22 April 2024, Monday

ചെലവു കുറഞ്ഞ രീതിയില്‍ ഊർജം ഉല്പാദിപ്പിക്കുന്നതില്‍ പഠനം വേണം: കെ കൃഷ്ണൻകുട്ടി

Janayugom Webdesk
June 22, 2022 9:31 pm

ഊർജം ചെലവു കുറഞ്ഞ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഗൗരവമായ പഠനം ആവശ്യമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ക്ലീൻ എനർജി ഇന്നൊവേഷൻ ആന്റ് ബിസിനസ് ഇൻകുബേഷൻ സെന്റർ ഉദ്ഘാടനവും ഇന്നൊവേഷൻ ചാലഞ്ച് പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ലീൻ എനർജി രംഗത്ത് ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. എനർജി മാനേജ്‌മെന്റ് സെന്റർ, കെ ഡിസ്‌ക്, ക്ലീൻ എനർജി നാഷണൽ ഇൻകുബേഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് ഇന്‍കുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം. കണ്ടുപിടുത്തങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവും സാധാരണക്കാരന് എങ്ങനെ ഗുണം ലഭിക്കണം എന്ന നിലയിലായിരിക്കണം തീരുമാനമെടുക്കേണ്ടത്. ചെലവ് ചുരുങ്ങിയ രീതിയില്‍ വൈദ്യുതി നിര്‍മ്മിക്കുവാനുള്ള വഴികള്‍ ആലോചിക്കണം. ഏറ്റവും ചെലവു കുറഞ്ഞ വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന ജലവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കപ്പെടണം. ചെലവു കുറഞ്ഞ ചെറുകിട ജലവൈദ്യുത പദ്ധതികളെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്ത് ആകെയുള്ള 3000 ടിഎംസി ജലത്തിൽ കൃഷിക്കും വൈദ്യുതോല്പാദനത്തിനുമായി 300 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 1900 വരെ ഉപയോഗിക്കാനാകുമെന്നു പഠന റിപ്പോർട്ടുണ്ട്. ഇതു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. കേരളത്തിലുള്ള വൻ തോറിയം നിക്ഷേപം ഊർജ മേഖലയിൽ ഗുണപ്രദമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും പഠനങ്ങൾ വേണം. ചെലവു കുറഞ്ഞ സോളാർ പാനലുകൾ നിർമ്മിക്കുന്നതിനെക്കുറിച്ചും ഗൗരവമായ ഗവേഷണം നടക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായ മന്ത്രി പി രാജീവ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ക്ലീൻ എനർജി ഇന്നൊവേഷൻ ആന്റ് ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ ലോഗോ ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. സെന്ററിനെക്കുറിച്ചുള്ള വിഡിയോ മന്ത്രി പി രാജീവും വെബ്‌സൈറ്റ് മന്ത്രി ആന്റണി രാജുവും പ്രകാശനം ചെയ്തു.

eng­lish sum­ma­ry; Need to learn how to gen­er­ate ener­gy in a cost effec­tive way: K Krishnankutty

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.