിൽ ലഭിക്കും.

സഞ്ചാരികളേ ഇതിലേ… ഇതിലേ… അറിയാം ആസ്വദിക്കാം കാരവൻ ടൂറിസം

വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകുന്ന കാരവൻ ടൂറിസത്തെ അടുത്തറിയാൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ അവസരം. ജനങ്ങൾക്ക് പുതിയൊരു വിനോദസഞ്ചാര അനുഭവമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയിരിക്കുന്നത്.
നാല് സോഫ, ടിവി, മെക്രോവേവ് അവൻ, ഇൻഡക്ഷൻ അടുപ്പ്, കബോർഡുകൾ, ജനറേറ്റർ, ഫ്രിഡ്ജ്, ഹീറ്റർ സംവിധാനത്തോടുകൂടിയ കുളിമുറി, കിടക്കാനുള്ള ബെർത്തുകൾ എന്നിവ കാരവനിലുണ്ട്. സ്വകാര്യ വിശ്രമകേന്ദ്രം, ഹൗസ് കീപ്പിങ് സംവിധാനം, മുഴുവൻ സമയ വ്യക്തിഗത സേവനം എന്നിവ ഇതിന്റെ സവിശേഷതകളാണ്. യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും കാരവനിലെ യാത്ര.

വാഗമണിലെ സ്വകാര്യ സംരംഭകരുടെ ഉടമസ്ഥതയിലുള്ളതാണ് പ്രദർശന മേളയുടെ പ്രവേശന കവാടത്തിനു മുൻപിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന കാരവൻ.

Kerala State - Students Savings Scheme

TOP NEWS

May 20, 2025
May 20, 2025
May 20, 2025
May 19, 2025
May 19, 2025
May 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.