28 March 2024, Thursday

എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തമാണ്; തെളിനീരൊഴുകും നവകേരളം സൃഷ്ടിക്കാം

എം വി ഗോവിന്ദന്‍
തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി
May 7, 2022 5:15 am

നാടിന്റെ നിലനില്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങൾ കേരളത്തിൽ പിറവികൊണ്ടിട്ടുണ്ട്. നെൽവയൽ നീർത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിർത്താനും മറ്റും പലപ്പോഴും നാം കൈകൾ കോർത്തു. എന്നാൽ, പൊതുശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും കാര്യത്തിൽ വേണ്ടത്ര അവബോധം ഇവിടില്ല. നാടിന് ഭീഷണിയായി മാറുന്ന മാലിന്യത്തെ പറ്റി ചർച്ച ചെയ്തു തുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്ന ശീലവും മാലിന്യ കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന സംസ്കാരവും ഇല്ലാതാക്കാൻ സാധിക്കുന്നില്ല. ഈയൊരു ഘട്ടത്തിലാണ് കേരള സർക്കാർ തെളിനീരൊഴുകുന്ന നവകേരളത്തിന്റെ സൃഷ്ടിക്കായി സമൂഹത്തിലെ എല്ലാ സുമനസുകളുടെയും സഹകരണം തേടുന്നത്.
ജലമാലിന്യ സംസ്കരണ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാവുന്ന ഒരധ്യായമാണ് കേരളം രചിക്കാൻ പോകുന്നത്. അതിനായി നീരൊഴുക്കുകളെ മലിനമാക്കുന്ന മാലിന്യ സ്രോതസുകൾ കണ്ടെത്തുവാനായി ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജലനടത്തം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവരുടെ വാർഡുകളിലെ നീരൊഴുക്കുകൾ ജലനടത്തത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കും. ജലനടത്തം എന്ന പരിപാടിയിലൂടെ കണ്ടെത്തുന്ന മാലിന്യ പ്രശ്നങ്ങൾ വാർഡ് തലത്തിൽ വിളിച്ചുചേർക്കുന്ന പ്രത്യേക ജനകീയ ജലസഭയിൽ ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ കാണും. ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും ഇതിനൊപ്പം നടത്തും. മേയ് രണ്ടാം വാരത്തിൽ ജനകീയ ജലാശയ ശുചീകരണത്തിനായി നാട് മുന്നോട്ടുവരും. തെളിനീരൊഴുകും നവകേരളം എന്ന മുദ്രാവാക്യവുമായി സമ്പൂർണ ജലശുചിത്വ യജ്ഞം നടപ്പിലാക്കുന്നത്, സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക, സ്ഥാപന, പൊതുതലങ്ങളിൽ കക്കൂസ് മാലിന്യ സംസ്കരണത്തിനും മലിനജല സംസ്കരണത്തിനും സംവിധാനങ്ങൾ ഒരുക്കുമ്പോൾ തീർച്ചയായും കേരളം സമ്പൂർണ ജലശുചിത്വ സംസ്ഥാനമായി മാറും.


ഇതുകൂടി വായിക്കൂ:  പുതിയ പദ്ധതികളെ കാതോര്‍ത്ത് നവകേരളം


പണ്ടും നമ്മുടെ വീടുകളിൽ മാലിന്യങ്ങൾ ഉണ്ടാവുമായിരുന്നു. മിക്കവാറും പാചകത്തിന്റെ ശേഷിപ്പുകളാവും. കോഴികൾക്കും പശുവിനുമുള്ള ഭക്ഷണമായും ബാക്കിയുള്ളവ കൃഷിത്തോട്ടത്തിൽ വളമായി മാറുന്ന രീതിയുമായിരുന്നു അന്നുണ്ടായിരുന്നത്. ജനസംഖ്യയിലുണ്ടായ വർധനവും നഗരവല്ക്കരണവും ഫ്ളാറ്റുകളുടെ വ്യാപനവുമൊക്കെ വന്നപ്പോൾ പുതിയ കാലത്തിനൊത്ത രീതിയിൽ മാലിന്യപരിപാലനത്തിന്റെ ആരോഗ്യകരമായ സംസ്കാരമൊന്നും ആരും സ്വാംശീകരിച്ചില്ല. ഇന്നത്തെ മാലിന്യങ്ങളിൽ വലിയൊരു പങ്ക് അജൈവ പാഴ്‌വസ്തുക്കളാണ്. അവ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് വലിച്ചെറിയുന്ന അപസംസ്കാരമാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്. തെരുവുകളുടെ കോണുകളിലും ഒഴിഞ്ഞ പറമ്പുകളിലും ഇത്തരം പ്ലാസ്റ്റിക് കൂനകൾ കാണാനാവും. ഇതുമൂലമുണ്ടാകുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ നിരവധിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ന് നാലിലൊന്ന് രോഗങ്ങൾക്ക് കാരണവും അശാസ്ത്രീയമായ മാലിന്യ സംസ്കരണമാണ്.
ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷൻ, മാലിന്യ സംസ്കരണത്തിൽ ഒരു സാംസ്കാരിക മുന്നേറ്റം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രാദേശിക ഭരണകൂടങ്ങളിലൂടെ സംസ്ഥാന സർക്കാർ സജ്ജമാക്കുന്നുണ്ട്. റെഡ്യൂസ്, റീയൂസ് ആന്റ് റീസൈക്കിൾ എന്നീ മൂന്ന് തത്വങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കളുടെയും പുനരുപയോഗ സാധ്യമായവയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഒരിക്കൽ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ നിരുത്സാഹപ്പെടുത്തുക തുടങ്ങി വിവിധ മാർഗങ്ങൾ അവലംബിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യഘട്ടം. ഇത് സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. അറിവില്ലായ്മയും അജ്ഞതയും മൂലം നമ്മൾ പാഴാക്കുന്നത് പരിമിതങ്ങളായ പ്രകൃതി വിഭവങ്ങൾ കൂടിയാണ്. അളവില്ലാതെ മാലിന്യങ്ങൾ സൃഷ്ടിച്ച്, അത് നിർമ്മാർജ്ജനം ചെയ്യുന്നതിനുളള മാർഗം തേടുന്നതിനെക്കാൾ നല്ലത്, മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതാണ്. ഉത്തരവാദിത്തമുള്ള ഒരു സമൂഹം പിന്തുടരേണ്ട രീതി അതാണ്.


