ന്യൂഡൽഹി: നിർഭയക്കേസിലെ നാല് പ്രതികളെയും ഒന്നിച്ച് തൂക്കിലേറ്റാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾ. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ നാല് പ്രതികളെ ഒരേസമയം തൂക്കിക്കൊല്ലുന്ന രാജ്യത്തെ ആദ്യത്തെ ജയിലായി തിഹാർ മാറും. തിഹാർ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാന്‍ ഉണ്ടായിരുന്നുള്ളു.
തൂക്കിലേറ്റാന്‍ പ്രത്യേക കഴുമരങ്ങള്‍ ഒരുക്കുന്നതിനായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെസിബി എത്തിച്ച് പണികള്‍ തുടങ്ങിയതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു തുരങ്കം മണ്ണിനടിയിലും കുഴിക്കേണ്ടതുണ്ട്. ഈ തുരങ്കമാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറാൻ ഉപയോഗിക്കുക. ഏഴ് ദിവസത്തിനുള്ളിൽ ദയാ ഹര്‍ജി സമര്‍പ്പിക്കാനുള്ള നോട്ടീസ് ഡിസംബര്‍ 18ന് പ്രതികള്‍ക്ക് അധികൃതര്‍ അയച്ചിരുന്നു. നിർഭയ കേസിൽ പ്രതികള്‍ക്ക് മരണ വാറന്റ് പുറപ്പെടുവിച്ചതിലുള്ള വാദം പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റിയിരുന്നു.
നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വരുന്നത്. 2012 ഡിസംബർ 16 ‑ന് രാത്രിയായിരുന്നു ആറുപേർ ചേർന്ന് നിർഭയ എന്ന 23 ‑കാരിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്. പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിർഭയയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ‑ന് നിർഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചിരുന്നു.
you may also like this video
English summary: nirbhaya rape murder case tihar jail readies new gallows
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.