കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ — കർഷകദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്തെ തൊഴിലാളികള്‍, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ എന്നിവരുടെ പണിമുടക്ക് ബുധനാഴ്ച നടക്കും. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ്, ടിയുസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയും കേരളത്തിലെ തൊഴില്‍ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 60 കോടി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പില്‍ 10,000 പേര്‍ പങ്കെടുക്കുന്ന കൂട്ടായ്മ നടക്കും. സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനറല്‍ കണ്‍വീനര്‍ എളമരം കരീം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടക്കും. 1,020 സമരകേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുക.
കുറഞ്ഞ വേതനം 26,000 രൂപയാക്കുക, ലേബര്‍ കോഡ് ഉപേക്ഷിക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് തുല്യജോലിക്ക് തുല്യ വേതനം നല്‍കുക, ഇപിഎഫ് പെൻഷൻ മിനിമം 9,000 രൂപ നല്‍കുക, എൻപിഎസ്, യുപിഎസ് ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാരില്‍ നിലനിര്‍ത്തുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. എഐടിയുസി സംസ്ഥാന സെക്രട്ടറി ആർ സജിലാൽ, സേവ ദേശീയ സെക്രട്ടറി സോണിയ ജോർജ്, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് സി ജയൻ ബാബു, കെടിയുസി (എസ്) സംസ്ഥാന പ്രസിഡന്റ് കവടിയാർ ധർമ്മൻ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.