November 26, 2023 Sunday

Related news

November 21, 2023
November 20, 2023
November 20, 2023
November 20, 2023
November 19, 2023
November 19, 2023
November 18, 2023
November 18, 2023
November 18, 2023
October 11, 2023

ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ല: മുഖ്യമന്ത്രി

Janayugom Webdesk
പയ്യന്നൂർ
November 20, 2023 10:56 pm

ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ സർക്കാർ പിന്നോട്ട് പോകില്ലെന്നും പദ്ധതി തകർക്കാന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളത് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടരുത് എന്നു മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫില്‍ ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 1,41,257 വീടുകള്‍ നിര്‍മ്മാണത്തിനായി കരാറുണ്ടാക്കി. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ തകര്‍ന്നുവെന്ന് ബോധപൂർവം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിന്റെ ഇരട്ടി വീടുകളുടെ നിര്‍മ്മാണമെന്ന യാഥാര്‍ത്ഥ്യം.

പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ 2020–21നു ശേഷം കേന്ദ്രം ടാര്‍ജറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി ആ പട്ടികയില്‍ വീടുകളൊന്നും അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല. സംസ്ഥാനത്ത് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായം മാത്രമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകള്‍ അനുവദിക്കുന്നത്. കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. 

മറച്ചുവയ്ക്കപ്പെടുന്ന കാര്യങ്ങള്‍ സമൂഹത്തോട് തുറന്നുപറയാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസ്. ഒളിപ്പിച്ചു വയ്ക്കുന്നതും ജനങ്ങള്‍ അനിവാര്യമായും അറിയേണ്ടതുമാണ് ഭവന നിര്‍മ്മാണത്തിന്റെ പ്രശ്നം. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടടുക്കാന്‍ കഴിയുമായിരുന്നു. ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകള്‍ അടിച്ചേല്പിച്ചും മറ്റെല്ലാ മാര്‍ഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുകയെന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയ്യാറാകണം.
നവകേരള സദസിനെ പൂർണമായും ഔദ്യോഗിക പരിപാടിയാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ പ്രതിപക്ഷം സഹകരിക്കില്ല എന്ന നിലപാടെടുത്തു. മാത്രമല്ല തുടർച്ചയായി പരിപാടിയെ അപഹസിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ മറുപടി പറയേണ്ട ബാധ്യത സർക്കാരിനുണ്ട്. പി ആർ ഏജൻസികൾക്ക് ബുദ്ധി പണയംവച്ചവർക്ക് മറ്റുള്ളവരും അങ്ങനെയാണെന്ന് തോന്നുമെന്ന് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.