Site iconSite icon Janayugom Online

നൈജീരിയയിൽ സായുധ സംഘത്തിന്റെ ആക്രമണം; 33 പേര്‍ മരിച്ചു

നൈജീരിയയിൽ സായുധ സംഘം നടത്തിയ ആക്രണത്തില്‍ 33 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ കെബ്ബി സംസ്ഥാനത്തെ ബിയു ജില്ലയിലാണ് സംഭവം. ലകുറാവ എന്നറിയപ്പെടുന്ന തീവ്രവാദി സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. അയൽസംസ്ഥാനമായ സോകോട്ടോയിൽ നിന്നാണ് ഇവരെത്തിയതെന്നും കരുതുന്നു. കന്നുകാലികളെ മോഷ്ടിക്കാനുള്ള സായുധ സംഘത്തിന്റെ ശ്രമം തടയാൻ പ്രദേശവാസികൾ സംഘടിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മരിച്ചവരെല്ലാം പ്രദേശവാസികളാണെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെത്തുടർന്ന് പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും സൈന്യത്തിന്റെ സഹായത്തോടെ പട്രോളിങ് ഊർജിതമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നൈജർ സംസ്ഥാനത്ത് സായുധ സംഘം നടത്തിയ ആക്രമണത്തിൽ 32 പേർ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ലകുറാവ ഗ്രൂപ്പ് ഉയർത്തുന്ന ഭീഷണി അതീവ ഗുരുതരമായി തുടരുകയാണ്. മാലി, നൈജർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സായുധ സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. അതിർത്തി കടന്നുള്ള തീവ്രവാദി ശൃംഖലയുടെ ഭാഗമായാണ് ഇവർ നൈജീരിയയിലേക്ക് പ്രവേശിച്ചത്. അത്യാധുനിക ആയുധങ്ങളും വിവരവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്ന സംഘം പൊലീസിനും സൈന്യത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 

Exit mobile version