പൗരത്വ നിയമത്തിന് പിന്നാലെ കേന്ദ്ര ബജറ്റിലും എൻഡിഎയിൽ അതൃപ്തി. മോശം ബജറ്റെന്നാണ് ജനതാദൾ യുണൈറ്റഡ്, ലോക് ജനശക്തി പാർട്ടി, ശിരോമണി അകാലി ദൾ അടക്കമുള്ള പാർട്ടികൾ വിശേഷിപ്പിച്ചത്. അതേസമയം ബിഹാറിനെ മോഡി സർക്കാർ അവഗണിച്ചുവെന്ന പരാതിയും ജെഡിയു ഉയർത്തുന്നുണ്ട്.
പ്രതിപക്ഷം ബജറ്റിനെതിരെ ഉയർത്തുന്ന വിമർശനങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് എൻഡിഎ സഖ്യകക്ഷികളുടെയും അഭിപ്രായ പ്രകടനം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് ബിജെപി നേതൃത്വം ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എൻഡിഎ കക്ഷികളും രംഗത്തെത്തിയിരിക്കുന്നത്. തൊഴിൽ മേഖലയ്ക്കും കയറ്റുമതിക്കും നേട്ടമുണ്ടാക്കാൻ ബജറ്റിലൂടെ സാധിക്കില്ലെന്ന് സഖ്യകക്ഷികൾ കുറ്റപ്പെടുത്തുന്നു. ഗ്രാമീണ മേഖലയെ പുനരുജ്ജീവിപ്പിക്കാനുതകുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. സർക്കാർ ഈ മേഖലയിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കർഷകർക്ക് കൂടുതൽ പ്രതിഫലം ആവശ്യമുണ്ടെന്നും എന്നാൽ ഇത് ബജറ്റിന് പുറത്താണെന്നും ഇവർ പറയുന്നു. തൊഴിൽ മേഖലയിൽ വൻ പ്രതിസന്ധിയാണ് ബീഹാറിൽ ഉള്ളതെന്ന് ജെഡിയു നേതാവ് കെസി ത്യാഗി ചൂണ്ടിക്കാട്ടി.
രാജ്യത്ത് യുവാക്കൾക്ക് ഏറ്റവുമധികം തൊഴിൽ നഷ്ടമായ സംസ്ഥാനങ്ങളിലൊന്ന് ബീഹാർ തന്നെയാണ്. എന്നാൽ വലിയ പാക്കേജുകളൊന്നും ബീഹാറിന് ലഭിച്ചിട്ടില്ല. ബജറ്റ് ബാലൻസായിട്ടുള്ളതാണ്. എന്നാൽ തിരഞ്ഞെടുപ്പ് നടക്കാത്ത വർഷമായതുകൊണ്ട് വലിയ പ്രഖ്യാപനങ്ങൾ സർക്കാരിൽ നിന്ന് ഉണ്ടായില്ല. ഗ്രാമീണ സമ്പദ്ഘടനയെ രക്ഷിക്കാനുള്ള യാതൊരു നടപടിയും ബജറ്റിൽ ഉണ്ടായില്ലെന്ന് ത്യാഗി കുറ്റപ്പെടുത്തി. തൊഴിലവസരങ്ങളും വാങ്ങൽ ശേഷിയും വർധിപ്പിക്കുന്നതും തന്നെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കൂടുതൽ സന്തോഷിപ്പിക്കുന്നതൊന്നും ബജറ്റിലുണ്ടായിട്ടില്ലെന്നും ശിരോമണി അകാലിദൾ നേതാവ് നരേഷ് ഗുജ്രാൾ അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിലും ജെഡിയു ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ പരസ്യമായി നിലപാടെടുത്തിരുന്നു.
നിർമ്മലാ സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിനിനെതിരെ രൂക്ഷ വിമർശനവുമായി സംഘപരിവാർ. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തിയത്. രാജ്യത്ത് തനതായ വിദ്യാഭ്യാസ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഈ മേഖലയിൽ വിദേശ ആധിപത്യം അനുവദിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സ്വദേശി ജാഗരൺ മഞ്ച് ദേശീയ അധ്യക്ഷൻ അശ്വിനി മഹാജൻ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ ആധുനികവൽക്കരണത്തിനായി വിദേശ നിക്ഷേപം അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. ഗ്രാമീണ മേഖലയുടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനുള്ള നടപടികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും അശ്വനി മഹാജൻ പറഞ്ഞു.
English Summary: NDA allies against budget
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.