ഇതുകൂടി വായിക്കൂ: ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് തുടക്കമായി


പലവിധ സാങ്കേതിക വിദ്യകളാൽ രൂപപ്പെടുത്തുന്ന വസ്തുക്കൾ മാലിന്യങ്ങളിൽ കാണാനാവും. ഇവ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് അപ്രത്യക്ഷമാക്കുന്നതല്ല മാലിന്യ സംസ്കരണം. ജൈവ മാലിന്യങ്ങളെ തരംതിരിച്ച് കമ്പോസ്റ്റിങ്ങിലൂടെയും അജൈവ മാലിന്യങ്ങളെ തരംതിരിച്ച് പുനഃചംക്രമണം ചെയ്യുന്നതിലൂടെയും മാലിന്യ സംസ്കരണം നടത്തുന്നതാണ് മികച്ച പ്രകൃതി സൗഹൃദ രീതി. തദ്ദേശസ്ഥാപനങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾ പ്രവർത്തന സജ്ജമാക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറയും. നിലവിൽ മാലിന്യങ്ങളായി വലിച്ചെറിയുന്ന പല വസ്തുക്കളും റീസൈക്ലിങ്ങിനായി തിരിച്ചെടുക്കുന്നതും ഇതിന് ഗുണം ചെയ്യും. വിഭവങ്ങളുടെ അനാവശ്യ ഉപഭോഗം തടയുന്നതിന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളും സ്ഥിരം കൈമാറ്റക്കടകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും സൗജന്യമായും മിതമായ നിരക്കിലും ആളുകൾക്ക് ഉപയോഗ യോഗ്യമായ ഇലക്ട്രിക്, ഇലക്ട്രോണിക് സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ മുതലായവ ലഭിക്കുന്നുണ്ട്. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങളും അധികമുള്ള ഫർണിച്ചറുകളും വസ്ത്രങ്ങളും മറ്റും ഇത്തരം ഷോപ്പുകളിലെത്തിക്കുകയും ആവശ്യക്കാർക്ക് കൈമാറാനുള്ള സാധ്യത ഒരുക്കുകയും ചെയ്യുന്ന രീതി വളർന്നുവരുന്നുണ്ട്.
വലിച്ചെറിയുന്ന രീതി ഒഴിവാക്കി, ഉറവിടങ്ങളിൽ നിന്നും പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ 1021 തദ്ദേശസ്ഥാപനങ്ങളിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നൂറ് ശതമാനം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പാഴ്‌വസ്തു ശേഖരണം ഉറപ്പാക്കുന്ന നടപടികളുമായാണ് ഇവർ മുന്നോട്ടുപോകുന്നത്. ‘വലിച്ചെറിയൽ മുക്ത കേരളം’ ജനകീയ ക്യാമ്പയിന് തുടക്കം കുറിക്കുന്നതോടെ മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഹോട്ട്സ്പോട്ടുകൾ നിശ്ചയിച്ച് സിസിടിവി സ്ഥാപിക്കുകയും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിന്റെ തുടർച്ചയായി പൊതുവിടങ്ങളെയും ജലാശയങ്ങളെയും വലിച്ചെറിയൽ മുക്തമാക്കുന്നതിനായി ലിറ്റർ ഫ്രീ ക്യാമ്പയിനും ആരംഭിക്കും.


