നജീബ് ഈ നടപ്പ് തുടങ്ങിയിട്ട് കൃത്യം 12 കൊല്ലം പിന്നിട്ടു. ദിവസേന രാവിലെയും വൈകിട്ടുമായി 50 കിലോമീറ്ററിലധികം കാൽനടയായി പോയി ജോലി ചെയ്യുന്ന നജീബ് നാട്ടുകാർക്ക് അന്നും ഇന്നും അത്ഭുതമായി തുടരുകയാണ്. മടുങ്ങാതെയുള്ള ഈ നടത്തതിന്റെ കാരണം അന്വേഷിച്ചാൽ ചെറുച്ചിരിയിൽ മറുപടിയൊതുക്കും. ഒരു കിലോമീറ്റർ പോലും നടക്കുവാൻ ആളുകൾ മടിക്കുന്ന ഈ കാലത്ത് കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിലെ വീട്ടിൽ നിന്നും 25ലേറെ കിലോമീറ്റർ അകലെയുള്ള കാവനാടിന്റെ കിഴക്ക് മുക്കാടുള്ള ജോലി സ്ഥലത്തേയ്ക്ക് രാവിലെയും വൈകുന്നേരം തിരിച്ചും നടക്കുന്ന നജീബിന്റെ യാത്ര തുടരുകയാണ്. വലതേകണ്ണ് പൂർണമായും ഇരുട്ടിന് വഴിമാറിയെങ്കിലും നജീബ് നടത്തതിന്റെ വേഗത ഒട്ടും കുറച്ചിട്ടില്ല.
12 കൊല്ലം മുമ്പുണ്ടായ അപകടത്തിൽ നടുവിന് സാരമായി ക്ഷതമേറ്റിരുന്നു. നടക്കുന്നത് വേദനയ്ക്ക് പരിഹാരമാകുമെന്ന തിരിച്ചറിവിലാണ് നജീബ് നടത്തം ആരംഭിച്ചത്. സേലം-കൊച്ചി ദേശീയപാതയിൽ കരുനാഗപള്ളിക്കും മുക്കാടിനും ഇടയിലുള്ള കച്ചവടക്കാർക്കും സുപരിചിതനാണ് നജീബ്. സമയം കണക്കാക്കുന്നത് പോലും നജീബിന്റെ നടപ്പിനെ ആശ്രയിച്ചാണ്. രാവിലെ നജീബ് പോകുന്ന പോകുന്ന സമയത്ത് കൃതമായി കടതുറക്കുകയും തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കട അടയ്ക്കുകയും ചെയ്യുന്ന കച്ചവടക്കാരും ഇവിടെയുണ്ട്. കട്ടൻ ചായയും ചെറുകടിയും ദിനംപ്രതിനൽകിയാണ് കച്ചവടക്കാർ തങ്ങളുടെ സ്നേഹം നജീബിന് കൈമാറുന്നത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കൊച്ചുകുടുംബമാണ് നജിബിന്റെത്. രാവിലെ 4ന് എണിക്കുന്ന നജീബ് പുള്ളിമാൻ ജംഗ്ഷനിലെ വീട്ടിൽ നിന്ന് കൃത്യം 4.30ന് തന്നെ ജോലിയ്ക്കായി ഇറങ്ങും. നാലര മണിക്കൂർ സമയമെടുത്ത് 25 കിലോമീറ്ററോളം താണ്ടി ജോലി സ്ഥലതെത്തും. അവിടെ ഒരു വീട്ടിൽ കൃഷി പണിയും മറ്റുമാണ് നജീബിന്റെ ജോലി. വൈകുന്നേരം കൃത്യം അഞ്ചിന് വീട്ടിൽ നിന്ന് ജോലികൾ തീർത്ത് ഇറങ്ങി രാത്രി ഒമ്പതരയോട് കൂടി കരുനാഗപള്ളി പുള്ളിമാൻ ജംഗ്ഷനിലുള്ള തന്റെ വീട്ടിലെത്തും.
ഇതിനിടയിൽ നടത്തം കണ്ട് ആരെങ്കിലും വാഹനം നിർത്തി കയറുവാൻ ആവശ്യപ്പെട്ടാലും സ്നേഹത്തോടെ ആ ക്ഷണം നിരസിക്കും. നജീബിനെ അടുത്തറിയാവുന്നവർ വാഹനം നിറുത്തി അൽപ്പം കുശലന്വേഷണം നടത്തി വാഹനം ഓടിച്ച് പോകും. ക്ഷണിച്ചാലും നജീബ് വരില്ലെന്ന് ഉത്തമബോധ്യമുള്ളത്കൊണ്ടുകൂടിയാണ് അത്. വർഷത്തിൽ 365 ദിവസവും മാറ്റമില്ലാതെ തന്റെ ജീവിതചര്യ തുടരുകയാണ് നജീബ്. പ്രതിദിനം 50 കിലോമീറ്റർ കണക്കാക്കിയാൽ പോലും കഴിഞ്ഞ 12 വർഷം കൊണ്ട് 2,19,000 കിലോമീറ്ററാണ് നജീബ് നടന്ന് തീർത്തത്. ഈ ഭൂമിയെ ചുറ്റിവരാൻ എടുക്കുന്ന ദൂരം ഏകദേശം 40, 075 കിലോമീറ്റർ ആണെന്ന് അറിയുമ്പോഴാണ് നജീബ് പിന്നിട്ടത് ചില്ലറ ദൂരമല്ലെന്ന് തിരിച്ചറിയുന്നത്. ഭൂമിക്ക് ചുറ്റുമാണ് ഈ നടപ്പെങ്കിൽ 5000ത്തിലേറ തവണ നജീബ് ഈ ഭൂമിയെ വലംവച്ച് വന്നേനെ.
ഫോട്ടോ: വഴിയോരത്തെ ചായകാടയിൽ നടത്തത്തിന്റെ ഇടവേളയിൽ നജീബ്
English Summary: Najeeb circled the earth; 5000 times
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.