23 April 2024, Tuesday

Related news

April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024
March 20, 2024
January 28, 2024
January 11, 2024
January 10, 2024
December 22, 2023

മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ എന്‍ഐഎ

Janayugom Webdesk
July 1, 2022 10:23 pm

സംസ്ഥാനത്തു നിറഞ്ഞാടുന്ന മനുഷ്യക്കടത്തു സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ എത്തുന്നു. ഇതിനകം പുറത്തുവന്ന മൂന്ന് മനുഷ്യക്കടത്തു കേസുകള്‍ സംസ്ഥാന ക്രെെംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. മനുഷ്യക്കടത്തിന് പ്രതീക്ഷിച്ചതിലേറെ മാനങ്ങളുണ്ടെന്നാണ് അനുമാനം. കുവെെറ്റിലേക്ക് കടത്തിയ ഒരു യുവതിയെ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം വ്യാപകമാക്കാന്‍ തീരുമാനിച്ചതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. സംസ്ഥാനത്ത് നൂറോളം മനുഷ്യക്കടത്ത് സംഘങ്ങള്‍ വിരാജിക്കുന്നുവെന്നാണ് കണ്ടെത്തല്‍. മൂന്ന് ദിവസം മുമ്പ് കുവെെറ്റിലെ ഇന്ത്യന്‍ എംബസിയില്‍ മനുഷ്യക്കടത്തു മാഫിയയുടെ വലയില്‍പ്പെട്ട നൂറോളം മലയാളികളാണ് അഭയം തേടിയത്. 

ഇതില്‍ നാല്പതോളം പേര്‍ സ്ത്രീകളായിരുന്നു. അധ്യാപകബിരുദമുള്ളവര്‍, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍, നഴ്സുമാര്‍ മുതല്‍ വീട്ടുവേലക്കാര്‍ വരെ എംബസിയിലെത്തിയ ഈ അഭയാര്‍ത്ഥികളില്‍പ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം മുന്നൂറില്‍പ്പരം പേരെ കുവെെറ്റിലേക്കു കടത്തിയിട്ടുണ്ടെന്നാണ് ഇവര്‍ നല്കിയ വിവരം. കൊച്ചി വിമാനത്താവളമാണ് മനുഷ്യക്കടത്തു മാഫിയകളുടെ ഏറ്റവും വലിയ ഇടനാഴി. യോഗ്യതയനുസരിച്ച് വീട്ടുജോലിക്കെന്ന പേരില്‍ വ്യാജ റിക്രൂട്ടിങ് നടത്തുന്ന ഇരകളില്‍ നിന്നും മൂന്ന് ലക്ഷം രൂപയാണ് തട്ടിയെടുത്തിരുന്നത്. അധ്യാപക യോഗ്യതയുള്ളവരില്‍ നിന്നും ഏഴ് ലക്ഷം രൂപ വരെയും. സംസ്ഥാനത്ത് സ്വകാര്യ എയിഡഡ് സ്കൂളുകളില്‍ ഹെെസ്കൂള്‍ അധ്യാപകനിയമനത്തിന് അരക്കോടിയെങ്കിലും കോഴ നല്കണമെന്നിരിക്കെ ആറും ഏഴും ലക്ഷം രൂപയെന്ന ചെറിയ തുകയും ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളുമെന്ന പ്രലോഭനങ്ങളില്‍പ്പെട്ട് കുടുങ്ങിയവരാണ് എല്ലാപേരും. 

വിദേശത്ത് തൊഴില്‍, പഠനവും തൊഴില്‍ എന്നീ വാഗ്ദാനങ്ങള്‍ നല്കിയാണ് ഈ തട്ടിപ്പു മാഫിയ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം ചെയ്യുന്നത്. കാനഡ, ഓസ്ട്രേലിയ, യുകെ, ജര്‍മ്മനി, യുഎസ് എന്നിവിടങ്ങളിലേക്ക് വിസ നല്കാമെന്ന് കബളിപ്പിച്ച് നാനൂറോളം പേരില്‍ നിന്നും 70 കോടിയോളം രൂപ തട്ടിയെടുത്ത ഇരിങ്ങാലക്കുട ‘എമിഗ്രോ സ്റ്റഡി എബ്രോഡ്’ എന്ന കറക്കുകമ്പനിയുടെ ഉടമകളായ കുന്ദംകുളം സ്വദേശി മനോമോഹന്‍, ഇരിങ്ങാലക്കുടക്കാരന്‍ സുമേഷ് ആന്റണി എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് പൊക്കി. ഇവരുടെ തട്ടിപ്പിനിരയായ നൂറ്റന്‍പതോളം പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്.

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ആരിഫാണ് മനുഷ്യക്കടത്ത് മാഫിയയിലെ മറ്റൊരു വമ്പന്‍. വിവിധ രാജ്യങ്ങളിലെ പ്രതിരോധാവശ്യത്തിന് ഇറിഡിയം വിതരണം ചെയ്യുന്ന കമ്പനിയില്‍ പാര്‍ട്ണര്‍മാരാക്കാമെന്നു വാഗ്ദാനം നല്കി തിരുവനന്തപുരം, വയനാട്, മലപ്പുറം, കാസര്‍കോട്, വയനാട്, തമിഴ്‌നാട്ടിലെ സേലം എന്നിവിടങ്ങളില്‍ നിന്നും 25 കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവിലിരുന്നാണ് മനുഷ്യക്കടത്തിലേക്ക് കളം മാറ്റിച്ചവിട്ടിയിരിക്കുന്നത്. ഇതിനകം നൂറോളം പേര്‍ ഇയാളുടെ വലിയില്‍ കുടുങ്ങിയതായും പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. 

Eng­lish Summary:NIA to inves­ti­gate human trafficking
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.