22 April 2024, Monday

നിലാത്തിരികളായവർ

വിമല സുഭാഷ്
കവിത
May 2, 2022 7:47 am

പഴയവിദ്യാലയപ്പടിയിൽ നിന്നാരോ
മധുരമായെന്നെ മാടിവിളിക്കുന്നു:
“വരിക വീണ്ടുമീപ്പടവുകൾക്കപ്പുറം
ചിറകുനീർത്തിപ്പറന്നിടാം വരൂ, 

ഗാഗനമാർദ്രമാം ചരിവിലെത്തിടാം
പ്രപഞ്ചസീമതൻ പൊരുളുതേടിടാം
സ്വരങ്ങളക്ഷരത്തിരയിലായിരം
അരുണവർണത്തിലെഴുതി മായ്ച്ചിടാം

ഹരിതഭൂമിയിൽ മുകുളമായിടാം
വിരൽ തൊടുന്നിടം വസന്ത മാക്കിടാം
പിറന്നനാടിന്റെ നാവായ് നിരന്തരം
വ്രണിതരോടൊത്തുയിരു പങ്കിടാം 

കടന്നുപോന്നൊരാ വഴിയിലൊക്കെയും
കരളുനീറ്റുന്ന കാഴ്ചയാണിപ്പോഴും
കനിവുപെയ്യുന്ന കരങ്ങളായിനാം
തണലുനീട്ടും തരുനിരകളായിടാം 

കവിതപൂത്തിടും വാക്കുകണ്ടിടാൻ
വഴിയിലൊക്കെയും കണിക തേടണം
പദങ്ങളാടുവാനരങ്ങിലെത്തവേ
വഴിപിഴച്ചവർക്കരികിലെത്തണം. 

അകലെയാകിലും പദങ്ങൾനീട്ടിയാ-
പ്പഴയ വിദ്യാലയപ്പടിയിലെത്തണം
നിറഞ്ഞകൺകളിൽ തിളക്കമേകിടാൻ
പുലരി തേടുവാൻ കരുക്കളാകണം

പതിയെ സ്വപ്നത്തിൻ പടിയിൽ തെന്നവേ,
ചിരികൾ തൂകിടും ഗുരുക്കളാരിവർ?
പരമഹർഷത്തിൻ നെറുകപുൽകുവാൻ
നിറഞ്ഞവെട്ടമായ് നിലാത്തിരികളായവർ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.