ഇതുകൂടി വായിക്കൂ: സ്ത്രീപക്ഷ നവ കേരളം, ജനങ്ങള്‍ ഏറ്റെടുക്കണം


വീടുകളിലെത്തി പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന ഹരിത കർമ്മസേനയ്ക്ക് ഇലക്ട്രിക് വാഹനം ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് കാർബൺ ന്യൂട്രൽ സന്ദേശം ജനങ്ങളിലെത്തിക്കാൻ കൂടിയാണ്. ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉറവിടത്തിൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്ന വീടുകളും ഉല്പാദിപ്പിക്കുന്ന ജൈവവളം ശേഖരിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ ഇറക്കുന്നതിനുള്ള നടപടികൾ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. വാതിൽപ്പടി ശേഖരണത്തിലൂടെ വീണ്ടെടുക്കുന്നവ ശാസ്ത്രീയമായി പുനഃചംക്രമണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ സംസ്ഥാനത്ത് പരിമിതമാണ്. പലപ്പോഴും ഇത്തരം മാലിന്യ സംസ്കരണത്തിന് സാങ്കേതികമായ സൗകര്യങ്ങൾ പ്രാദേശികമായി ലഭ്യമാകാറില്ല. അന്യസംസ്ഥാനങ്ങളെ ഇക്കാര്യത്തിൽ ആശ്രയിക്കേണ്ടിവരുമ്പോൾ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാവുകയും ചെലവിൽ വർധനവുണ്ടാവുകയും ചെയ്യും. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് തന്നെ പുനഃചംക്രമണ സംവിധാനങ്ങൾ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
കോഴി- അറവുമാലിന്യം മൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിന് ഒരു മാർഗരേഖ സർക്കാർ തയാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 11 ജില്ലകളിൽ 33 റെൻഡറിങ് പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. എല്ലാ ജില്ലകളിലും ഇത്തരം പ്ലാന്റുകൾ സ്ഥാപിച്ച്, കോഴി-അറവുമാലിന്യമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കൺസ്ട്രക്ഷൻ ആന്റ് ഡെമോളിഷൻ വേസ്റ്റ് റിക്കവറി സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സാനിറ്ററി മാലിന്യങ്ങൾക്കും ബയോ മെഡിക്കൽ മാലിന്യങ്ങൾക്കുമുള്ള പരിപാലന സൗകര്യം തയാറായി കഴിഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി സയന്റിഫിക് ലാൻഡ്ഫിൽ കേന്ദ്രങ്ങളും ബയോ മെഡിക്കൽ വേസ്റ്റ് പരിപാലന സംവിധാനങ്ങളും കൂടുതലായി സജ്ജമാക്കുവാനും ആസൂത്രണം ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കൂ: രണ്ട് ബജറ്റുകള്‍ രണ്ട് സമീപനങ്ങള്‍


തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ശുചിത്വ‑മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വാർഡ്തലം മുതൽ സംസ്ഥാനതലം വരെ ദൈനംദിനം നിരീക്ഷിക്കുന്നതിനും ഇത് സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനും തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് സ്മാർട്ട് ഗാർബേജ് ആപ്പ്. മേയ് 15 മുതൽ 365 തദ്ദേശസ്ഥാപനങ്ങളിൽ ഈ ആപ്ലിക്കേഷൻ നടപ്പിലാക്കുകയാണ്. വൈകാതെ അത് സംസ്ഥാനമാകെ വ്യാപിപ്പിക്കും. കേരളത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഒറ്റ ആപ്ലിക്കേഷനിൽ ലഭ്യമാക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധങ്ങളായ പരിപാടികളും നടപടിക്രമങ്ങളും മാലിന്യ സംസ്കരണത്തിനായി നടപ്പിലാക്കുമ്പോൾ അവയ്ക്ക് പൂർണത ലഭിക്കണമെങ്കിൽ ജനപങ്കാളിത്തം അനിവാര്യമാണ്. ശുചിത്വമിഷൻ മുന്നോട്ടുവയ്ക്കുന്ന ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന ആശയം പ്രസക്തമാവുന്നത് ഇവിടെയാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഉല്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ അവരവർ കമ്പോസ്റ്റാക്കാൻ തയാറാവണം. സ്വന്തം ഉത്തരവാദിത്തത്തിൽ കമ്പോസ്റ്റിങ് ആരംഭിച്ചാൽ വഴിയരികിലും പൊതുവിടങ്ങളിലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന അപരിഷ്കൃതവും അപമാനകരവുമായ രീതി ഇല്ലാതാക്കാൻ കഴിയും. ഉത്സവങ്ങൾക്കും മറ്റ് പൊതുചടങ്ങുകൾക്കും മാത്രമല്ല, ദൈനംദിന ജീവിതത്തിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രകൃതി സൗഹൃദവും മാലിന്യരഹിതവുമായ ജീവിത സംസ്കാരം ഉയർത്തിപ്പിടിച്ച് വരും തലമുറയോടുള്ള കരുതൽ പങ്കുവയ്ക്കാം. ലോകത്ത് നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ തുടക്കം നമ്മളിൽ നിന്ന് തന്നെ ആരംഭിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.